
ഏഷ്യാനെറ്റ് ന്യൂസ് ഒരു ദിവാസ്വപ്നം പങ്കുവെച്ചിട്ടുണ്ട്. സിപിഐഎംന്റെ സോഷ്യൽ മീഡിയ ടീമിൽ പരക്കെ അസംതൃപ്തിയാണെന്നും മാധ്യമ പ്രവർത്തകർ ടീം വിട്ടു എന്നതുമാണത്. അതേ ഇംഗിതം വള്ളിപുള്ളി വിസർഗ്ഗ വ്യത്യാസമില്ലാതെ സുനിൽ കനുഗോലു പേ ലിസ്റ്റിലെ മറ്റു തൂവൽ പക്ഷികളും ഏറ്റെടുത്തിട്ടുണ്ട്.
സിപിഐഎമ്മിന്റെ സംസ്ഥാന സാമൂഹിക മാധ്യമ ചുമതല വഹിക്കുന്ന എം വി നികേഷ് കുമാറിന്റെ ഏകപക്ഷീയമായ നടപടികളിലെ അതൃപ്തിയെ തുടർന്ന് മുതിർന്ന മാധ്യമ പ്രവർത്തകരായ കെ വി സുധാകരൻ, കെ എം മോഹൻദാസ്, ഇ എസ് സുഭാഷ് എന്നിവർ ടീമിൽ നിന്നും സ്വയം ഒഴിഞ്ഞു എന്നതാണ് ഏഷ്യാനെറ്റിന്റെ കവടി നിരത്തൽ ഫലം. കഥ ഒന്ന് ജോറാക്കാൻ മുഖ്യമന്ത്രിക്ക് ഇതിൽ അതൃപ്തിയാണെന്ന കണ്ടുപിടിത്തം കൂട്ടിച്ചേർക്കാനും ഏഷ്യാനെറ്റ് മറന്നിട്ടില്ല. അതങ്ങനെ ആണെങ്കിലല്ലേ ഒരു ഗുമ്മുള്ളൂ.
Also read: ഫാർമസി കൗൺസിലിനെ തകർക്കാനുള്ള നീക്കം: പ്രതിഷേധവുമായി കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ
ഏഷ്യാനെറ്റിന്റെ കനുഗോലുതം വികസിക്കുന്നത് എട്ട് ഉപകഥകളിലൂടെയാണ്.
- സിപിഐഎംന്റെ സോഷ്യൽ മീഡിയ ഇടപെടലുകൾ പാളുന്നതിൽ മുഖ്യമന്ത്രിക്ക് അതൃപ്തി
- ഇതേ അഭിപ്രായം പാർട്ടിയിലുമുണ്ട്
- സിപിഐഎം സോഷ്യൽ മീഡിയ ചുമതല വഹിക്കുന്ന എംവി നികേഷ് കുമാറിനെ സംരക്ഷിക്കുന്നത് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററാണ്
- മേഖലാ ജാഥകളിലെ പ്രചരണം പാളി5. നിലമ്പൂർ ഉപതെരഞ്ഞെടുപ്പുകൾ മുതൽ മേഖലാ ജാഥകൾ വരെയുള്ള സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ല
- സാമൂഹിക മാധ്യമ ഇടപെടലുകൾ കാര്യക്ഷമമാകുന്നില്ല എന്ന നിലയിൽ പാർട്ടി കേന്ദ്രങ്ങളിൽ നിന്നും വിമർശനം ഉയരുന്നു
- കനത്ത പാർട്ടി അനുഭാവികൾ പോലും ഇതിൽ അതൃപ്തി പ്രകടിപ്പിച്ച് സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ എഴുതുന്നു
- എംവി നികേഷ് കുമാറിന്റെ ഏകപക്ഷീയ നിലപാടുകളിൽ പ്രതിഷേധിച്ചാണ് ദേശാഭിമാനിയിൽ ന്യൂസ് എഡിറ്റർമാരായിരുന്ന മൂന്ന് മുതിർന്ന മാധ്യമ പ്രവർത്തകർ ‘ സൈബർ സംഘം’ വിടുന്നത്
- നിലമ്പൂർ ഉപതെരഞ്ഞെടുപ്പുകൾ മുതൽ മേഖലാ ജാഥകൾ വരെയുള്ള സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ല
കെട്ടുകഥകളും ദുരാഗ്രഹങ്ങളും ദോഷൈക ദൃഷ്ടിത്വവും സമാസമം ചേർത്ത് മുതലാളി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ പ്രീണിപ്പിക്കാൻ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ഒടുവിലത്തെ സിപിഐഎം വിരുദ്ധ നുണക്കഥയ്ക്ക് പിന്നിൽ അങ്കലാപ്പിന്റെ മറ്റൊരു കിടുകിടപ്പുണ്ട്. ആ സസ്പെന്‍സിലേയ്ക്ക് പിന്നാലെ വരാം.
