മിഷന്‍ അരിക്കൊമ്പന്‍; ഇന്നുതന്നെ അരിക്കൊമ്പനെ ഉള്‍വനത്തില്‍ തുറന്നുവിടും

തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പനെ ഇന്നുതന്നെ ഉള്‍വനത്തില്‍ തുറന്നുവിടും. ആനയെ ഇന്ന് തുറന്നുവിടേണ്ടെന്ന് നേരത്തെ മദ്രാസ് ഹൈക്കോടതി നിർദേശിച്ചെങ്കിലും ആനയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് കോടതി അനുമതി നൽകുകയായിരുന്നു.

കളക്കാട് മുണ്ടന്‍തുറൈ കടുവാസങ്കേതത്തിലെ മണിമുത്താര്‍ വനമേഖലയിലാണ് തുറന്നുവിടുക. അരിക്കൊമ്പനെ തുറന്നുവിടരുതെന്ന് ആവശ്യപ്പെട്ട് തേനി സ്വദേശിയായ ഗോപാല്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ നിര്‍ദേശം.

തമിഴ്നാട് വനംവകുപ്പാണ് രാത്രി 12.30ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവച്ച് മയക്കുവെടി വച്ചത്. പൂശാനംപെട്ടിക്കു സമീപം ആന കാടുവിട്ടിറങ്ങിയിരുന്നു. ഇതോടെയാണ് മയക്കുവെടിവച്ചത്. ഇതിനുശേഷം ആനിമല്‍ ആംബുലന്‍സില്‍ 18 മണിക്കൂറോളം നീണ്ട യാത്രയ്‌ക്കൊടുവിലാണ് ആനയെ മണിമുത്താര്‍ വനമേഖലയിലേക്കെത്തിച്ചത്. അധികം വൈകാതെ തന്നെ ആനയെ ഇവിടെ തുറന്നുവിടുമെന്നാണ് വിവരം.

അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുതെന്ന് നേരത്തെ മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും ആനയുടെ ആരോഗ്യസ്ഥിതി ഉള്‍പ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുള്ള വനംവകുപ്പിന്റെ വാദം പരിഗണിച്ച് ആനയെ തുറന്നുവിടാന്‍ അനുമതി നല്‍കുകയായിരുന്നു. അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി റബേക്ക സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News