അനുച്ഛേദം 370: ഏകപക്ഷീയമായ ചരിത്രം, മുറിവേറ്റ ജനാധിപത്യം

പി ബി ജീജീഷ്

”രാഷ്ട്രങ്ങളുടെ ചരിത്രമെഴുതുമ്പോള്‍ പല വിധിന്യായങ്ങളും സ്വാതന്ത്ര്യത്തിന്റെ സീമകളെ വിപുലപ്പെടുത്തുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കാറുണ്ട്. എന്നാല്‍ ചില തീരുമാനങ്ങള്‍, അവ ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു എന്ന ഓര്‍മ്മപ്പെടുത്തലിന് വേണ്ടി മാത്രം റിക്കാര്‍ഡ് പുരകളില്‍ സൂക്ഷിക്കേണ്ടവയാണ്.”

~ ജസ്റ്റിസ്. ഡി വൈ ചന്ദ്രചൂഡ്

2017-ല്‍, സ്വകാര്യത മൗലികാവകാശമാണെന്ന് വിധിച്ച ഒമ്പതംഗ ഭരണഘടനാബെഞ്ചിന്റെ ഭാഗമായി, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തന്റെ വിധിയില്‍ എഴുതിച്ചേര്‍ത്ത വാചകമാണ് മുകളില്‍ ഉദ്ധരിച്ചത്. സ്വന്തം പിതാവ് വൈ വി ചന്ദ്രചൂഡ് കൂടി ഉള്‍പ്പെട്ട ബെഞ്ചിന്റെ, കുപ്രസിദ്ധമായ എ ഡി എം ജബല്‍പൂര്‍ കേസിലെ (അടിയന്തരാവസ്ഥക്കാലത്തെ ഹേബിയസ് കോര്‍പ്പസ് കേസ്) തീരുമാനത്തെ നിശിതമായി വിമര്‍ശിച്ചു കൊണ്ടാണ് അദ്ദേഹം അങ്ങനെ കുറിച്ചത്. അങ്ങനെ, ഇനിയൊരു തിരിച്ചുവരവിന് സാധ്യതയില്ലാത്ത വിധം ആഴത്തില്‍ കുഴിച്ചുമൂടേണ്ടതാണ് 1976 ലെ തീരുമാനമെന്ന് നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം സുപ്രീംകോടതി വിലയിരുത്തി. എന്നാല്‍ ഇപ്പോള്‍ അനുച്ഛേദം 370 സംബന്ധിച്ച കേസിലെ, അദ്ദേഹം നേതൃത്വം നല്‍കുന്ന സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് സ്വീകരിച്ചിട്ടുള്ള നിലപാട്, ചരിത്രം ഒരു ദുരന്തനാടകമായോ, പ്രഹസനമായോ, ആവര്‍ത്തിക്കപ്പെടുന്നതിന്റെ അടയാളപ്പെടുത്തലാണ്.

കേസിന്റെ പശ്ചാത്തലം

2018 ജൂണ്‍ മാസത്തിലാണ് കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിലേക്കുള്ള നടപടികളുടെ ആരംഭം. ബിജെപി പിന്തുണയോടെ കാശ്മീരില്‍ അധികാരത്തിലിരുന്ന മന്ത്രിസഭയില്‍ നിന്ന് അവര്‍ പിന്മാറുന്നു. അതോടെ മുഖ്യമന്ത്രി മെഹബൂബ് മുഫ്തിക്ക് രാജിവെക്കേണ്ടിവരുന്നു. തൊട്ടടുത്ത ദിവസം മുതല്‍ കാശ്മീര്‍ ഭരണഘടനയുടെ 92-ആം വകുപ്പ് അനുസരിച്ച് ഗവര്‍ണര്‍ ഭരണം ഏറ്റെടുക്കുന്നു. ഗവര്‍ണര്‍ ഭരണത്തിന് നിശ്ചയിച്ചിട്ടുള്ള ആറുമാസത്തെ പരിധി അവസാനിച്ച ഡിസംബര്‍ മാസം 19-ആം തീയതി, ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 356 പ്രകാരം, രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് നടത്തി ജനാധിപത്യ ഭരണ സംവിധാനം വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങളൊന്നും ഉണ്ടാവുന്നില്ല. രാഷ്ട്രപതി ഭരണത്തിന് കീഴില്‍ തന്നെ അത്യന്തം നാടകീയമായ നീക്കങ്ങളാണ് നടന്നത്.

Also Read: കൊച്ചിയിൽ മധ്യവയസ്‌കയെ പീഡിപ്പിച്ച സംഭവം; തെളിവെടുപ്പ് നടപടികൾ ആരംഭിച്ചു

അമര്‍നാഥ് തീര്‍ഥയാത്രപോലും റദ്ദാക്കി കാശ്മീരികള്‍ അല്ലാത്തവരെ സംസ്ഥാനത്തുനിന്നും ഗവണ്മെന്റ് തിരികെ വിളിച്ചു. സംസ്ഥാനത്തെ മുന്‍മുഖ്യമന്ത്രിമാര്‍ ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കളെ തടവിലാക്കി. മൊബൈല്‍, ഇന്റര്‍നെറ്റ്, ലാന്‍ഡ് ഫോണ്, തുടങ്ങി എല്ലാ വാര്‍ത്താ വിനിമയ സംവിധാനങ്ങളും വിച്ഛേദിച്ചു. സംസ്ഥാനത്തെ മുഴുവന്‍ ബന്ധനസ്ഥമാക്കിക്കൊണ്ട് കേന്ദ്ര ഗവണ്മെന്റ് ചരിത്രപരമായ മൂന്നു തീരുമാനങ്ങള്‍ എടുത്തു: (1) ഒരു പ്രസിഡന്‍ഷ്യല്‍ ഉത്തരവിലൂടെ ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യാനുള്ള നിലം ഒരുക്കുന്നു. (2) ജമ്മു-കശ്മീര്‍ സംസ്ഥാനം വിഭജിച്ച്, ലഡാക്ക്, ജമ്മു-കശ്മീര്‍ എന്നീ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുന്നു. (3) മറ്റൊരു പ്രസിഡന്‍ഷ്യല്‍ ഉത്തരവിലൂടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നു. ഈ നടപടികളാണ് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടത്. നാല് വര്‍ഷത്തോളമെടുത്തു കോടതി ഈ കേസ് പരിഗണിക്കാന്‍ തന്നെ. അതിനിടയില്‍ കാശ്മീരി നേതാക്കള്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍ പോലും കോടതി പരിഗണിച്ചില്ല. ഇപ്പോള്‍ ഇതാ ചീഫ് ജസ്റ്റിസ്. ഡി വൈ ചന്ദ്രചൂഡ് , ജസ്റ്റിസ് കാന്ത്, ജസ്റ്റിസ് ഗവായ്, ജസ്റ്റിസ് കൗള്‍, ജസ്റ്റിസ് ഖന്ന എന്നിവര്‍ അടങ്ങുന്ന ഭരണഘടനാബെഞ്ച് ഈ വിഷയത്തില്‍ വിധി പ്രസ്താവിച്ചിരിക്കുന്നു.

പ്രധാനമായും മൂന്നു കാര്യങ്ങളാണ് കോടതിയുടെ പരിശോധനയ്ക്കു വന്നത്. ഒന്ന്, കാശ്മീരിനെ സംബന്ധിച്ച അനുച്ഛേദം 370 റദ്ദു ചെയ്തതിന്റെ ഭരണഘടനാപരത; രണ്ട്, സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍; മൂന്ന്, സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും രൂപീകരണവും പുനഃസംഘടനയും ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കുംവിധം എങ്ങനെ സംവിധാനം ചെയ്യാമെന്നതിനെക്കുറിച്ച്. മൂന്നും ഇന്ത്യന്‍ ജനാധിപത്യഘടനയുടെ വേരുകളോളം ആഴമുള്ള വിഷയങ്ങളാണ്. ഇവയോരോന്നും പ്രത്യേകം വിശകലനം ചെയ്യേണ്ടതുണ്ട്.

ഫെഡറല്‍ സംവിധാനം ചോദ്യം ചെയ്യപ്പെടുന്നു

ജമ്മു-കാശ്മീരിനെ വിഭജിച്ച്, രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയ ‘ജമ്മു ആന്‍ഡ് കാശ്മീര്‍ റീ-ഓര്‍ഗനൈസേഷന്‍ ആക്ട് 2019’ ഭരണഘടനാ വിരുദ്ധമാണോ? കാശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് ന്യായീകരിക്കത്തക്കതാണോ? ഒരു സംസ്ഥാനത്ത് അടിയന്തരാവസ്ഥ നിലനില്‍ക്കുമ്പോള്‍ അതിന്റെ സംസ്ഥാന പദവി എടുത്തു മാറ്റി ഒരു കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുന്നത് ഭരണഘടനാപരമായ അധികാരപ്രയോഗമാണോ? എന്നിങ്ങനെ സംസ്ഥാനങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന വളരെ പ്രധാനപ്പെട്ട 3 ചോദ്യങ്ങള്‍ക്കാണ് കോടതി ഉത്തരം തേടിയത്.