Also read: വധുവിന്റെ വളർത്തുനായയെ വരന്റെ വീട്ടുകാർ തല്ലി; യുപിയിൽ വിവാഹം മുടങ്ങി
ഏഷ്യാനെറ്റിന്റെ കനുഗോലുതത്തിൽ പരാമർശിക്കപ്പെടുന്ന മാധ്യമ പ്രവർത്തകരായ എംവി നികേഷ് കുമാർ; കെവി സുധാകരൻ, കെ എം മോഹൻദാസ്, ഇ എസ് സുഭാഷ് എന്നിവരെല്ലാം ഏഷ്യാനെറ്റ് ഈ കഥ ബ്രേക്ക് ചെയ്ത അതേ നിമിഷങ്ങളിലും ‘ പൊട്ടിത്തെറിച്ചതറിയാതെ’ ഒരേ ടീമായാണ് പ്രവർത്തിക്കുന്നത്. വിരമിച്ച മുതിർന്ന മാധ്യമ പ്രവർത്തകർ എന്ന നിലയിൽ ഏഷ്യാനെറ്റ് സ്ഥാപിത താത്പര്യങ്ങൾക്കായി വലിച്ചിഴച്ചവരിലെ മൂന്നുപേരും സോഷ്യൽ മീഡിയാ ഫുൾ ടൈമേഴ്സ് അല്ല. അവരുടെ പ്രാഗത്ഭ്യം / അനുഭവങ്ങൾ / അറിവുകൾ അതത് ഘട്ടങ്ങളിൽ പ്രയോജനപ്പെടുത്തപ്പെടുകയാണ് ചെയ്യുന്നത്. സൂചിതർക്ക് എംവി നികേഷ് കുമാറുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന സ്റ്റോറി ഏഷ്യാനെറ്റിന്റെ അത്യാഗ്രഹമല്ലാതെ മറ്റൊന്നല്ല.
Also read: ജാഥകൾ വൻ വിജയം, എൽഡിഎഫ് ശക്തമായി തിരിച്ചുവരുമെന്ന് ടി പി രാമകൃഷ്ണൻ
സിപിഐഎമ്മുമായി ബന്ധപ്പെട്ടവർ ഏത് മേഖലകളിൽ ചുമതലപ്പെടുത്തപ്പെട്ടാലും നിർവ്വഹിക്കപ്പെടുക ഉത്തമമായ പാർട്ടി താത്പര്യങ്ങളല്ലാതെ മറ്റൊന്നല്ല എന്നത് ഏത് ഏഷ്യാനെറ്റിനും കൃത്യമായി ബോധ്യമുണ്ട്. എന്നാൽ സിപിഐഎമ്മിന്റെ മാധ്യമ സംഘവും ഏഷ്യാനെറ്റ് അടക്കമുള്ള കോർപ്പറേറ്റ് മാധ്യമ വ്യവസായങ്ങളിലേതുപോലെ വ്യക്തിഗതങ്ങളായ ചേരിതിരിവുകൾ, വിഭാഗീയത, വെറുപ്പ്, വിദ്വേഷം എന്നിവകൾക്ക് അതീതരല്ലെന്ന നിലയിലെ സാമാന്യവത്ക്കരണത്തിലൂടെ വ്യാജമായ പൊതുബോധ നിർമ്മിതി സാധ്യമാക്കി താത്ക്കാലികമായ നിലകളിൽ എങ്കിലും ആശയക്കുഴപ്പവും സൃഷ്ടിക്കാനാകുമോ എന്നതാണ് കുക്ക്ഡ് അപ്പ് സ്റ്റോറികളുടെ വൃത്താന്തം. സത്യം ഇതായിരിക്കേ ലോകം ചുറ്റിവന്ന ഏഷ്യാനെറ്റിന്റെ സിപിഐഎം സൈബർ ടീം പൊട്ടിത്തെറിക്കഥയിലെ മുഖ്യമന്ത്രി, പാർട്ടി സംസ്ഥാന സെക്രട്ടറി എന്നിവരുമായി ബന്ധപ്പെട്ട പരാമർശങ്ങൾ അതുകൊണ്ടുതന്നെ ചിരകാല പ്രാബല്യത്തോടെ റദ്ദ് ചെയ്യപ്പെടുന്നു.
