
പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ പ്രവാസി സംഘടനയായ പാലക്കാട് പ്രവാസി സെന്റര്‍, ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ലഹരിവിരുദ്ധ പ്രചാരണ പരിപാടിക്ക് തുടക്കമിട്ടതായി ഭാരവാഹികള്‍ അറിയിച്ചു. ‘ഹരിയ്ക്കാം ലഹരിയെ, ഹരിതാഭമാക്കാം ജീവിതം’ എന്ന മുദ്രാവാക്യവുമായി വിദ്യാര്‍ഥികളെയും യുവജനങ്ങളെയും ലഹരിക്കെതിരായ ബോധവത്കരണത്തിലേക്ക് എത്തിക്കുക എന്നതാണ് ഈ പ്രചാരണത്തിന്റെ ലക്ഷ്യം.
വിദ്യാര്‍ഥികള്‍ക്കായുള്ള ഉപന്യാസ മത്സരങ്ങള്‍, ലഹരിക്കെതിരായ സന്ദേശം ഉള്‍ക്കൊള്ളുന്ന ഹ്രസ്വചിത്ര നിര്‍മാണം, വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടക്കുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍, കലാപരിപാടികള്‍, സെമിനാറുകള്‍, മരത്തോണ്‍ എന്നിവ ഉള്‍പ്പെടെ വിവിധ പരിപാടികളോടെയാണ് പ്രചാരണം. സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണ പദ്ധതിയായ ‘വിമുക്തി’യുമായി സഹകരിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാലക്കാട് പ്രവാസി സെന്റര്‍ ആസൂത്രണം ചെയ്തുവരുന്നതായി പ്രസിഡന്റ് കെകെ പ്രദീപ് കുമാറും സെക്രട്ടറി ശശികുമാര്‍ ചിറ്റൂരും അറിയിച്ചു.
പാലക്കാട് പ്രവാസി സെന്ററിന്റെ ഈ വര്‍ഷത്തെ പ്രധാന പ്രവര്‍ത്തനമായി ലഹരിവിരുദ്ധ ബോധവത്കരണം ഏറ്റെടുക്കാന്‍ തീരുമാനിച്ചത് ഉചിതമായെന്നും ലഹരിയെന്ന മഹാവിപത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നിങ്ങളുടെ സഹകരണവും മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ ആശംസാ കുറിപ്പിൽ പറഞ്ഞു. മയക്കുമരുന്ന് പോലുളള സാമൂഹ്യവിപത്തുകളെ ഇല്ലാതാക്കാന്‍ സമൂഹത്തിന്റെ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്നും പാലക്കാട് പ്രവാസി സെന്ററിന്റെ ബോധവത്കരണ കാമ്പയിന്‍ അതിന് സഹായകമാകുമെന്ന് പ്രതീക്ഷിക്കാമെന്നും എക്സൈസ് മന്ത്രി എം ബി രാജേഷ് ആശംസാ കുറിപ്പിൽ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here