റബ്ബർ വില 300 രൂപ ആക്കിയാൽ ബിജെപിയെ സഹായിക്കുമെന്ന് തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ്

കേന്ദ്രസർക്കാർ റബ്ബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ ബിജെപിയെ സഹായിക്കുമെന്ന് തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ കണ്ണൂർ ആലക്കോട് സംഘടിപ്പിച്ച കർഷക റാലിയിലായിരുന്നു തലശ്ശേരി ബിഷപ്പിന്റെ വിവാദ പ്രസംഗം. റബ്ബർ കർഷകരെ സഹായിച്ചാൽ ബിജെപിയെ പിന്തുണയ്ക്കുമെന്നായിരുന്നു ബിഷപ്പിന്റെ പ്രഖ്യാപനം. കേന്ദ്ര സർക്കാർ റബ്ബർ വില 300 രൂപയാക്കി ഉയർത്തിയാൽ ബിജെപിയെ സഹായിക്കും. കേരളത്തിൽ ഒരു എംപി പോലുമില്ലെന്ന വിഷമം മാറ്റിത്തരാമെന്നും ബിഷപ്പ് വാഗ്ദാനം ചെയ്തു

അതേസമയം, പ്രസംഗം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ബിഷപ്പ് രംഗത്തെത്തി. ബിജെപിയെ സഹായിക്കുമെന്ന് പറഞ്ഞിട്ടില്ല. റബ്ബർ കർഷകരെ ആരാണോ സഹായിക്കുന്നത് അവരെ പിന്തുണക്കാമെന്നാണ് പറഞ്ഞത്. മലയോര കർഷകരുടെ അഭിപ്രായം സഭയുടെ അഭിപ്രായമായി വ്യാഖ്യാനിക്കരുതെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.

ഇടത് പക്ഷത്തിൽ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. സംസ്ഥാന സർക്കാർ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. ദേശീയ തലത്തിൽ ന്യൂന പക്ഷങ്ങൾ ആക്രമിക്കപ്പെടുന്നത് നിസാരമായി കാണുന്നില്ല. പള്ളി തകർക്കുന്നതിനെ അതിന്റേതായ ഗൗരവത്തിലാണ് കാണുന്നത്. അതേസമയം റബ്ബർ കർഷകന്റെ ജീവിതവും വലുതാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here