രാഷ്ട്രപതി ഭരണ പ്രഖ്യാപനം

കാശ്മീര്‍ ഭരണഘടനയുടെ അനുച്ഛേദം 92 അനുസരിച്ച് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിക്കൊണ്ടും പിന്നീട് അനുച്ഛേദം 356 അനുസരിച്ച് രാഷ്ട്രപതി ഭരണം നടപ്പിലാക്കിക്കൊണ്ടും ഉണ്ടായ പ്രഖ്യാപനങ്ങളും ഹര്‍ജിക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം കോടതി തീര്‍പ്പാക്കാതെ വിടുകയാണ് ഉണ്ടായത്. അതിനുള്ള കാരണം കോടതി പറയുന്നത് ശ്രദ്ധിക്കുക. 356 സംബന്ധിച്ച പ്രഖ്യാപനം ചോദ്യം ചെയ്യപ്പെടുന്നത് രാഷ്ട്രപതിഭരണം അവസാനിച്ചതിനുശേഷമാണ്. ഹര്‍ജിയിലെ പ്രധാന ആക്ഷേപം അനുച്ഛേദം 370 ഭേദഗതി ചെയ്തതിനെക്കുറിച്ചാണ്, രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചതിനെതിരെയല്ല. ഇനി രാഷ്ട്രപതിഭരണം ഭരണഘടനാപരമല്ലെന്ന് കണ്ടെത്തിയാല്‍ തന്നെയും ഹര്‍ജിക്കാര്‍ക്ക് ഒരു പരിഹാരം നല്‍കുവാന്‍ കോടതിക്ക് കഴിയില്ല. അതായത് രാഷ്ട്രപതി അധികാരമേറ്റെടുത്ത രീതി തെറ്റാണെന്ന് വന്നാല്‍ തന്നെയും തങ്ങള്‍ക്കാവശ്യമായ കാര്യങ്ങള്‍ ചെയ്തതിനുശേഷം അത് അവസാനിപ്പിച്ചത് കൊണ്ട്, പ്രസ്തുത നടപടിയുടെ ഭരണഘടനാപരത പരിശോധിക്കുവാന്‍ കഴിയില്ലെന്ന്! രാഷ്ട്രപതിഭരണപ്രഖ്യാപനം ജുഡീഷ്യല്‍ റിവ്യൂവിന് വിധേയമായിരിക്കുമെന്ന് എസ് ആര്‍ ബൊമ്മൈ കേസില്‍ സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ച് തീര്‍പ്പു കല്‍പ്പിച്ചിട്ടുള്ളതാണ്. തീരുമാനമെടുക്കുന്നതിലേക്ക് ഗവര്‍ണറെ നയിച്ച രേഖകള്‍ കോടതിയ്ക്ക് പരിശോധിക്കാന്‍ കഴിയുമെന്നായിരുന്നു വിധി. കൂടാതെ പ്രസിഡന്‍ഷ്യല്‍ ഭരണപ്രഖ്യാപനം ഭരണഘടനാവിരുദ്ധമെന്നു കണ്ടാല്‍ തല്‍സ്ഥിതി പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് ചന്ദ്രചൂഡ് തന്റെ വിധിയില്‍ എസ് ആര്‍ ബൊമ്മൈ കേസ് പരാമര്‍ശിച്ചു പോകുന്നുണ്ടെങ്കിലും, പ്രധാന ആവശ്യം രാഷ്ട്രപതി ഭരണത്തിന്‍കീഴില്‍ നിറവേറ്റാവുന്ന ചുമതലകള്‍ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കലാണ് എന്നതുകൊണ്ട് പ്രഖ്യാപനത്തിന്റെ ഭരണഘടനാപരതയിലേക്ക് കടക്കേണ്ടതില്ല എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. വിധിന്യായത്തിന്റെ ആരംഭത്തില്‍ അദ്ദേഹം ഫ്രെയിം ചെയ്ത ചോദ്യങ്ങളില്‍ നിയമസഭ പിരിച്ചുവിട്ടതും, ഗവര്‍ണര്‍ ഭരണവും രാഷ്ട്രപതിഭരണവും ഏര്‍പ്പെടുത്തിയതും ഭരണഘടനാപരമാണോ എന്ന കാര്യം കൂടി ഉള്‍പ്പെടുത്തിയിട്ടും അത് പരിശോധിക്കാനൊരുങ്ങാത്തതിന് നല്‍കുന്ന ന്യായീകരണം സാമാന്യേന മനുഷ്യര്‍ക്ക് ബോധ്യപ്പെടുന്നതല്ല എന്നേ പറയേണ്ടൂ.

രാഷ്ട്രപതിയുടെ അധികാരപരിധി

രാഷ്ട്രപതി ഭരണം നിലനില്‍ക്കുമ്പോഴാണ് സംസ്ഥാനം തന്നെ ഇല്ലാതാക്കുന്ന തരത്തിലുള്ള, തിരുത്താനാവാത്ത മാറ്റങ്ങള്‍ കാശ്മീരില്‍ നടപ്പിലാക്കിയത്. സംസ്ഥാന നിയമസഭയോ ഗവണ്‍മെന്റോ നിലവില്‍ ഇല്ലെന്നിരിക്കെ, കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി നടപ്പിലാക്കിയ ഈ മാറ്റങ്ങളുടെ നിയമസാധുത ചോദ്യം ചെയ്യപ്പെട്ടു. അനുച്ഛേദം 356 അനുസരിച്ച് രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചതോടെ, നിയമസഭയും ഗവണ്‍മെന്റുമെന്നാല്‍ പാര്‍ലമെന്റും രാഷ്ട്രപതിയും ആയി മാറിക്കഴിഞ്ഞു എന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. അതുകൊണ്ടുതന്നെ സംസ്ഥാന നിയമസഭയുടെയും സര്‍ക്കാരിന്റെയും എല്ലാ ചുമതലകളും സ്വയം ഏറ്റെടുത്ത് നടപ്പിലാക്കാന്‍ രാഷ്ട്രപതിക്ക് കഴിയുമെന്നും.

Also Read: ആരോഗ്യമേഖലയിൽ മികവുറ്റ നേട്ടം കൈവരിക്കാൻ ആലപ്പുഴയ്ക്കായി; മുഖ്യമന്ത്രി

സംസ്ഥാനങ്ങളില്‍ ഭരണഘടനാസംവിധാനത്തിന്റെ തകര്‍ച്ച ഉണ്ടാകുന്ന സാഹചര്യങ്ങളിലാണ് അനുച്ഛേദം 356 പ്രയോഗിക്കുന്നത്. ഭരണഘടനാപരമായി ഗവണ്‍മെന്റിനെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ല എന്നു വരുമ്പോള്‍ മാത്രം. ഫെഡറല്‍ സംവിധാനത്തിലെ സ്വാഭാവിക ജനാധിപത്യ പ്രക്രിയ തിരിച്ചുകൊണ്ടു വരുന്നതിനുള്ള ഒരു താല്‍ക്കാലിക സംവിധാനമായിട്ടാണ് ഭരണഘടനയില്‍ ഇത് ചേര്‍ത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ഗവര്‍ണര്‍ ഭരണം പരമാവധി ആറുമാസവും; രാഷ്ട്രപതി ഭരണം, ആറുമാസം കൂടുമ്പോള്‍ പാര്‍ലമെന്റിന്റെ ആവര്‍ത്തിച്ചുള്ള അംഗീകാരം നേടിക്കൊണ്ട് മാത്രം, പരമാവധി മൂന്നുവര്‍ഷം വരെയുമാണ് കൊണ്ടുപോകുവാന്‍ സാധിക്കുക. ഈ അനുച്ഛേദം ഒരിക്കലും പ്രയോഗിക്കാന്‍ ഇട വരാതെ ഉപയോഗശൂന്യമായി തുടരട്ടെ എന്നാണ് ഭരണഘടനാ നിര്‍മ്മാണ സഭയില്‍ അംബേദ്കര്‍ പ്രത്യാശിച്ചത്. സ്വാഭാവിക ഭരണസംവിധാനം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി മാത്രം പ്രവര്‍ത്തിക്കേണ്ടുന്ന ഒരു സൗകര്യം എന്ന നിലയില്‍, അടിയന്തരാവസ്ഥക്കാലത്തെ 42-ആം ഭേദഗതിക്ക് മുന്‍പ് വരെ, രാഷ്ട്രപതി ഭരണകാലത്ത് എടുത്തിട്ടുള്ള തീരുമാനങ്ങള്‍ക്കും നിയമനിര്‍മാണങ്ങള്‍ക്കും തുടര്‍ന്നുവരുന്ന ഗവണ്‍മെന്റിന്റെ അംഗീകാരം ഇല്ലെങ്കില്‍ ഒരു വര്‍ഷം വരെ മാത്രമാണ് ആയുസ്സ് ഉണ്ടായിരുന്നത്. ആ ഒരു വര്‍ഷ പരിധി ഇന്ദിരാഗാന്ധി ഗവണ്മെന്റിന്റെ കാലത്ത് ഭേദഗതിയിലൂടെ നീക്കം ചെയ്തു. എന്നിരുന്നാലും, ഇപ്പോഴും, രാഷ്ട്രപതി ഭരണകാലത്ത് എടുത്തിട്ടുള്ള തീരുമാനങ്ങള്‍ പിന്‍വലിക്കുവാനോ തിരുത്തുവാനോ ഉള്ള സമ്പൂര്‍ണ്ണമായ അധികാരം, 356(2) അനുസരിച്ച്, തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങള്‍ക്കുണ്ട്. അതുകൊണ്ടുതന്നെ പിന്നീട് തിരുത്താനാകാത്ത മൗലികമായ തീരുമാനങ്ങളൊന്നും കൈക്കൊള്ളുവാന്‍ രാഷ്ട്രപതി ഭരണത്തിന് കീഴില്‍ കഴിയില്ല, കഴിയാന്‍ പാടുള്ളതല്ല. കാരണം, തിരുത്താനാവാത്ത തീരുമാനങ്ങളാണ് എടുക്കുന്നതെങ്കില്‍, ഉപഖണ്ഡം 2-ന് പ്രസക്തിയൊന്നുമില്ലല്ലോ.

