ഒഡീഷ ട്രെയിന്‍ ദുരന്തം; അപകടസ്ഥലം സന്ദര്‍ശിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി

ഒഡീഷയില്‍ ട്രെയിന്‍ അപകടം ദുരന്തം വിതച്ച ബാലസോര്‍ സന്ദര്‍ശിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് കേന്ദ്രമന്ത്രി സംഭവ സ്ഥലത്തെത്തിയത്. അപകടം റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരുക്കേറ്റവര്‍ക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

Also Read- ഒഡീഷ ട്രെയിന്‍ ദുരന്തം; രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരും അപകടത്തില്‍പ്പെട്ടതായി സംശയം

വെള്ളിയാഴ്ച രാത്രി 7.20നായിരുന്നു അപകടം നടന്നത്. ഒരേ സമയത്ത് മൂന്ന് ട്രെയിനുകള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഷാലിമാര്‍- ചെന്നൈ കോറമാണ്ഡല്‍ എക്‌സ്പ്രസ്, യശ്വന്ത്പുര്‍- ഹൗറ എക്‌സ്പ്രസ് എന്നീ പാസഞ്ചര്‍ ട്രെയിനുകള്‍ക്കൊപ്പം ഒരു ചരക്ക് ട്രെയിനും അപകടത്തില്‍പ്പെടുകയായിരുന്നു.

കൊല്‍ക്കത്തയില്‍ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന കോറമാണ്ഡല്‍ എക്‌സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് കോറമാണ്ഡല്‍ എക്‌സ്പ്രസിന്റെ 12 ബോഗികള്‍ പാളം തെറ്റുകയും ബോഗികളിലേക്ക് യശ്വന്ത്പൂര്‍-ഹൗറ ട്രെയിന്‍ ഇടിച്ചുകയറുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ യശ്വന്ത്പൂര്‍-ഹൗറ എക്പ്രസിന്റെ നാല് ബോഗികളും പാളം തെറ്റി. അപകടത്തില്‍ 233 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ആയിരത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നിരവധി പേര്‍ ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും.

Also Read- ഒഡീഷ ട്രെയിൻ ദുരന്തം; മരണസംഖ്യ 233 കടന്നു, ആയിരത്തോളം പേര്‍ക്ക് പരുക്ക്

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റവരില്‍ ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് 2 ലക്ഷം രൂപ വീതവും മറ്റുള്ളവര്‍ക്ക് 50,000 രൂപ വീതവും നല്‍കും. അപകടത്തെത്തുടര്‍ന്ന് ഒട്ടേറെ ട്രെയിനുകള്‍ റദ്ദാക്കി. ചിലതു വഴി തിരിച്ചുവിടുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here