സുഡാനില്‍ വെടിനിര്‍ത്തല്‍ കരാറിനോട് സഹകരിക്കാമെന്ന് സൈന്യം

സുഡാനില്‍ വെടിനിര്‍ത്തല്‍ കരാറിനോട് സഹകരിക്കാമെന്ന് സൈന്യം. കഴിഞ്ഞ ദിവസം പാരാമിലിട്ടറിയാണ് മൂന്ന് ദിവസത്തേക്കുള്ള വെടിനിര്‍ത്തല്‍ ഉടമ്പടി കൊണ്ടുവന്നത്. താല്‍ക്കാലിക വെടിനിര്‍ത്തലിനിടയിലും വെടിയൊച്ച കേട്ടുകൊണ്ടെയിരിക്കുകയാണ് സുഡാന്‍.

കഴിഞ്ഞ ദിവസം രാവിലെ തന്നെ വെടിനിര്‍ത്തല്‍ കരാറിന് സന്നദ്ധമായ അര്‍ധസൈനിക വിഭാഗം രാജ്യത്തെ ജനങ്ങള്‍ കുടുംബത്തിനൊപ്പം ചെറിയ പെരുന്നാള്‍ ആഘോഷിക്കട്ടെയെന്ന് പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. എന്നാല്‍, മൂന്ന് ദിവസത്തെ വെടിനിര്‍ത്തലിന് വൈകീട്ടോടെയാണ് സൈന്യത്തിന്റെ മറുപടി പുറത്തുവന്നത്. കരാറുകള്‍ ലംഘിച്ച് വെടിവെച്ച് കൊണ്ടിരിക്കുകയാണ് സൈന്യവും അര്‍ദ്ധ സൈനിക വിഭാഗമായ റാപിഡ് സപ്പോര്‍ട്ട് ഫോഴ്‌സസും. 413 പേര്‍ കൊല്ലപ്പെടുകയും ആയിരങ്ങള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഘര്‍ഷത്തില്‍ ഇരുപതിനായിരം സുഡാന്‍ പൗരന്മാരാണ് അയല്‍ രാജ്യമായ ചാഡിലേക്ക് മാത്രം പലായനം ചെയ്തത്.

ആഫ്രിക്കയിലെ തന്നെ വലിയ നഗരപ്രദേശങ്ങളില്‍ ഒന്നായ ഖാര്‍ത്തൂമും ഓംദുര്‍മന്‍, ബഹിരി തുടങ്ങിയ നഗരങ്ങളിലാണ് യുദ്ധം തുടരുന്നത്. നാലിലൊന്ന് ആളുകളും ഭക്ഷണമില്ലാതെ യുഎന്‍ ഭക്ഷ്യസഹായപദ്ധതിയെ ആശ്രയിക്കേണ്ടി വരികയാണ്. വിമാനത്താവളങ്ങള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ യുഎസ്, ജപ്പാന്‍, സൗത്ത് കൊറിയ, ജര്‍മനി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് അവരുടെ എംബസി ഉദ്യോഗസ്ഥരെ തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. വേള്‍ഡ് ഫുഡ് പ്രോഗ്രാമിലെ മൂന്ന് പേരടക്കം അഞ്ച് അന്താരാഷ്ട്ര സന്നദ്ധസേവകരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. 2021 ഓഗസ്റ്റ് മുതല്‍ സുഡാനിലേക്ക് പോകരുതെന്ന് സ്വന്തം പൗരന്‍മാരോട് അമേരിക്കന്‍ നിര്‍ദ്ദേശമുണ്ടായിരുന്നതിനാല്‍ പൂര്‍ണ്ണമായ ഒഴിപ്പിക്കല്‍ നീക്കം ഉണ്ടാകുമോ എന്ന് സംശയമാണ്. 19,000ത്തോളം അമേരിക്കന്‍ പൗരന്മാരാണ് നിലവില്‍ സുഡാനില്‍ തുടരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here