ഭരണയന്ത്രം മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ സൗകര്യത്തിന് മാത്രമാണ് അനുച്ഛേദം 356 പ്രയോഗിക്കുന്നതെന്ന വാദം കോടതി ഒരു പരിധിവരെ അംഗീകരിക്കുന്നുണ്ട്. ജസ്റ്റിസ് കാന്തിനും ജസ്റ്റിസ് ഗവായിക്കും കൂടി വേണ്ടി ജസ്റ്റിസ് ചന്ദ്രചൂഡ് രചിച്ച പ്രധാന വിധിന്യായം ഇക്കാര്യം പരിഗണിക്കുന്നുമുണ്ട്. ബൊമ്മൈ കേസിലെ കോടതി നിലപാട് ഓര്‍ത്തെടുത്തു കൊണ്ട് ജസ്റ്റിസ് ചന്ദ്രചൂഡ് ഇക്കാര്യം വിശദീകരിക്കുന്നുണ്ട്: ”രാഷ്ട്രപതി ഭരണത്തിന്‍കീഴില്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് ഭരണപരമായ അനിവാര്യതയുമായി അടുത്തബന്ധമുണ്ടായിരിക്കണം. ഭരണഘടനാസംവിധാനങ്ങളുടെ പരാജയമാണ് അനുച്ഛേദം 356 പ്രയോഗിക്കാന്‍ കാരണമാകുന്നത്. അനുച്ഛേദത്തില്‍ വിശദീകരിക്കുന്ന ഭരണഘടനാ പദ്ധതിയുടെ ലക്ഷ്യം ഭരണഘടനാസംവിധാനം പുനഃസ്ഥാപിക്കുക എന്നതാണ്. ഫെഡറല്‍ സംവിധാനം പുനഃസ്ഥാപിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനാണ് രാഷ്ട്രപതിഭരണത്തിന്റെ കാലാവധി നിജപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ 356-നു കീഴില്‍ ചെയ്യുന്ന എ ജില്ലാ പ്രവൃത്തികള്‍ക്കും ഭരണഘടനാസംവിധാനം സസ്പെന്‍ഡ് ചെയ്തതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളോട് ബന്ധമുണ്ടായിരിക്കണം.” വളരെ ശരിയായ നിരീക്ഷണമാണിത്. രാഷ്ട്രപതി ഭരണത്തിനുകീഴില്‍ വരുന്ന അധികാരങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന, അനുച്ഛേദം 356 (1) ഉപഖണ്ഡം (എ) മുതല്‍ (സി) വരെ വളരെ വിസ്തൃതമായ തരത്തിലാണ് എഴുതിയിട്ടുള്ളത്. അതിനെ ഫെഡറല്‍ ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ക്കുതകും വിധം വ്യാഖ്യാനിക്കുക എന്നതാണ് മേല്‍പ്പറഞ്ഞ കാഴ്ചപ്പാടിന്റെ സ്വാഭാവിക പരിണിതി. പ്രഖ്യാപനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ സാധൂകരിക്കുന്ന നടപടികള്‍ മാത്രമേ പാടുള്ളു എന്ന നിലപാടാണ് എസ്.ആര്‍. ബൊമ്മൈ കേസില്‍ ജസ്റ്റിസ് റെഡ്ഢി സ്വീകരിക്കുന്നത്, എന്നാല്‍ ജസ്റ്റിസ് സാവന്ത് പറയുന്നത് എല്ലാ പ്രവര്‍ത്തികളും അങ്ങനെ വിലയിരുത്താന്‍ പോയാല്‍ അത് ജുഡീഷ്യറി ഭരണ-രാഷ്ട്രീയ കാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്നതിന് തുല്യമാകുമെന്നതിനാല്‍, പ്രത്യക്ഷത്തില്‍ യുക്തിരഹിതമോ, ദുരുദ്ദേശ്യപരമോ ആയ നടപടികള്‍ മാത്രമേ പരിശോധിക്കേണ്ടതുള്ളൂ എന്നതാണ്. എന്തായാലും രാഷ്ട്രപതി ഭരണത്തില്‍ സ്വീകരിക്കാന്‍ കഴിയുന്ന നടപടികള്‍ക്ക് പരിധികളുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടായിരുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ ഈ കേസില്‍ അവകാശപ്പെട്ടതുപോലെ അനിയന്ത്രിതമായ അധികാരമില്ല. ഈ കേസിലും കോടതി അതേ നിലപാട് ആവര്‍ത്തിക്കുന്നുണ്ട്. അഭികാമ്യവും അനിവാര്യവുമായ പ്രവര്‍ത്തനങ്ങള്‍ മാത്രമേ സ്വീകരിക്കേണ്ടതുള്ളൂ എന്ന ജസ്റ്റിസ് റെഡ്ഢിയുടെ നിലപാടിന്റെ ആവര്‍ത്തനം ഇവിടെ കാണാം. നടപടികള്‍ക്ക് ഉദ്ദേശ്യലക്ഷ്യവുമായി അടുത്തബന്ധം വേണം എന്ന കാര്യവും സ്വീകാര്യമാവുന്നുണ്ട്. ഒരുപക്ഷേ, അനുച്ഛേദം 370 സംബന്ധിച്ച വിധിയിലെ ധനാത്മകമായ ഒരു വശം ഈ കാഴ്ചപ്പാടാണ്. എന്നാല്‍, ഈ മാനദണ്ഡമനുസരിച്ച് ഈ കേസിന്റെ വസ്തുതകള്‍ പരിശോധിച്ചു മനസ്സിലാക്കാനോ, വിലയിരുത്താനോ കോടതി തയ്യാറായിട്ടില്ല. പകരം അതിനു ബാലിശമായ ന്യായീകരണങ്ങള്‍ കണ്ടെത്തുകയാണ് കോടതി ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ സാധാരണഗതിയിലാവുമ്പോള്‍, 356 അനുസരിച്ചു പ്രയോഗിച്ച അധികാരങ്ങള്‍ പുനഃപരിശോധിക്കാന്‍ നിയമസഭയ്ക്ക് കഴിയുമെന്നതുകൊണ്ടുതന്നെ ജുഡീഷ്യല്‍ ഇടപെടല്‍ അനിവാര്യമല്ല. തിരുത്താനാവാത്ത പ്രവൃത്തികളെല്ലാം പരിശോധിക്കാന്‍ തീരുമാനിച്ചാല്‍, ദൈനംദിന ഭരണകാര്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കേണ്ടിവരും എന്ന മുട്ടുന്യായവും വിധിയില്‍ കാണാം. സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ സംരക്ഷണത്തെ നീക്കം ചെയ്യുന്നതോ, തിരുത്താനാവാത്ത മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതോ, മൗലിക സ്വഭാവത്തെ അട്ടിമറിക്കുന്നതോ ആയ നീക്കങ്ങള്‍ ഉണ്ടെങ്കില്‍ അതുപോലും പരിശോധിക്കേണ്ടതില്ല എന്ന നിലപാട്, സ്വന്തം യുക്തിയെത്തന്നെ റദ്ദ് ചെയ്യുന്നതാണ്. പ്രസിഡന്റ് ഭരണത്തിലൂടെ തിരുത്താനാവാത്ത മാറ്റങ്ങള്‍ കൊണ്ടുവരാനും, ഏതൊരു സംസ്ഥാനത്തിലും രാഷ്ട്രപതിഭരണത്തിന് കീഴില്‍ മൗലികമായ മാറ്റങ്ങള്‍ വരുത്താനും, ആകുമെന്ന അവസ്ഥ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് എത്രമാത്രം ഭീഷണിയാണെന്ന് കോടതി തിരിച്ചറിയാത്തത് ദൗര്‍ഭാഗ്യകരമാണ്. ജമ്മു ആന്‍ഡ് കാശ്മീര്‍ റീ-ഓര്‍ഗനൈസേഷന്‍ ആക്ടിലൂടെ ഒരു സംസ്ഥാനം തന്നെ ഇല്ലാതാവുന്ന കാഴ്ചയാണ് ഇവിടെ നമ്മള്‍ കണ്ടത്. അക്കാര്യത്തിലും ഭരണഘടനയുടെ നിതാന്ത കാവല്‍ക്കാരന്റെ ഭാഗത്തുനിന്നും കുറ്റകരമായ അനവധാനതയുണ്ടായി.

സംസ്ഥാനത്തിന്റെ പുനഃസംഘടന

ഒറ്റ സ്ട്രോക്കില്‍, സംസ്ഥാനത്തെ വിഭജിച്ച് രണ്ടു കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റിയ നടപടി, ഫെഡറല്‍ സംവിധാനത്തിനുമേല്‍ കേന്ദ്രം നടത്തിയ, ചരിത്രത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത ആക്രമണമായാണ് ഭരണഘടനാവിചക്ഷണര്‍ വിലയിരുത്തിയിരുന്നത്. കോടതി അഭിസംബോധന ചെയ്യേണ്ടിയിരുന്ന രണ്ടു കാര്യങ്ങളുണ്ടായിരുന്നു. ഒന്ന്, ‘ജമ്മു ആന്‍ഡ് കാശ്മീര്‍ റീ-ഓര്‍ഗനൈസേഷന്‍ ആക്ട് 2019’ ഭരണഘടനാനുസൃതമാണോ? രണ്ട്, സംസ്ഥാനത്ത് അടിയന്തരാവസ്ഥ നിലനില്‍ക്കുമ്പോള്‍ അതിനെ കേന്ദ്രഭരണപ്രദേശങ്ങളായി തരംതാഴ്ത്തുന്നത് ഭരണഘടനാപരമായി നിലനില്‍ക്കുന്ന അധികാരപ്രയോഗമാണോ? ഇത് സംബന്ധിച്ചു കോടതി സ്വീകരിച്ച സമീപനവും ജനാധിപത്യവിശ്വാസികള്‍ക്ക് നിരാശ മാത്രം നല്‍കുന്നതാണ്.

Also Read: ‘കേന്ദ്രത്തില്‍ നിന്ന് വി മുരളീധരന്റെ തറവാട്ട് സ്വത്തല്ല ചോദിച്ചത്’: മന്ത്രി മുഹമ്മദ് റിയാസ്

തിരുത്താനാവാത്ത നടപടികളെടുക്കാന്‍ രാഷ്ട്രപതിയ്ക്ക് അധികാരമുണ്ടെന്ന് വിലയിരുത്തിയ കോടതി, ഒരു സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശമാക്കിയ നടപടിയുടെ മെറിറ്റിലേക്ക് കടക്കാതെ ഗവണ്‍മെന്റിന് ആവശ്യമായ രക്ഷാമാര്‍ഗം ഒരുക്കുകയാണ് ചെയ്തത്. സംസ്ഥാനപദവി പുനഃസ്ഥാപിക്കുമെന്ന കേന്ദ്രഗവണ്മെന്റിന്റെ ഉറപ്പ് മുഖവിലക്കെടുത്ത്, ആ വിഷയം കോടതി പരിഗണിച്ചില്ല. സംസ്ഥാനത്തെ കേന്ദ്ര ഭരണപ്രദേശമായി തരം താഴ്ത്താനുള്ള അധികാരം കേന്ദ്രത്തിനുണ്ടോ എന്ന കാര്യം വളരെ പ്രാധാന്യമുള്ളൊരു ജനാധിപത്യപ്രശ്‌നമാണ്. സംസ്ഥാനങ്ങള്‍ക്ക് ഇന്ത്യന്‍ യൂണിയനകത്തു നിന്നുകൊണ്ട് ലഭ്യമാകുന്ന സ്വയംഭരണാധികാരമുണ്ട്. അതാത് പ്രദേശങ്ങളിലെ ജനങ്ങള്‍ സംസ്ഥാനഭരണത്തിനുവേണ്ടി തെരഞ്ഞെടുക്കുന്ന നിയമസഭയും ഗവണ്മെന്റുമുണ്ട്. ആ അര്‍ത്ഥത്തില്‍, അവരനുഭവിക്കുന്ന ജനാധിപത്യത്തിന്റെ പരിധി കേന്ദ്രഭരണപ്രദേശങ്ങളില്‍ ഉള്ളതിനേക്കാള്‍ വിപുലമാണ്. അത് ഇല്ലാതാക്കുന്നത് ഫെഡറല്‍ സംവിധാനം എന്ന ഭരണഘടനയുടെ അടിസ്ഥാനഘടനയെ ബാധിക്കുന്നൊരു പ്രശ്‌നമാണ്. അങ്ങനെയൊരു നടപടി അംഗീകരിക്കപ്പെട്ടാല്‍ കേന്ദ്ര ഗവണ്‍മെന്റിന് ബോധിക്കാത്ത രാഷ്ട്രീയനിലപാടുകള്‍ സ്വീകരിക്കുന്ന ഏതൊരു സംസ്ഥാനത്തിനും ഇങ്ങനെ സംഭവിക്കാമെന്ന സാഹചര്യമുണ്ടാകും. രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി, സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമായി മാറ്റിയതിനു ശേഷം സംസ്ഥാനപദവി തിരിച്ചു നല്‍കാം എന്ന കേവല ഉറപ്പിന്മേല്‍ ജുഡീഷ്യല്‍ പരിശോധന ഒഴിവാക്കാന്‍ കഴിയുമെന്നുവരും. അപകടകരമായ കീഴ്വഴക്കമാകും അത്.

ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 3 അനുസരിച്ചാണ് സംസ്ഥാനപുന:സംഘടന സാധ്യമാവുക. അതനുസരിച്ച് സംസ്ഥാന നിയമസഭയുടെ അഭിപ്രായം തേടേണ്ടതുണ്ട്. കാശ്മീരിന്റെ കാര്യത്തില്‍ രാഷ്ട്രപതിഭരണം നിലനിന്നിരുന്നതിനാല്‍ നിയമസഭയുടെ അഭിപ്രായം തേടുക അസാധ്യമായിരുന്നു. അനുച്ഛേദം 356-നു കീഴില്‍ രാഷ്ട്രപതിയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലകള്‍ ഏറ്റെടുക്കാന്‍ കഴിയുമെങ്കിലും, അവയെ ‘നിയമനിര്‍മാണ ചുമതലകള്‍’ എന്നും ‘ഭരണഘടനാപരമായ ചുമതലകള്‍’ എന്നും വേര്‍തിരിക്കേണ്ടതുണ്ടെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. അത് കോടതി ഗൗരവത്തില്‍ വിലയിരുത്തിയില്ല. ഭരണപരമായ ചുമതലകളും നിയമനിര്‍മാണവും നടത്താന്‍ കഴിയുമെങ്കിലും സംസ്ഥാന നിയമസഭയുടെ അഭിപ്രായം എങ്ങനെയാണ് രാഷ്ട്രപതിയ്ക്ക് പ്രകടിപ്പിക്കാന്‍ കഴിയുക എന്നത് പ്രധാനപ്പെട്ടൊരു ചോദ്യമാണ്. എന്നാല്‍ ബാബുല്‍ പറാട്ടെ കേസിലെ സുപ്രീംകോടതിവിധി അനുസരിച്ച് പുന:സംഘടന സംബന്ധിച്ച സംസ്ഥാനത്തിന്റെ അഭിപ്രായം കേന്ദ്രം അനുസരിക്കണമെന്നു നിര്‍ബന്ധമില്ലെന്ന കാര്യം പറഞ്ഞ്, അഭിപ്രായം തേടണമെന്ന ഭരണഘടനാപരമായ ബാധ്യതയെ നിസ്സാരവത്കരിക്കുകയാണ് കോടതി ചെയ്തത്.

2019-ലെ കേന്ദ്രസര്‍ക്കാരിന്റെ അസാധാരണമായ നടപടികളെ സാധൂകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഫെഡറല്‍ ജനാധിപത്യത്തിന്റെയും ഭരണഘടനാധാര്‍മികതയുടെയും അടിസ്ഥാന തത്വങ്ങള്‍ അവഗണിച്ചുകൊണ്ട് വികടയുക്തികള്‍ നിരത്തുകയാണ് കോടതി ചെയ്തതെന്ന് ആരെങ്കിലും അഭിപ്രായപ്പെട്ടാല്‍, അവരെ കുറ്റം പറയാനാകില്ല. രാജ്യത്ത്, അധികാരകേന്ദ്രീകരണം അതിന്റെ അപകടകരമായ പരിധികള്‍ ഉല്ലംഘിച്ചുകൊണ്ട് കാന്‍സര്‍ പോലെ വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരുകാലത്താണ്, ഭരണഘടനാമൂല്യങ്ങള്‍ക്ക് ജാഗ്രതയോടെ കാവല്‍ നില്‍ക്കേണ്ട സുപ്രീംകോടതി നിസ്സംഗത പാലിക്കുന്നതെന്നോര്‍ക്കണം. ഇത് ഇന്ത്യന്‍ ജനാധിപത്യത്തെയും ഭരണഘടന മുന്നോട്ടുവയ്ക്കുന്ന വൈവിധ്യങ്ങളെ അംഗീകരിക്കുന്ന ഫെഡറല്‍ തത്വങ്ങളെയും മാരകമായി മുറിപ്പെടുത്തുമെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല.

അനുച്ഛേദം 370

നീതിന്യായ സംവിധാനങ്ങളുടെ ചരിത്രമെഴുതുന്നവര്‍ക്ക് വായിക്കാനും നെടുവീര്‍പ്പിടുവാനുമായി റിക്കാര്‍ഡ് പുരയുടെ ഒത്ത നടുക്ക് സൂക്ഷിക്കേണ്ട രേഖയാണ് അനുച്ഛേദം 370 സംബന്ധിച്ച സുപ്രീംകോടതി വിധി. കോടതിവിധിയുടെ ഉദ്ദേശ്യശുദ്ധിയേയും ന്യായാധിപരുടെ വൈജ്ഞാനിക മൂലധനത്തെയും സംശയിക്കുകയല്ല, 2019-ലെ പ്രസിഡന്‍ഷ്യല്‍ ഉത്തരവുകള്‍ ശരി വയ്ക്കാനുള്ള വ്യാഖ്യാനവ്യഗ്രതയില്‍ ചരിത്രത്തിന്റെ അപൂര്‍ണമായ ആഖ്യാനവും ഏകപക്ഷീയമായ പ്രഖ്യാപനങ്ങളും കടന്നുവരുന്നത് ചൂണ്ടിക്കാണിക്കുകമാത്രമാണിവിടെ ചെയ്യുന്നത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും ഭരണഘടനയുടെ അനുച്ഛേദം 370-നെ അപ്രസക്തമാക്കുകയും ചെയ്ത 2019-ലെ കോണ്‍സ്റ്റിറ്റിയൂഷണല്‍ ഓര്‍ഡറുകള്‍ – സി.ഓ.272 , സി.ഓ. 273- ഭരണഘടനാവിരുദ്ധമാണെന്നു കണ്ടു റദ്ദു ചെയ്യണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. സുപ്രീംകോടതി അവരുടെ ആവശ്യം നിരാകരിച്ചു, ഗവണ്മെന്റിന്റെ വാദങ്ങള്‍ അംഗീകരിച്ചു.

ഇന്ത്യന്‍ ഭരണഘടനയില്‍ കാശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന വ്യവസ്ഥയാണ് അനുച്ഛേദം 370. 371( എ) മുതല്‍ 371(ജെ) വരെ മറ്റു വിവിധ സംസ്ഥാനങ്ങള്‍ക്കും ചില പ്രത്യേക അവകാശങ്ങള്‍ ഭരണഘടന നല്‍കുന്നുണ്ട്. ഭരണഘടനയുടെ അനുച്ഛേദം 238 ജമ്മുകാശ്മീരിനു ബാധകമല്ല എന്ന 370(1)(എ)-ല്‍ പറയുന്നത് (സാംസ്ഥാനങ്ങളുടെ വര്‍ഗീകരണം സംബന്ധിച്ച അനുച്ഛേദം 238 പിന്നീട് റിപ്പീല്‍ ചെയ്തിട്ടുള്ളതാണ്). 370(1)(ബി)(I) അനുസരിച്ച്, സംസ്ഥാന ഗവണ്മെന്റുമായുള്ള ‘കൂടിയാലോചന’യ്ക്കു ശേഷം പാര്‍ലമെന്റിന്, ഇന്‍സ്ട്രുമെന്റ് ഓഫ് അക്‌സഷന്‍ നിഷ്‌കര്‍ഷിക്കുന്ന വിഷയങ്ങളില്‍ നിയമനിര്‍മാണം നടത്താമെന്നാണ്. 370(1)(ബി)(II) സംസ്ഥാന ഗവണ്മെന്റിന്റെ സമ്മതത്തോടു കൂടി മറ്റു വിഷയങ്ങളില്‍ നിയമനിര്‍മാണം നടത്തുന്നതിന് പാര്‍ലമെന്റിനെ അധികാരപ്പെടുത്തുന്നു. 370(1)(സി) അനുസരിച്ച് ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 1 കാശ്മീരിന് ബാധകമായിരിക്കും. 370(1)(ഡി)-യാകട്ടെ, ഇന്‍സ്ട്രുമെന്റ് ഓഫ് അക്‌സഷനില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട മേഖലയാണെങ്കില്‍ ഗവണ്മെന്റുമായുള്ള കൂടിയാലോചനകള്‍ക്കു ശേഷവും, മറ്റു കാര്യങ്ങളില്‍ ഗവണ്മെന്റിന്റെ സമ്മതത്തോടുകൂടിയും ഭരണഘടനയുടെ ബന്ധപ്പെട്ട വ്യവസ്ഥകള്‍ കാശ്മീരിന് ബാധകമാക്കുന്നതു സംബന്ധിച്ചുള്ളതാണ്. അനുച്ഛേദം 370(2) വ്യക്തമാക്കുന്നത് 370(1)(ബി)(ii) പ്രകാരം എടുത്തിട്ടുള്ള തീരുമാനങ്ങള്‍ക്ക് കാശ്മീരിന്റെ ഭരണഘടനാ നിര്‍മാണസഭ രൂപം കൊള്ളുമ്പോള്‍ അതിന്റെ അനുമതി വേണമെന്നാണ്. അനുച്ഛേദം 370(3) ഭരണഘടനാ നിര്‍മാണസമിതിയുടെ ശിപാര്‍ശയോടെ അനുച്ഛേദം 370 ഭേദഗതി ചെയ്യുന്നതിനോ, ഇല്ലാതാക്കുന്നതിനോ ഉള്ള വ്യവസ്ഥകളാണ് വിശദീകരിക്കുന്നത്.

