
വയനാട് മേപ്പാടി കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തമേഖലയിലേക്ക് മന്ത്രിമാർ എത്തി. തിരുവനന്തപുരത്ത് നിന്നും ഹെലികോപ്ടറിൽ ആണ് മന്ത്രിമാരായ എ പി അനിൽ കുമാറും ടി സിദ്ധിഖുമെത്തിയത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ മന്ത്രി എ പി അനിൽ കുമാർ പോസ്റ്റും ചെയ്തിരുന്നു. എന്നാൽ ഇതിനു താഴെയെത്തിയ കമന്റുകളും മറ്റും കാരണമാവാം ഈ പോസ്റ്റ് മന്ത്രി പിൻവലിച്ചു.
മുൻ സർക്കാരിന്റെ കാലത്ത് അടിയന്തര സാഹചര്യങ്ങളിൽ ഹെലികോപ്റ്റർ ഉപയോഗിച്ചതിനെതിരെ വലിയ ആക്ഷേപങ്ങളും വിമർശനങ്ങളുമാണ് അന്നത്തെ പ്രതിപക്ഷം ഉയർത്തിയത്. എന്നാൽ അതെല്ലാം ഇപ്പോൾ തിരിച്ചടിയാവുകയാണ്. എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ഹൃദയം എത്തിക്കുന്നതുൾപ്പെടെയുള്ള അതീവ ജാഗ്രത വേണ്ട അത്യാഹിത ഘട്ടങ്ങളിൽ ഈ ഹെലികോപ്റ്റർ സേവനം പ്രയോജനപ്പെടുത്തിയിരുന്നു.
ALSO READ: ‘ആ പേമാരി പെയ്തൊഴിയുകയാണ്!’; ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് വിനീത് സി.കെയുടെ വൈകാരികമായ കുറിപ്പ്
അക്കാലത്ത് ഇത്തരം യാത്രകളെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ‘ധൂർത്ത്’ എന്ന് വിശേഷിപ്പിച്ച് പരിഹസിച്ചവർ തന്നെയാണ് ഇപ്പോൾ വയനാട് സന്ദർശനത്തിനും മറ്റുമായി അതേ ഹെലികോപ്റ്റർ ഉപയോഗിക്കുന്നതും അതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതും. രാഷ്ട്രീയ ലാഭത്തിനായി മുൻപ് ഉന്നയിച്ച വാദങ്ങൾ ഇപ്പോൾ അവർക്ക് തന്നെ വിനയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
മുമ്പ് തങ്ങൾ നടത്തിയ പരിഹാസങ്ങൾ തിരിച്ചടിയായതോടെ തന്നെയാവാം ഫേസ്ബുക്ക് പോസ്റ്റുകൾ ഡിലീറ്റ് ചെയ്ത് പിന്മാറിയത്. രാഷ്ട്രീയ രംഗത്തെ ഈ ഇരട്ടത്താപ്പ് ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിയിട്ടിരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

