ഗുസ്തി താരങ്ങളെ പൊലീസ് മര്‍ദ്ദിച്ച നടപടി ഞെട്ടിക്കുന്നത്, ഉടന്‍ പരിഹാരം ആവശ്യം: പിന്തുണയുമായി അനില്‍ കുംബ്ലെ

ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അനില്‍ കുംബ്ലെ. ചര്‍ച്ചയിലുടെ താരങ്ങളുടെ ആവശ്യത്തിന് എത്രയും വേഗം പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജന്തര്‍ മന്തറില്‍ സമരം നടത്തിയ ഗുസ്തി താരങ്ങളെ പൊലീസ് മര്‍ദ്ദിച്ച നടപടി ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേന്ദ്ര സര്‍ക്കാര്‍ തങ്ങളോട് കാട്ടുന്ന കനത്ത നീതിനിഷേധത്തിനെതിരെ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കി പ്രതിഷേധിക്കാനൊരുങ്ങിയ ഗുസ്തി താരങ്ങളെ പിന്തിരിപ്പിച്ച് കര്‍ഷക നേതാക്കള്‍. താരങ്ങളെ അനുനയിപ്പിച്ച് കര്‍ഷക നേതാക്കള്‍ മെഡലുകള്‍ ഏറ്റുവാങ്ങി. മെഡലുകള്‍ ഒഴുക്കുമെന്ന നീക്കത്തില്‍ നിന്നും താരങ്ങളെ പിന്തിരിപ്പിച്ച് കര്‍ഷക നേതാക്കള്‍. കായിക താരങ്ങളോട് 5 ദിവസം സമയം തരണമെന്ന് കർഷക നേതാക്കൾ.

വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ തുടങ്ങിയ താരങ്ങളാണ് തങ്ങളുടെ മെഡലുകള്‍ ഗംഗയിലൊഴുക്കി പ്രതിഷേധിക്കാനൊരുങ്ങിയത്. നീതി നിഷേധിക്കപ്പെട്ടുവെന്ന് പറഞ്ഞ താരങ്ങള്‍ ഗംഗാതീരത്ത് മെഡലുകളുമായി വിങ്ങിപ്പൊട്ടി. നിരവധി പേരാണ് താരങ്ങള്‍ക്ക് പിന്തുണയുമായി ഹരിദ്വാറിലെത്തിയത്.

ലൈംഗികാതിക്രമം നടത്തിയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള സമരത്തെ കേന്ദ്ര സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ഗുസ്തി താരങ്ങള്‍ പ്രതിഷേധം കടുപ്പിച്ചത്.
മെഡലുകള്‍ ഗംഗയിലൊഴുക്കാനും ഇന്ത്യാഗേറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാരമിരിക്കുമെന്നും തീരുമാനിക്കുകയായിരുന്നു.

തങ്ങളുടെ കഴുത്തില്‍ അലങ്കാരമായി കിടക്കുന്ന ഈ മെഡലുകള്‍ക്ക് ഇനി അര്‍ഥമില്ലെന്ന് സാക്ഷി മാലിക് പറഞ്ഞു. അവ തിരിച്ചു നല്‍കുക എന്നത് ചിന്തിക്കുന്നതു പോലും തന്നെ കൊല്ലുന്നതിന് തുല്യമാണ്. എന്നാല്‍ ആത്മാഭിമാനം പണയം വെച്ചുള്ള ജീവിതം കൊണ്ട് എന്ത് കാര്യമാണുള്ളത്. അതിനാല്‍ തങ്ങള്‍ ഇന്ത്യഗേറ്റിനു മുന്നില്‍ മരണം വരെ നിരാഹാരമിരിക്കുമെന്നും സാക്ഷി മാലിക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here