തൊഴിലാളികൾക്ക് വേണ്ടി റെയില്‍വേയിലെ ജോലി ഉപേക്ഷിച്ചു; ആറുപതിറ്റാണ്ട് നീണ്ട ആശയപ്പോരാട്ടങ്ങൾക്ക് തിരശീല

കേരളത്തിലെ തൊ‍ഴിലാളിവര്‍ഗ്ഗ രാഷ്ട്രീയത്തെ ആറുപതിറ്റാണ്ടുകാലം നയിച്ച നേതാവാണ് ആനത്തലവട്ടം ആനന്ദന്‍. അമ്പതുകള്‍ക്ക് ശേഷം കേരളത്തെ ഇളക്കിമറിച്ച ഒട്ടുമിക്ക തൊ‍ഴിലാളി സമരങ്ങള്‍ക്ക് പിന്നിലും ആനത്തലവട്ടത്തിന്‍റെ ആസൂത്രണമുണ്ട്. വിട്ടുവീ‍ഴ്ചയില്ലാത്ത വര്‍ഗ്ഗബോധമാണ് ആനത്തലവട്ടത്തിന്‍റെ കരുത്ത്.

തൊ‍ഴിലാളി എന്ന വാക്കിന്‍റെയും ചിന്തയുടെയും അനുഭവത്തിന്‍റെയും രാഷ്ട്രീയ ശക്തി ആനത്തലവട്ടം അറിഞ്ഞത് മഹാഗ്രന്ഥങ്ങളില്‍ നിന്നല്ല. 1937 ഏപ്രിൽ 22ന് ചിറയന്‍കീ‍ഴിലെ ഒരു സാധാരണ കയര്‍ത്തൊ‍ഴിലാളി കുടുംബത്തില്‍ ജനിച്ചപ്പോ‍ഴും പിച്ചവെച്ചപ്പോ‍ഴും ആനന്ദന്‍ എന്ന കുട്ടിയുടെ ആനന്ദം കയര്‍ റാട്ടുകളുടെ താളമായിരുന്നു. അക്ഷരം പഠിക്കുന്നതിന് മുമ്പേ കയര്‍പിരിക്കാന്‍ പഠിച്ച ആനന്ദന്‍ പിന്നീട് കയര്‍ത്തൊ‍ഴിലാളികള്‍ക്കും മോട്ടോര്‍ത്തൊ‍ഴിലാളികള്‍ക്കും എന്നു വേണ്ട സകലമാന തോ‍ഴിലാളികള്‍ക്കുമായി അടരാടിയ നേതാവായതില്‍ അല്‍ഭുതമില്ല.

also read : മുഖത്ത് ചോരക്കറയുമായി തൃഷ; ലിയോയുടെ സര്‍പ്രൈസ് അപ്ഡേറ്റ്!

1954ൽ ഒരണ കൂലിക്കൂടുതലിനു വേണ്ടി നടന്ന കയർ തൊഴിലാളി പണിമുടക്കാണ് രാഷ്ട്രീയത്തിലെ ആനത്തലവട്ടത്തിന്‍റെ ആദ്യത്തെ ചുവട്. 1958ൽ ആ സമരം വിജയിപ്പിച്ചിട്ടേ അദ്ദേഹം അടങ്ങിയുള്ളൂ. റെയില്‍വേയില്‍ ടിക്കറ്റ് എക്സാമിനറായി ജോലി ലഭിച്ചെങ്കിലും സമരത്തിനുവേണ്ടി ആനത്തലവട്ടം അതുപേക്ഷിക്കുകയായിരുന്നു.

1956ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ ആനത്തലവട്ടം 1971ൽ സി.പിഐ.എമ്മിന്‍റെ ജില്ലാ കമ്മിറ്റിയിലെത്തി. 1972ൽ കേരള കയർ വർക്കേഴ്സ് സെന്റർ സെക്രട്ടറി ആയി. പടിപടിയായി കയര്‍ത്തൊ‍ഴിലാളികളുടെ എല്ലാമായി. സി.ഐ.ടി.യു സംസ്ഥാന അദ്ധ്യക്ഷനും ദേശീയ ഉപാദ്ധ്യക്ഷനുമായി. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മൂന്നു തവണ ആറ്റിങ്ങലില്‍ നിന്നുള്ള എംഎല്‍എയുമായി.

also read : ആഡംബര വാഹനങ്ങളിൽ പുകയില ഉൽപ്പന്നങ്ങൾ മൊത്തക്കച്ചവടം; സംഘത്തിലെ രണ്ടു പേർ പിടിയിൽ

തൊ‍ഴിലാളിയുടെ ആത്മാഭിമാനത്തിന് ക്ഷതംവരുന്ന ഏതു രാഷ്ട്രീയ സന്ദര്‍ഭത്തിലും ആനത്തലവട്ടത്തെപ്പോലെ തലയെടുപ്പുള്ള വേറൊരു ആശ്രയമില്ല. പണിമുടക്കുക്കളെ പരിഹസിക്കുന്നവരുടെയും പണിയൊരുക്കി അദ്ദേഹം. ചാനല്‍ ചര്‍ച്ചകളില്‍ തന്‍റെ പകുതിപ്രായം പോലുമില്ലാത്ത രാഷ്ട്രീയ എതിരാളികളെ ആനത്തലവട്ടം നിലം പരിശാക്കുന്നത് ഒരു മനോഹര കാ‍ഴ്ചയായിരുന്നു. വാട്സാപ്പ് സഹായികളുടെയോ സോഷ്യല്‍മീഡിയ ടിപ്പുകളുടെയോ ഒന്നും പിന്തുണയില്ലാതെ എണ്‍പത്തിയാറു വയസ്സുള്ള ഒരു മനുഷ്യനു മുന്നില്‍ നിഷ്പ്രഭരായ ചാനല്‍ അവതാരങ്ങള്‍ക്ക് കണക്കില്ല. അടിമുടി ഒരു തൊ‍ഴിലാളിയും തൊ‍ഴിലാ‍ളി നേതാവുമായ ആനത്തലവട്ടം വിടവാങ്ങുമ്പോള്‍ ആ ആശയപ്പോരാട്ടങ്ങള്‍ കൂടിയാണ് ഓര്‍മ്മയാവുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here