ഭാര്യയെ 120 ആളുകള്‍ ചേര്‍ന്ന്‌ അര്‍ധ നഗ്നയാക്കി മര്‍ദ്ദിച്ചെന്ന്‌ സൈനികന്‍, വിശദീകരണവുമായി പൊലീസ്‌

തന്‍റെ ഭാര്യയെ 120 ആളുകള്‍ ചേര്‍ന്ന്‌ അര്‍ധ നഗ്നയാക്കി മര്‍ദ്ദിച്ചെന്ന ആരോപണവുമായി കശ്‌മീരില്‍ പോസ്‌റ്റിംഗിലുള്ള സൈനികന്‍. തമിഴ്‌നാട്‌ പടവേട്‌ സ്വദേശിയായ ഹവില്‍ദാര്‍ പ്രഭാകരനാണ്‌ ആരോപണവുമായി രംഗത്തെത്തിയത്‌. തിരുവണ്ണാമലൈ ജില്ലയില്‍ തന്‍റെ ഭാര്യ ലീസിന്‌ ഒരു വ്യാപാര സ്ഥാപനം നടത്തുകയാണ്‌. അവിടെ വെച്ച്‌ 120 ആളുകള്‍ ചേര്‍ന്ന്‌ കത്തി കാണിച്ച്‌ ഭയപ്പെടുത്തി  ഭാര്യയെ അര്‍ധ നഗ്നയാക്കി മര്‍ദ്ദിച്ചെന്നും കടയിലെ സാധനങ്ങള്‍ വലിച്ചെറിഞ്ഞെന്നും പ്രഭാകരന്‍ ഒരു വീഡിയോയില്‍ പറയുന്നു. സംഭവത്തില്‍ എസ്‌പിക്ക്‌ പരാതി നല്‍കിയെന്നും തമിഴ്‌നാട്‌ ഡിജിപി ഇടപെട്ട്‌ സഹായിക്കണമെന്നും സൈനികന്‍ അഭ്യര്‍ത്ഥിച്ചു.

പ്രഭാകരന്‍റെ വീഡിയോ റിട്ടയേര്‍ഡ്‌ ലഫ്‌.കേണല്‍ എന്‍ ത്യാഗരാജന്‍  ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കവയ്‌ക്കുകയായിരുന്നു.

സംഭത്തില്‍ ഇപ്പോള്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ്‌ പരാതി അന്വേഷിക്കുന്ന കന്തവാസല്‍ പൊലീസ്‌. സൈനികന്‍റെ ആരോപണം ശരിയല്ലെന്നാണ് പൊലിസ് അറിയിച്ചത്.

പ്രഭാകരന്‍റെ ഭാര്യാ പിതാവ്‌ സെല്‍വമൂര്‍ത്തി, കുമാര്‍ എന്നയാളില്‍ നിന്ന്‌ 9.5 ലക്ഷം രൂപയ്‌ക്ക്  വ്യാപാര സ്ഥാപനം അഞ്ച്‌ വര്‍ഷത്തേക്ക്‌ ലീസിനെടുത്തു. എന്നാല്‍ കുമാര്‍ മരണപ്പെടുകയും മകന്‍ രാമു വ്യാപാര സ്ഥാപനം ലീസ്‌ അവസാനിപ്പിച്ച്‌ തിരികെ തരണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്തു.  വാങ്ങിയ തുക തിരികെ നല്‍കാമെന്നും അറിയിച്ചു. ഇത്‌ പ്രകാരം ഫെബ്രുവരി 10 ന്‌ ഒരു കരാറും നിര്‍മ്മിച്ചു.

എന്നാല്‍ സെല്‍വമൂര്‍ത്തി പണം തിരികെ വാങ്ങാനോ വ്യാപാര സ്ഥാപനം ഒഴിയാനോ കൂട്ടാക്കിയില്ല. ഇതിനിടെ ജൂണ്‍ 10 ന്‌ രാമു പണം തിരികെ നല്‍കാന്‍ സ്ഥാപനത്തിലേക്ക്‌ എത്തുകയും സെല്‍വമൂര്‍ത്തിയുടെ മക്കളായ ജീവയും ഉദയയും രാമുവിനെ അക്രമിക്കുകയും ചെയ്‌തു. അക്രമിക്കുന്നതിനിടെ ജീവ്‌ രാമുവിന്റെ തലയില്‍ കത്തി ഉപയോഗിച്ച്‌ വെട്ടിയതായും ആരോപണമുണ്ട്‌.

അക്രമം കണ്ടുനിന്ന ആളുകള്‍ രാമുവിനെ സഹായിക്കാന്‍ എത്തുകയും ഇരുകൂട്ടരം തമ്മിലെ സംഘര്‍ഷമായി അത്  മാറുകയും ചെയ്‌തു. എന്നാല്‍ പ്രഭാകരന്‍റെ ഭാര്യ കീര്‍ത്തിയും അമ്മയും സ്ഥാപനത്തില്‍ ഉണ്ടായിരുന്നെങ്കിലും ആക്രമിക്കപ്പെട്ടിരുന്നില്ലെന്നും സൈനികന്‍റെ ആരോപണം ശരിയല്ലെന്നും പൊലീസ്‌ അറിയിച്ചു.  ഇരുകൂട്ടര്‍ക്കുമെതിരെ പൊലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News