Also Read: ശബരിമലയുടെ പേരില്‍ ബിജെപിക്കൊപ്പം കള്ളപ്രചാരണം നടത്തുകയാണ് കോണ്‍ഗ്രസ്: എളമരം കരീം എം പി

5 ചോദ്യങ്ങളാണ് കോടതി പരിഗണിച്ചത്. കാശ്മീരിന് ‘പരമാധികാരം’ ഉണ്ടോ? അനുച്ഛേദം 370 ഒരു താത്കാലിക വകുപ്പാണോ? അനുച്ഛേദം 370(3)-ലെ കോണ്‍സ്‌റിറ്റുവന്റ് അസംബ്ലി (ഭരണഘടനാ നിര്‍മാണസഭ) എന്ന വാക്കിന് പകരം ‘സംസ്ഥാന നിയമസഭ’ എന്ന അര്‍ത്ഥം വരുന്ന രീതിയില്‍ ഭരണഘടനയുടെ അനുച്ഛേദം 367 ഭേദഗതി ചെയ്ത നടപടി ശരിയാണോ? അനുച്ഛേദം 370(1)(ഡി) പ്രകാരം ഇന്ത്യന്‍ ഭരണഘടന മുഴുവനായി ഒറ്റയടിക്ക് കാശ്മീരിന് ബാധകമാക്കാന്‍ കഴിയുമോ? കാശ്മീരിന്റെ നിയമനിര്‍മാണസഭയുടെ ശിപാര്‍ശ ഇല്ലാതെ, ഉപഖണ്ഡം (3)-ല്‍ വ്യവച്ഛേദിച്ചിരിക്കുന്ന അധികാരം ഉപയോഗിച്ച് അനുച്ഛേദം 370 ഇല്ലാതാക്കിയ നടപടി ഭരണഘടനാപരമായി നിലനില്‍ക്കുന്നതാണോ?

1947 ഒക്ടോബര്‍ 26-ന്, രാജാവായിരുന്ന ഹരി സിംഗ്, തന്റെ രാജ്യത്തെ ഇന്ത്യയോട് ചേര്‍ക്കുന്നതിന് സമ്മതം കുറിച്ച ഇന്‍സ്ട്രുമെന്റ് ഓഫ് അക്‌സഷന്‍ (ഐ.ഓ.എ.) ഒപ്പുവച്ചതോടെ കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായി എന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്. അനുച്ഛേദം 370(സി)-യിലാകട്ടെ ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 1 കാശ്മീരിന് ബാധകമായിരിക്കുമെന്ന് വ്യക്തമായി പ്രതിപാദിച്ചിട്ടുമുണ്ട്. ഭരണഘടനയില്‍, നമ്മുടെ രാജ്യത്തിന്റെ പേരും അതിരുകളും നിര്‍വചിക്കുന്ന ഭാഗമാണ് അനുച്ഛേദം 1. അതുകൊണ്ടു തന്നെ കാശ്മീരിന്റെ ‘പരമാധികാരം’ ഒരു തര്‍ക്കവിഷയമാകേണ്ടതില്ല. ആയിരുന്നുമില്ല. ഐ.ഓ.എ.-യില്‍ പരാമര്‍ശിച്ചിരിക്കുന്ന പ്രധാന വിഷയങ്ങളും 370(1 )(ബി), 370(1 )(ഡി) എന്നിവയനുസരിച്ച് സംസ്ഥാനത്തിന് ബാധകമാക്കിയിട്ടുള്ള കാര്യങ്ങളും കഴിഞ്ഞു ബാക്കിയാവുന്ന ‘അവശിഷ്ട അധികാരങ്ങള്‍’ (residual powers) കാശ്മീര്‍ നിയമസഭയില്‍ നിക്ഷിപ്തമായിരിക്കും എന്ന ഒറ്റ വ്യത്യാസം മാത്രമാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കാശ്മീരിനെ വ്യത്യസ്തമാക്കുന്നത്. രാജ്യത്തിന്റെ ഇതരഭാഗങ്ങളില്‍ റെസിജ്യുവല്‍ പവര്‍ പാര്‍ലമെന്റിനാണ്. ഇത് വ്യതിരിക്തമായ ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായി വരുന്നതാണ്. അല്ലാതെ പരമാധികാരമല്ല. വളരെ വ്യക്തമായ ഈ വിഷയം നീണ്ട വിശകലനത്തിന് വിധേയമാക്കേണ്ട കാര്യമേയില്ല. എന്നാല്‍ രണ്ടാമത്തെ ചോദ്യം പ്രസക്തമാണ്. ഭരണഘടനയുടെ അനുച്ഛേദം 367 ഒരു സി.ഓ. വഴി ഭേദഗതി ചെയ്യാന്‍ കഴിയുമോ എന്നതായിരുന്നു ചോദ്യം.

സി ഓ 272

ഭരണഘടനയിലെ വ്യാഖ്യാനങ്ങള്‍ സംബന്ധിച്ച അനുച്ഛേദമാണ് 367. അതില്‍ ഭേദഗതി വരുത്തുകയാണ് 2019 ആഗസ്റ്റ് 5-ലെ സി.ഓ.272-ലെ രണ്ടാം ഖണ്ഡികയിലൂടെ ഗവണ്മെന്റ് ചെയ്തത്. രണ്ടു മാറ്റങ്ങളാണ് ഗവണ്മെന്റ് കൊണ്ടുവന്നത്. ഒന്ന്, ‘മന്ത്രിസഭയുടെ ഉപദേശപ്രകാരം സംസ്ഥാനനിയമസഭയ്ക്കുവേണ്ടി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ജമ്മു-കാശ്മീരിന്റെ സദര്‍-ഇ-റിയാസത്’ എന്നതിന്റെ അര്‍ഥം കാശ്മീര്‍ ഗവര്‍ണര്‍ എന്നായിരിക്കും. രണ്ട്, അനുച്ഛേദം 370-ലെ ‘ഭരണഘടനാനിര്‍മാണ സഭ’ എന്ന പ്രയോഗം ‘സംസ്ഥാന നിയമസഭ’ എന്ന് വായിക്കണം. അനുച്ഛേദം 367-ല്‍ വരുത്തിയ മാറ്റങ്ങള്‍ രാഷ്ട്രപതിയുടെ എക്‌സിക്യൂട്ടീവ് ഉത്തരവ് വഴി നടപ്പിലാക്കാന്‍ കഴിയുന്നവയല്ല. അതിന് പാര്‍ലമെന്റില്‍ ഒരു പ്രമേയം പാസാക്കിയാലും പോരാ. ഭരണഘടനാ ഭേദഗതി ആര്‍ട്ടിക്കിള്‍ 368 പ്രകാരം പാര്‍ലമെന്റാണ് ചെയ്യേണ്ടത്. അതിന് പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബില്ലുകള്‍ അവതരിപ്പിച്ച് രണ്ടു സഭയിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാസ്സ് ആക്കണം. (സംയുക്ത സമ്മേളനം നടത്തി പാസ്സാക്കാന്‍ കഴിയില്ല). അതിനു ശേഷം പകുതിയിലേറെ സംസ്ഥാനങ്ങളുടെ അംഗീകാരവും വേണം. അതിന് ശേഷമേ ഭരണഘടനാ ഭേദഗതിയില്‍ പ്രസിഡന്റിന് ഒപ്പ് വയ്ക്കാനാകൂ. അങ്ങനെ ഒരു ഭേദഗതി നടക്കാത്തിടത്തോളം കാലം ആര്‍ട്ടിക്കിള്‍ 367-ല്‍ വരുത്തിയ മാറ്റങ്ങള്‍ അസാധുവാണ്.

എന്നാലിവിടെ, കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയെന്ന ലക്ഷ്യത്തിന്റെ മുന്നൊരുക്കമായാണ് ആഗസ്റ്റ് 5-ന് ഈ നീക്കമുണ്ടായത്. കാരണം അനുച്ഛേദം 370 റദ്ദു ചെയ്യണമെങ്കില്‍ സംസ്ഥാന ഭരണഘടനാ നിര്‍മാണ സഭയുടെ ശിപാര്‍ശ വേണമെന്നാണ് 370(3) അനുശാസിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയിലെ വകുപ്പുകള്‍ കാശ്മീരില്‍ നടപ്പിലാക്കണമെങ്കില്‍ കാശ്മീര്‍ നിയമസഭയുടെ അനുമതിയും വേണം. ഇവിടെ കാശ്മീര്‍ നിയമസഭയെന്നാല്‍ ഗവര്‍ണര്‍ ആണെന്നും ‘ഭരണഘടനാ നിര്‍മാണസഭ’ എന്നാല്‍ നിയമസഭയാണെന്നും ഉള്ള മാറ്റങ്ങള്‍ കൊണ്ടുവന്നപ്പോള്‍ 370(1) അനുസരിച്ച് ഇന്ത്യന്‍ ഭരണഘടനയാകെ കാശ്മീരിന് ബാധകമാക്കുവാനും 370(3) അനുസരിച്ച് 370-ആം വകുപ്പ് ഇല്ലാതാക്കുവാനും രാഷ്ട്രപതിക്ക് കഴിയും. അതായത്, ആഗസ്റ്റ് 6 -ന് ഇറങ്ങാനിരുന്ന സി.ഓ.273-യുടെ മുന്നൊരുക്കം മാത്രമായിരുന്നു ഇത്.

367ല്‍ നേരത്തെയും രാഷ്ട്രപതിയുടെ ഉത്തരവുപ്രകാരം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് എന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. മുന്‍പ് അത്തരത്തില്‍ വരുത്തിയ മാറ്റങ്ങളെല്ലാം ഭരണഘടനയുടെ വിശദീകരണം എന്ന അര്‍ത്ഥത്തില്‍ മാത്രം വരുന്ന മാറ്റങ്ങളാണ്. പക്ഷേ ഇവിടെ പരിഗണിക്കുന്ന മാറ്റം കേവലം വിശദീകരണമല്ല അനുച്ഛേദത്തിന്റെ അര്‍ത്ഥവും പരിധിയും മാറ്റിമറിക്കുന്ന ഭരണഘടനാ ഭേദഗതിയാണ്. ഭരണഘടനാ ഭേദഗതി കേവലം എക്‌സിക്യൂട്ടീവ് ഉത്തരവിന്റെ ബലത്തില്‍ നടത്തുവാന്‍ സാധിക്കില്ല എന്ന ശരിയായ നിലപാട് ഇക്കാര്യത്തില്‍ സുപ്രീംകോടതി സ്വീകരിച്ചു. സി ഓ 272-ന്റെ രണ്ടാം ഖണ്ഡിക ആ അര്‍ത്ഥത്തില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് വിലയിരുത്തി.

