ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം അരവിന്ദ് കെജ്‌രിവാള്‍ സിബിഐ ആസ്ഥാനത്ത് നിന്നും മടങ്ങി

അരവിന്ദ് കെജ്‌രിവാളിന്റെ സിബിഐ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. 9 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കെജ്‌രിവാള്‍ സിബിഐ ആസ്ഥാനത്തുനിന്നും മടങ്ങിയത്. ദില്ലി മദ്യനയ അഴിമതികേസില്‍ ദില്ലി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ള കുറ്റാരോപിതരുടെ മൊഴികളില്‍ വ്യക്തത തേടിയാണ് കെജ്‌രിവാളിനെ സിബിഐ ചോദ്യം ചെയുന്നത്. നേരത്തെ ഈ കേസുമായി സിബിഐ അറസ്റ്റ് ചെയ്ത മനീഷ് സിസോദിയക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.

രാവിലെ 11 മണിയോടെയാണ് അരവിന് കെജ്‌രിവാള്‍ സിബിഐ ആസ്ഥാനത്ത് എത്തിയത്. നേരത്തെ ഗാന്ധി സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് കെജ്‌രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരായത്. ചോദ്യം ചെയ്യലിനോട് പൂര്‍ണമായി സഹകരിക്കുമെന്നും താന്‍ അഴിമതിക്കാരനാണെങ്കില്‍ ഈ ലോകത്ത് സത്യസന്ധരായി ആരുമില്ലെന്നും കെജ്‌രിവാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

അരവിന്ദ് കെജ്‌രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരായതിന് പിന്നാലെ സിബിഐ ആസ്ഥാനത്തിന് മുന്നില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മന്‍ അടക്കമുള്ള നേതാക്കളാണ് ആര്‍ച്ച് ബിഷപ്പ് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. സംഭവ സ്ഥലത്തു നിന്ന് പഞ്ചാബ് മുഖ്യമന്ത്രി പോയതിന് തൊട്ടുപിന്നാലെ നേതാക്കളെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സിബിഐ ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിച്ച മന്ത്രിമാരടക്കമുള്ള മുതിര്‍ന്ന നേതാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ, സൗരഭ് ഭരദ്വാജ്, അദിഷി, കൈലാഷ് ഗെഹാലോട്ട്, ആദില്‍ അഹമ്മദ് ഖാന്‍, പങ്കജ് ഗുപ്ത, തുടങ്ങിയ നേതാക്കളെയാണ് പൊലീസ് കസ്റ്റഡയിലെടുത്തത്.

പ്രതിഷേധം കണക്കിലെടുത്ത് എഎപി ആസ്ഥാനത്തും അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്കടുത്തും സിബിഐ ആസ്ഥാനത്തും വലിയ സുരക്ഷയാണ് ദില്ലി പൊലീസ് ഒരുക്കിയിരിക്കുന്നത്. ആയിരത്തോളം പൊലീസുകാരെയാണ് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വിന്യസിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News