
യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പകരച്ചുങ്കത്തില്‍ ആകെ നട്ടം കറങ്ങി നിൽക്കുകയാണ് ലോകരാജ്യങ്ങളും വിപണിയും. ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ ലോകമാകെയുള്ള ഓഹരിവിപണികള്‍ തകര്‍ന്നതിനൊപ്പം രൂപയുടെ അടക്കം മൂല്യമിടിയുകയും ചെയ്തു. ദുരന്തം മുൻകൂട്ടി കണ്ട ആപ്പിൾ ട്രംപിന്‍റെ പകരച്ചുങ്കത്തെ സ്മാര്‍ട്ടായാണ് നേരിട്ടതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഏപ്രില്‍ അഞ്ച് മുതലാണ് ട്രംപ് ഏര്‍പ്പെടുത്തിയ 10 ശതമാനം പകരച്ചുങ്കം നിലവില്‍ വന്നത്. ഇത് നിലവിൽ വരുന്നതിന് മുമ്പ് വിദേശരാജ്യങ്ങളിൽ മാനുഫാക്ചർ ചെയ്ത പരമാവധി ഉത്പന്നങ്ങള്‍ യുഎസിലെത്തിക്കുകയാണ് ആപ്പിള്‍ ചെയ്തത്. അഞ്ച് വിമാനങ്ങള്‍ നിറയെ ഐഫോണുകളാണ് ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും ആപ്പിള്‍ യുഎസിലേക്ക് കയറ്റിയയച്ചത്. പേര് വെളിപ്പെടുത്താത്ത ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ ഇക്കാര്യം സ്ഥിരീകരിച്ചതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ട്രംപിന്‍റെ പകരച്ചുങ്കം കാരണമുണ്ടാകാനിടയുള്ള ആഘാതത്തിൽ നിന്ന് രക്ഷപ്പെടാനാണ് ചരക്കുനീക്കം മന്ദഗതിയില്‍ നടക്കുന്ന സീസണായിട്ടു പോലും ആപ്പിൾ ഇത്രയധികം ഫോണുകള്‍ ഒറ്റയടിക്ക് യുഎസിലേക്ക് കയറ്റിയയച്ചത്.
ഇന്ത്യയിലെയും ചൈനയിലെയും നിർമാണ കേന്ദ്രങ്ങളിൽ ഉത്പാദിപ്പിക്കുന്ന ഐഫോണുകള്‍ ഇത്രയധികം എണ്ണം ഒന്നിച്ച് സംഭരിച്ച് വെക്കുന്നതിലൂടെ തത്കാലത്തേക്ക് നിലവിലുള്ള വിലയില്‍ തന്നെ വില്‍ക്കാന്‍ ആപ്പിളിന് സാധിക്കും. അടുത്ത ഏതാനും മാസങ്ങളിലേക്ക് ആവശ്യമായ ഐഫോണുകള്‍ യുഎസ്സിലെ ആപ്പിളിന്റെ വെയര്‍ഹൗസുകളില്‍ സ്റ്റോക്കുണ്ടെന്നാണ് കമ്പനിയില്‍ നിന്ന് ലഭിക്കുന്ന സൂചന.
പകരച്ചുങ്കം നിലവില്‍ വന്നെങ്കിലും ഇന്ത്യ ഉള്‍പ്പെടെ ഒരു രാജ്യത്തും ഐഫോണിന് വില വര്‍ധിപ്പിക്കാന്‍ തങ്ങള്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല എന്ന് ആപ്പിളിലെ വൃത്തങ്ങള്‍ പറഞ്ഞു. എന്നാൽ, ഈ വാക്ക് നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് എത്രത്തോളം പാലിക്കാൻ ആപ്പിളിന് കഴിയുമെന്നാണ് വിദഗ്ധർ ഉറ്റുനോക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