അനുച്ഛേദം 370 ഒരു താത്കാലിക വ്യവസ്ഥയോ?

അനുച്ഛേദം 370-ന് തനതായ ഒരു രാഷ്ട്രീയ ചരിത്രമുണ്ട്. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോള്‍ ബ്രിട്ടീഷ് ഇന്ത്യ കൂടാതെ അഞ്ഞൂറിലേറെ നാട്ടുരാജ്യങ്ങളുമുണ്ടായിരുന്നു. ഈ നാട്ടു രാജ്യങ്ങള്‍ക്ക് ഇന്ത്യയിലോ, പാക്കിസ്ഥാനിലോ ലയിക്കുകയോ സ്വതന്ത്ര രാജ്യങ്ങളായി നിലനില്‍ക്കുകയോ ചെയ്യാമെന്നായിരുന്നു വ്യവസ്ഥ. ഭൂരിപക്ഷം രാജ്യങ്ങളും അതനുസരിച്ച് ലയനതീരുമാനം കൈക്കൊണ്ടെങ്കിലും തിരുവതാംകൂര്‍, മൈസൂര്‍, ഹൈദരാബാദ്, ജുനാഗഡ്, മധ്യഭാരത് (ഗ്വാളിയാര്‍, ഇന്‍ഡോര്‍, മാല്‍വ), കാശ്മീര്‍ തുടങ്ങിയ രാജ്യങ്ങള്‍ സ്വതന്ത്രമായി തുടരണമെന്ന് ആഗ്രഹിച്ചു. നാട്ടുരാജ്യങ്ങളുടെ ലയനം സംബന്ധിച്ച കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സര്‍ദാര്‍ വല്ലഭായി പട്ടേലായിരുന്നു. ഉപാധികളോടെയുള്ള ലയനത്തിനും ചില രാജ്യങ്ങള്‍ തയ്യാറായി. ഇന്നത്തെ ഗുജറാത്തിന്റെ ഭാഗമായ ജുനാഗഡ് (അവിടെയാണ് ഗാന്ധിയും പട്ടേലും ജനിച്ചത്), ഹൈദരാബാദ്, മൈസൂര്‍, തിരുവതാംകൂര്‍, കാശ്മീര്‍ തുടങ്ങിയ രാജ്യങ്ങള്‍ അവസാന നിമിഷം വരെ സ്വതന്ത്രമായി തുടരാന്‍ ശ്രമിച്ചു. ഇന്‍ട്രുമെന്റ് ഓഫ് അക്‌സഷന്‍ മുഖേന ഉപാധികളോടെ ഇരു രാജ്യങ്ങളിലും ലയിക്കാനുള്ള സാഹചര്യവും അവര്‍ക്കു മുന്നില്‍ ഉണ്ടായിരുന്നു. ഹൈദരാബാദും ജുനാഗഡും ഹിന്ദു ഭൂരിപക്ഷമുള്ള, എന്നാല്‍ മുസ്ലിം ഭരണാധികാരികള്‍ ഭരിക്കുന്ന രാജ്യങ്ങളായിരുന്നു. അവിടത്തെ രാജാക്കന്മാര്‍ പാക്കിസ്ഥാനില്‍ ചേരണമെന്നാണ് താത്പര്യപ്പെട്ടത്. കാശ്മീരാകട്ടെ മുസ്ലിം ഭൂരിപക്ഷമുള്ള, ഹൈന്ദവ രാജകുടുംബം ഭരിക്കുന്ന പ്രദേശവും. തര്‍ക്കമുയര്‍ന്ന സാഹചര്യത്തില്‍ ഹൈദരാബാദിനും ജുനാഗദിനും പകരമായി കാശ്മീര്‍ പാകിസ്ഥാന് വിട്ടുകൊടുക്കാന്‍ എന്ന നിര്‍ദ്ദേശമാണ് പാകിസ്താനുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ പട്ടേല്‍ മുന്നോട്ടു വച്ചത്. കാശ്മീറിന്റെ ചരിത്രത്തെക്കുറിച്ച് ഇന്നത്തെ മുഖ്യധാരാ ആഖ്യാനങ്ങള്‍ക്ക് വിരുദ്ധമാണെങ്കിലും അന്നത്തെ സാഹചര്യത്തില്‍ തീര്‍ത്തും യുക്തിപരമായ നിര്‍ദ്ദേശമായിരുന്നു അത്. എന്തായാലും സ്വതന്ത്രമായി തുടരാനാണ് മഹാരാജാവ് ഹരിസിങ് തീരുമാനിച്ചത്. എന്നാല്‍ 1947-ല്‍ പാകിസ്ഥാന്റെ പിന്തുണയോടെ കാശ്മീരില്‍ ട്രൈബല്‍ അധിനിവേശം ആരംഭിച്ചു. സായുധരായ ഗോത്രസേനയോട് പോരടിച്ചു നില്‍ക്കാനുള്ള കരുത്ത് മഹാരാജാവിന്റെ സൈന്യത്തിനുണ്ടായിരുന്നില്ല. അദ്ദേഹം ഇന്ത്യയോട് സഹായമഭ്യര്‍ത്ഥിച്ചു. ഇന്ത്യയോട് ലയിച്ചാല്‍ മാത്രമേ സഹായിക്കാനാകൂ എന്ന ഗവണ്മെന്റിന്റെ നിലപാടിന് വഴങ്ങി അദ്ദേഹം ലയന കരാര്‍ ഒപ്പിട്ടു. ഇന്‍സ്ട്രുമെന്റ് ഓഫ് അക്‌സഷന്‍ പ്രകാരം വിദേശകാര്യം, പ്രതിരോധം, വാര്‍ത്താവിനിമയം എന്നീ കാര്യങ്ങളില്‍ ഇന്ത്യന്‍ ഗവണ്‍മെന്റിനായിരിക്കും സമ്പൂര്‍ണാധികാരം. മറ്റുകാര്യങ്ങളില്‍ കാശ്മീര്‍ ഗവണ്‍മെന്റ് തീരുമാനമെടുക്കും. ഇതിനര്‍ത്ഥം ഭാവിയില്‍ രൂപം കൊള്ളാന്‍ പോകുന്ന ഇന്ത്യന്‍ ഭരണഘടന തങ്ങള്‍ അംഗീകരിക്കുന്നുവെന്നല്ല എന്നുകൂടി ഉടമ്പടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാശ്മീരിന്റെ ‘ഭരണഘടനാ നിര്‍മാണ സഭ’യായിരിക്കും ഇന്ത്യയുമായുള്ള ഭാവി ബന്ധങ്ങള്‍ നിശ്ചയിക്കുക.

കാശ്മീരിന്റെ ഇന്‍സ്ട്രുമെന്റ് ഓഫ് അക്‌സഷന്‍ മറ്റു നാട്ടുരാജ്യങ്ങളുമായി ഉണ്ടാക്കിയ കരാറില്‍ നിന്ന് വ്യത്യസ്തമൊന്നും ആയിരുന്നില്ല. തിരുവിതാംകൂര്‍ ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളില്‍ അവരുടെ ഭരണഘടനാനിര്‍മാണ സഭകള്‍ ചേരുകയും, അവിടങ്ങളിലെല്ലാം കോണ്‍ഗ്രസിന് ഭൂരിപക്ഷ പ്രാതിനിധ്യമുള്ള സ്ഥലങ്ങളായതിനാല്‍ ഭരണഘടന സമ്പൂര്‍ണമായി അംഗീകരിച്ചുകൊണ്ട് നമ്മുടെ രാജ്യത്തിന്റെ ഭാഗമാകാന്‍ തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ രാജ്യത്തു നിലനില്‍ക്കുന്ന യുദ്ധസമാനമായ അന്തരീക്ഷവും അനിശ്ചിതത്വങ്ങളും കാരണം, ഇന്ത്യന്‍ ഭരണഘടന രൂപീകരിച്ചംഗീകരിക്കുമ്പോഴേക്കും കാശ്മീരില്‍ ‘ഭരണഘടനാ നിര്‍മാണസഭ’ രൂപീകരിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഇന്ത്യയുമായുള്ള ബന്ധത്തിന്റെ അന്തിമസ്വഭാവം വ്യക്തമായതുമില്ല. അതുകൊണ്ടാണ് ഇന്ത്യന്‍ ഭരണഘടനയുടെ ഇരുപത്തിയൊന്നാം ഭാഗത്ത്, ‘താല്‍ക്കാലിക, പരിവര്‍ത്തന സമയത്തേക്കുള്ള, പ്രത്യേക വ്യവസ്ഥകള്‍’ എന്ന തലക്കെട്ടിനു കീഴെ അനുച്ഛേദം 370 കടന്നു വരുന്നത്. കാശ്മീര്‍ ദിവാനായിരുന്ന ഗോപാലസ്വാമി അയ്യങ്കാറും സര്‍ദാര്‍ പട്ടേലുമാണ് ഈ അനുച്ഛേദത്തിന്റെ രൂപരേഖ അംഗീകരിച്ചത്. പട്ടേലിന്റെ അനുമതിയില്ലാതെ 370 അംഗീകരിക്കാന്‍ കഴിയില്ലെന്ന് നെഹ്റു വ്യക്തമാക്കിയിരുന്നതായി അയ്യങ്കാര്‍ അദ്ദേഹത്തിനയച്ച കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇതും പൊതു ആഖ്യാനത്തിനു വിരുദ്ധമായ സംഗതിയാണ്.

ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സമിതിയില്‍ അയ്യങ്കാര്‍ ഈ അനുച്ഛേദത്തിന്റെ സാംഗത്യം വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയുമായുള്ള ബന്ധത്തിന്റെ സ്വഭാവം നിര്‍ണയിക്കാന്‍ കാശ്മീരി ജനതയ്ക്ക് അവസരം നല്‍കേണ്ടതുണ്ട്. അതിനായി ഹിതപരിശോധന ആവശ്യമാണ്. തെരഞ്ഞെടുക്കപ്പെട്ട ഭരണഘടനാനിര്‍മ്മാണ സഭ ജനങ്ങളുടെ അഭിപ്രായത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്. ആയതിനു സമയമെടുക്കുമെന്നതിനാല്‍ ഒരു താത്കാലിക സംവിധാനമെന്ന നിലയില്‍ ഇടക്കാല മന്ത്രിസഭയും ഗവണ്മെന്റുമുണ്ട്. അവതമ്മില്‍ കൂടിയാലോചിച്ചൊരു തീര്‍പ്പിലെത്തുന്നതിനുള്ള അവസരമൊരുക്കുകയാണ് അനുച്ഛേദം 370 ചെയ്യുന്നത്. ബന്ധത്തിന്റെ അന്തിമരൂപം ഭരണഘടനാനിര്‍മാണ സമിതി തീരുമാനിക്കും. അക്കാര്യം പൂര്‍ത്തിയായാല്‍ പിന്നെ കോണ്‍സ്‌റിറ്റുവന്റ് അസംബ്ലിയുടെ ശിപാര്‍ശ പ്രകാരം ഈ അനുച്ഛേദം ഇല്ലാതാക്കാന്‍ രാഷ്ട്രപതിയ്ക്ക് തീരുമാനമെടുക്കാം. ഇതായിരുന്നു ആശയം. ആ പദ്ധതിയനുസരിച്ച്, ഇന്ത്യയുമായുള്ള ബന്ധത്തിന്റെയും അനുച്ഛേദം 370-ന്റെ തന്നെയും ഭാവി തീരുമാനിക്കേണ്ടത് കാശ്മീരിന്റെ ഭരണഘടനാനിര്‍മാണ സമിതിയായിരുന്നു. ഇന്ത്യന്‍ യൂണിയന്റെ ഭാഗമാകാന്‍ തീരുമാനിച്ച്, സ്വന്തം ഭരണഘടനയും പതാകയും അംഗീകരിച്ച്, ഇന്ത്യന്‍ ഭരണഘടനയുടെ നിരവധി ഭാഗങ്ങള്‍ കാശ്മീരിനും ബാധകമാക്കാന്‍ തീരുമാനിച്ച്, 1957 ജനുവരി 26-ന് കാശ്മീര്‍ കോണ്‍സ്‌റിറ്റുവന്റ് അസംബ്ലി സ്വയം പിരിഞ്ഞുപോകാന്‍ തീരുമാനമെടുത്തു. എന്നാല്‍ അനുച്ഛേദം 370 ഇല്ലാതാക്കുന്നതിനുള്ള ശിപാര്‍ശ അവര്‍ രാഷ്ട്രപതിയ്ക്ക് നല്‍കിയില്ല. അതുകൊണ്ടു അത് ഭരണഘടനയില്‍ തുടര്‍ന്നു. ലയന ഉടമ്പടിയുടെ ഭാഗമായി വന്നതാണ് ആര്‍ട്ടിക്കിള്‍ 370. അല്ലാതെ കാശ്മീരിനുള്ള പ്രത്യേക അവകാശങ്ങള്‍ അല്ല അത്. അഥവാ ഈ അവകാശങ്ങള്‍ ഇല്ലാതെ കശ്മീര്‍ ഇന്ത്യയുടെ ഭാഗം ആകുമായിരുന്നില്ല. ആര്‍ട്ടിക്കിള്‍ 370 ഭരണഘടനയുടെ ഭാഗമാക്കുന്നതിലൂടെ കാശ്മീരി ജനതയുടെ അഭിലാഷം അംഗീകരിച്ചു കൊടുക്കുകയാണ് ഇന്ത്യയുടെ ഭരണഘടനാ നിര്‍മാണ സമിതി ചെയ്തത്. അതുകൊണ്ടാണ് താത്കാലിക വ്യവസ്ഥകള് എന്ന തലക്കെട്ടിനു കീഴിലാണെങ്കിലും മറ്റ് പല താത്കാലിക വ്യവസ്ഥകളിലും വ്യക്തമാക്കിയിരിക്കുന്നതുപോലൊരു കാലക്രമം ഇതില്‍ ചേര്‍ക്കാത്തത്.

എന്നാല്‍, 370-ന്റെ ചരിത്രത്തിന്റെ അപൂര്ണവും ഏകപക്ഷീയവുമായ വായനാണ് സുപ്രീംകോടതി നടത്തിയിട്ടുള്ളത്. 1949-ലെ യുവരാജാവ് കരണ്‍ സിംഗിന്റെ പ്രഖ്യാപനത്തില്‍ കാശ്മീരിന് ബാധകമാകുംവിധമുള്ള ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്നു എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് ആ പ്രഖ്യാപനത്തിനു ശേഷം ഇന്ത്യന്‍ ഭരണഘടനയാണ്, ലയന ഉടമ്പടിയല്ല കാശ്മീര്‍-ഇന്ത്യ ബന്ധത്തെ നിശ്ചയിക്കുന്നത് എന്ന നിലപാടാണ് കോടതിയുടേത്. കാശ്മീരില്‍ അനുകൂല സാഹചര്യം ഇല്ലാതിരുന്നതിനാല്‍ മാത്രമാണ് ഒരു ഇടക്കാല മാര്‍ഗമെന്ന നിലയില്‍ അനുച്ഛേദം 370 കടന്നു വന്നത്. ഇടക്കാല വ്യവസ്ഥകള്‍ക്ക് കീഴെ ചേര്‍ത്തിരിക്കുന്നതുകൊണ്ടു തന്നെ അതിനെ ശാശ്വതമായി കാണാന്‍ കഴിയില്ല എന്നാണ് സുപ്രീം കോടതിയുടെ നിഗമനം. എന്നാല്‍ അയ്യങ്കാരുടെ വിശദീകരണത്തിലോ, അനുച്ഛേദം 370-ന്റെ ടെക്സ്റ്റിലോ യുവരാജാവിന്റെ പ്രഖ്യാപനം ഇല്ല എന്ന കാര്യം കോടതി വിസ്മരിക്കുന്നു. ഇന്‍സ്ട്രുമെന്റ് ഓഫ് അക്‌സഷനെക്കുറിച്ചു തന്നെയാണ് അനുച്ഛേദത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. അനുച്ഛേദത്തിന്റെ ടെക്സ്റ്റിനെത്തന്നെ നിരാകരിക്കുന്ന നിഗമനത്തിലേക്ക് കോടതിയെങ്ങനെ എത്തിച്ചേര്‍ന്നുവെന്നത് ചിന്തനീയമായ കാര്യമാണ്.

അനുച്ഛേദം 370 റദ്ദാക്കുന്നത് സംബന്ധിച്ച സി.ഓ.273

അനുച്ഛേദം 370 ഉപഖണ്ഡം 3-ലാണ് അത് റദ്ദു ചെയ്യുന്നതിനുള്ള രാഷ്ട്രപതിയുടെ അധികാരത്തെക്കുറിച്ചു പരാമര്‍ശിച്ചിരിക്കുന്നത്. അതിന് കാശ്മീരിന്റെ ഭരണഘടനാനിര്‍മാണസഭയുടെ ശിപാര്‍ശ അനിവാര്യമാണ്. അങ്ങനെ ചെയ്യാതെ സഭ പിരിച്ചുവിട്ടതുകൊണ്ട്, ഈ നിബന്ധന ഒരു തടസ്സമാകും എന്ന് കണ്ടാണ് സി.ഓ. 272 വഴി അനുച്ഛേദം 367 ഭേദഗതി ചെയ്ത് ഭരണഘടനാനിര്‍മാണസഭ എന്നാല്‍ നിയമസഭ ആണെന്ന വ്യാഖ്യാനം ഗവണ്മെന്റ് കൊണ്ടുവന്നത്. ആ നടപടി ഭരണഘടനാവിരുദ്ധമാണെന്നു വിധിച്ചിട്ടും 370 റദ്ദാക്കിയത് ഭരണഘടനാപരമാണെന്നു സ്ഥാപിക്കാന്‍ കോടതി നടത്തിയ വ്യാഖ്യാനവിശാലത അമ്പരിപ്പിക്കുന്ന യുക്തികള്‍ നിറഞ്ഞതാണ്. ഭരണഘടനാനിര്‍മാണ സഭയുടെ ശിപാര്‍ശയില്ലാതെ 370 റദ്ദു ചെയ്യാന്‍ കഴിയില്ലെന്ന ധാരണയിലായിരുന്നു ഗവണ്മെന്റ് എന്നതിന് തെളിവാണ് സി.ഓ.272. എന്നാല്‍ അത്തരം ഒരു ശിപാര്‍ശയുടെപോലും ആവശ്യമില്ലെന്നും ഗവണ്മെന്റ് സ്വീകരിച്ച വളഞ്ഞ വഴികള്‍ അനാവശ്യമായിരുന്നുവെന്നുമാണ് കോടതി വിധി വായിക്കുമ്പോള്‍ മനസിലാകുന്നത്. വെറുതെ 370 റദ്ദ് ചെയ്താലും കോടതി അംഗീകരിക്കുമായിരുന്നു! ഭരണഘടനാ നിര്‍മാണ സഭയെ ഇന്ത്യയുമായുള്ള ലയനം പൂര്‍ത്തീകരിക്കാനുള്ള കേവലം താത്കാലിക സംവിധാനം മാത്രമായാണ് കോടതി കാണുന്നത്. പ്രാഥമികമായും അത് ജനാഭിലാഷത്തിന്റെ പ്രകാശനമാണെന്നും, ഇന്ത്യന്‍ കോണ്‍സ്‌റിറ്റുവന്റ് അസംബ്ലിയും അതിനെ അങ്ങനെയാണ് കണ്ടിട്ടുള്ളതെന്നുമുള്ള വസ്തുത വിട്ടുകളയുന്നു. അതുകൊണ്ടുതന്നെ സമിതിയ്ക്ക് ഇപ്പോള്‍ കാര്യമായ പ്രസക്തിയില്ലെന്നാണ് അനുമാനം. മാത്രവുമല്ല സഭയുടെ നിര്‍ദ്ദേശങ്ങള്‍ രാഷ്ട്രപതി സ്വീകരിക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ല. അതുകൊണ്ട് 370 ഇല്ലാതാക്കാനുള്ള അധികാരം അടിസ്ഥാനപരമായി രാഷ്ട്രപതിയ്ക്കാണ്. അതുകൊണ്ടു തന്നെ 370 റദ്ദാക്കാനുള്ള തീരുമാനത്തില്‍ ഭരണഘടനാവിരുദ്ധതയില്ല. ഇത്രയുമാണ് കോടതിയുടെ യുക്തി.

എന്നാല്‍, രാഷ്ട്രപതിക്ക് ഈ തീരുമാനമെടുക്കണമെങ്കില്‍ ആദ്യം ഭരണഘടനാനിര്‍മാണസഭയുടെ ശിപാര്‍ശ വേണമെന്ന മുന്നുപാധി കോടതി അവഗണിക്കുന്നു. അതിനു കോടതി പറയുന്ന മറ്റൊരു ന്യായീകരണം, 370(1)-ല്‍ ഇന്ത്യന്‍ ഭരണഘടന കാശ്മീരിന് ബാധകമാക്കാനുള്ള വകുപ്പില്‍, ഗവണ്മെന്റിന്റെ അംഗീകാരത്തോടുകൂടി അത് ചെയ്യാമെന്ന് പറയുന്നുണ്ട് എന്നതാണ്. എന്നാല്‍ 370(2)-ല്‍, മേല്‍ തീരുമാനങ്ങള്‍ക്ക് ഭരണഘടനാ നിര്‍മാണ സമിതിയുടെ അംഗീകാരം വേണം എന്ന വ്യവസ്ഥ എന്തിനെന്ന കാര്യം കോടതി അന്വേഷിക്കുന്നില്ല. ചരിത്രവായനയില്‍, 370 രചിക്കുന്ന കാലത്ത് ഭരണഘടനാനിര്‍മാണ സമിതി ഉണ്ടായിരുന്നില്ലെന്നും അക്കാലത്ത് നിലവിലുണ്ടായിരുന്ന ഇടക്കാല ഗവണ്മെന്റിനെക്കുറിച്ചാണ് അനുച്ഛേദത്തില്‍ പരാമര്‍ശിക്കുന്നതെന്നും വ്യക്തമാകും. ജനങ്ങളുടെ ശബ്ദം എന്ന നിലയില്‍ ഭരണഘടനാനിര്‍മാണ സഭ നിലവില്‍ വരുന്നത് വരെയേ ഇതിനു പ്രസക്തിയുള്ളൂ. അതാണ് അനുച്ഛേദം 370(2)-ന്റെ പ്രസക്തി.

370 പ്രസിഡന്‍ഷ്യല്‍ ഓര്‍ഡര്‍ പ്രകാരം റദ്ദു ചെയ്യാന്‍ കഴിയില്ലെന്നുവന്നാല്‍, അതിന്റെ താത്കാലിക പദവി ഇല്ലാതാകുമെന്നും, അത് അനുവദിക്കാനാകില്ലെന്നും കൂടി പറയുന്നുണ്ട് കോടതി. ഈ വകുപ്പ് താത്കാലികമാണെന്ന് ഏകപക്ഷീയമായി ഈ ഉത്തരവില്‍ പ്രഖ്യാപിച്ചതാണെന്ന കാര്യമോര്‍ക്കണം. വീണ്ടും കാശ്മീരില്‍ ഭരണഘടനാനിര്‍മ്മാണസഭ രൂപീകരിച്ച് 370 റദ്ദു ചെയ്യണമെങ്കില്‍ ആ സഭയ്ക്ക് ശിപാര്‍ശ നല്‍കാന്‍ കഴിയുമെന്നുള്ള വാദം കൂടി ഹര്‍ജിക്കാര്‍ ഉയര്‍ത്തിയിരുന്നു എന്ന കാര്യവും ശ്രദ്ധേയമാണ്. അങ്ങനെവരുമ്പോള്‍ പ്രസിഡന്‍ഷ്യല്‍ ഓര്‍ഡര്‍ റദ്ദു ചെയ്യുന്നത് 370-ന്റെ ശാശ്വതീകരണമാകില്ലല്ലോ. മറ്റൊരുകാര്യം 370 താത്കാലിക വ്യവസ്ഥയാണെങ്കില്‍ തന്നെയും ഭരണഘടനയില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നതിനു വിരുദ്ധമായി അത് റദ്ദ് ചെയ്യുന്നതിന് എന്ത് ന്യായീകരണമാണുള്ളത്? താത്കാലിക അനുച്ഛേദങ്ങളെല്ലാം എങ്ങനെയും റദ്ദു ചെയ്യാമെന്നാണോ?

ഇന്ത്യന്‍ ഭരണഘടന പൂര്‍ണമായി കാശ്മീരിന് ബാധകമാക്കിയത്

അവസാനമായി ഇന്ത്യന്‍ ഭരണഘടന പൂര്‍ണമായി, ഒറ്റയടിക്ക് കാശ്മീരിന് ബാധകമാക്കിക്കൊണ്ട് അനുച്ഛേദം 370 (1) (ഡി) പ്രകാരം ഇറക്കിയ ഉത്തരവ് ഭരണഘടനാപരമാണെന്ന നിഗമനമാണ് പരിശോധിക്കേണ്ടത്. 370(3) സംബന്ധിച്ച വ്യാഖ്യാനത്തിനേക്കാള്‍ ഒരുപടികൂടി കടന്നുള്ള വിശകലനമാണ് കോടതി ഇക്കാര്യത്തില്‍ നടത്തുന്നത്. കാശ്മീര്‍ ഗവണ്മെന്റിന്റെ സമ്മതത്തോടുകൂടി മാത്രമേ ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗങ്ങള്‍ സംസ്ഥാനത്തിന് ബാധകമാക്കാന്‍ കഴിയുകയുള്ളു എന്നാണ് ഭരണഘടനാപരമായ നിബന്ധന. കാശ്മീരില്‍ രാഷ്ട്രപതി ഭരണമായിരുന്നതുകൊണ്ട് രാഷ്ട്രപതി, സ്വന്തം സമ്മതം വാങ്ങി അത് ചെയ്യുന്നുവെന്ന് സമര്‍ത്ഥിക്കുന്നത്, ഫെഡറല്‍ ജനാധിപത്യ സംവിധാനത്തിന് നിരക്കുന്നതല്ലെന്ന് കോടതി തന്നെ പറയുന്നുണ്ട്. എന്നാലും അനുച്ഛേദം 370(1)(ഡി)-യും 370(3)-ഉം ഒരുമിച്ചു വായിച്ചാല്‍ ഭരണഘടനയുടെ എല്ലാ ഭാഗങ്ങളും ഒരുമിച്ചു കാശ്മീരിന് ബാധകമാകുന്ന സി.ഓ. 272 ഭരണഘടനാപരം തന്നെയാണെന്നും പ്രസ്താവിക്കുന്നു. കാരണം 370(3) പ്രകാരം അനുച്ഛേദം പൂര്‍ണമായി റദ്ദു ചെയ്താല്‍ പിന്നെ ഇന്ത്യന്‍ ഭരണഘടനയാണ് കശ്മീരിനും ബാധകമാവുക. അതുകൊണ്ടു തന്നെ ഭരണഘടന സമ്പൂര്‍ണമായി കാശ്മീരിന് ബാധകമാകുക എന്നാല്‍ 370(3)-ന്റെ അതെ ഫലമാണുണ്ടാവുക. അതുകൊണ്ട് 370 (1) (ഡി)-ലെ കൂടിയാലോചനയും സമ്മതവും ഇവിടെ അനിവാര്യമല്ല. അതായത് രാഷ്ട്രപതിക്ക് എന്തായാലും അനുച്ഛേദം ഉപഖണ്ഡം (3) പ്രകാരം ഏകപക്ഷീയമായി അനുച്ഛേദം 370 റദ്ദാക്കാം, അതുകൊണ്ടു തന്നെ 370 (1) (ഡി) അനുസരിച്ച് സംസ്ഥാനഗവണ്മെന്റിന്റേത് എന്ന നിലയില്‍ സ്വന്തം അഭിപ്രായവും സമ്മതവും തേടി സ്വന്തം തീരുമാനം നടപ്പിലാക്കാം എന്ന്!

ഇവിടെ രണ്ടു പ്രസിഡന്‍ഷ്യല്‍ ഉത്തരവുകളും തമ്മിലുള്ള പ്രകടമായ വ്യത്യാസം; അനുച്ഛേദം 370 (1) (ഡി)അനുസരിച്ചുള്ള തീരുമാനം രാഷ്ട്രപതിയ്ക്ക് വേണമെങ്കില്‍ പിന്‍വലിക്കാന്‍ കഴിയും, എന്നാല്‍ 370(3) അനുസരിച്ച് അനുച്ഛേദം പൂര്‍ണമായും റദ്ദു ചെയ്താല്‍ അത് പിന്‍വലിക്കാനാവില്ല എന്നതാണ്. ഇങ്ങനെ വ്യത്യസ്തമായ രണ്ടു അനുച്ഛേദങ്ങളെ ഒരുമിച്ചു വായിച്ചു ന്യായീകരിക്കുന്നതില്‍ വലിയ അപകടമുണ്ട്. തിരുത്താനാവാത്ത കാര്യം എന്ന നിലയ്ക്ക്, 370(3) പ്രകാരം സ്വീകരിക്കുന്ന നടപടിക്കാണ് കൂടുതല്‍ കര്‍ശനമായ നിയന്ത്രണവും പരിശോധനയും വേണ്ടിയിരുന്നത്; എന്നാല്‍ ഇവിടെ സംഭവിച്ചത് തിരിച്ചാണ്. ഏകപക്ഷീയമായി 370 (3) ഉപയോഗിക്കാമെന്നും, 370 (1) (ഡി) അങ്ങനെ പ്രയോഗിക്കാന്‍ കഴിയില്ലെങ്കിലും 370(3)-ലെ അധികാരം അതിനു ന്യായീകരമാകുമെന്നുമാണ് കോടതി നിലപാട്.

ഭരണഘടനാധാര്‍മികതയുടെയും ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും കാവലാളെന്നു സ്വയം വിശേഷിപ്പിക്കുന്ന പരമോന്നത നീതിപീഠം, ഏകപക്ഷീയമായ ചരിത്രവായനയിലൂടെയും വഴിവിട്ട വ്യാഖ്യാനങ്ങളിലൂടെയും ജനാധിപത്യ മര്യാദകള്‍ക്കും ഫെഡറല്‍ സങ്കല്പങ്ങള്‍ക്കും വിരുദ്ധമായ ഭരണകൂട നടപടികള്‍ക്ക് ന്യായീകരണം ചമയ്ക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കും. വിധിയുടെ ആന്തരിക വൈരുധ്യങ്ങളോടും ചരിത്രത്തിന്റെ അലസവായനയോടും വിയോജിക്കാതിരിക്കാനാവില്ല. സുപ്രീംകോടതിയുടെ നിലപാട് അന്തിമമാണ്. എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്. അംഗീകരിക്കേണ്ടതുമാണ്. അതിനര്‍ത്ഥം കോടതിയ്ക്ക് പിഴവുകള്‍ സംഭവിക്കില്ലെന്നല്ല. ഈ ലേഖനത്തിന്റെ ആരംഭത്തില്‍ ഉദ്ധരിച്ച, ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ തന്നെ ഒരു വിധിപ്രസ്താവത്തില്‍ പറഞ്ഞതുപോലെ ചിലവിധികള്‍ റിക്കാര്‍ഡ് പുരകളില്‍ സൂക്ഷിക്കേണ്ടവയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News