Also read: ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എന്നിവർ നയിച്ച വികസന മുന്നേറ്റ ജാഥകളുടെ സാമൂഹിക മാധ്യമ പ്രചരണം ഇതഃപര്യന്തമുള്ള പരമ്പരാഗത നവമാധ്യമ ദൃശ്യ പരിചരണ രീതികളിൽ നിന്നും വിഭിന്നമായി സാമൂഹിക മാധ്യമരംഗത്തെ മാറിവരുന്ന വിവിധങ്ങളായ പ്രവണതകളെ പഠിച്ചും വിശകലനം ചെയ്തും അതത് സമയത്തിനാവശ്യമായ സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്തിയും അസാധാരണമായ ഓർഗാനിക്ക് റീച്ചിലേക്ക് എത്തിച്ചേർന്നതിനു പിന്നിൽ എം വി നികേഷ് കുമാറിന്റെ നേതൃത്വവും അനുഭവ പരിചയവും ദീർഘവീക്ഷണവും സർഗ്ഗാത്മകവും സുസംഘടിതവും അർപ്പണമനോഭാവമുള്ള ടീം വർക്കുമല്ലാതെ മറ്റൊന്നല്ല. അതുകൊണ്ടുതന്നെ ജാഥയുമായി ബന്ധപ്പെട്ട സാമൂഹിക മാധ്യമ പ്രചരണം പാളിയെന്ന നിലയിൽ മുഖ്യമന്ത്രിയുടേതായി അവതരിപ്പിച്ച ഏഷ്യാനെറ്റിറ്റ് നുണ മറ്റൊരു വേവാതെ കനുഗോലുതം പോലെ അന്തരീക്ഷം മലിനമാക്കുകയാണ്.
Also read: ‘രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി ഉന്നയിച്ചതിൽ സൈബർ അക്രമം’; മുഖ്യമന്ത്രിക്ക് പരാതി നൽകി ഷഹനാസ്
രണ്ടുതരം സാംസ്കാരിക സാഹചര്യങ്ങളിലാണ് ഏഷ്യാനെറ്റ് തങ്ങളുടെ അതിബുദ്ധി പ്രകടിപ്പിക്കും വിധമുള്ള സൂചിത കൽപ്പിത കഥ വാർത്തയാക്കിയത്. കണ്ണൂർ ജില്ലയിലെ പെരളശ്ശേരിയിൽ എകെജി മ്യൂസിയം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ മാധ്യമ വിമർശനമാണ് അതിലൊന്ന്.
‘കേരളത്തിലെ വികസന പ്രവർത്തനങ്ങൾ തമസ്ക്കരിക്കാൻ മാധ്യമങ്ങൾ ബോധപൂർവ്വം ശ്രമിക്കുന്നു. നാടിന്റെ വികസനം ജനങ്ങൾ അറിയരുതെന്ന് കരുതുന്ന വൻകിട മാധ്യമങ്ങളാണ് ഇതിനുപിന്നിൽ. സർക്കാർ ചെയ്യുന്നതിന്റെ നല്ലവശങ്ങൾ മറച്ചുവെച്ച്, വക്രീകരിച്ചവയാണ് ഇവർ വാർത്തകളായി അവതരിപ്പിക്കുന്നത്. സാധാരണ എല്ലാ പരിപാടികളിലും ദൃശ്യമാധ്യമങ്ങളുടെ വലിയ സാന്നിധ്യം ഉണ്ടാകാറുണ്ട്. എന്നാൽ, മ്യൂസിയം ഉദ്ഘാടന പരിപാടിയിൽ എത്തുമ്പോഴും ആ കാഴ്ച കാണാനില്ല. ഒരു കാര്യം ഉറപ്പാണ്. നമ്മുടെ നാട്ടിൽ നടക്കുന്ന ഇത്തരം കാര്യങ്ങൾ ജനങ്ങൾ അറിയരുതെന്ന് കരുതുന്ന വൻകിട മാധ്യമങ്ങളാണ് കൂടുതലും. ഇക്കാര്യങ്ങൾ എങ്ങനെ തമസ്കരിക്കാനാകുമെന്നാണ് അവർ നോക്കുന്നത്. ഇതേക്കുറിച്ച് വാർത്തകൾ ചെയ്യേണ്ടിവന്നാൽ, വക്രീകരിച്ച് തീർത്തും ദുരുപദിഷ്ടമായാണ് പ്രചരിപ്പിക്കുന്നത്. വികസന സംബന്ധമായ ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നവരിൽ ഭൂരിഭാഗവും മാധ്യമങ്ങളിൽ ഇടപെടുന്നവരാണ്. അത് ത്വരിതപ്പെടുത്തണമെന്നാണ് ഇത്തരം അനുഭവങ്ങൾ ഓർമിപ്പിക്കുന്നത്. വൻകിട മാധ്യമങ്ങൾ മറച്ചുവെയ്ക്കാൻ ആഗ്രഹിക്കുന്നത് കൂടുതൽപേരിൽ എത്തിക്കാനാണ് നാമെല്ലാം ശ്രമിക്കേണ്ടത്’.
Also read: നീറുന്ന ചൂടിനൊരാശ്വാസം; അടുത്ത മൂന്നു മണിക്കൂറിൽ മഴ എത്തുക രണ്ടു ജില്ലകളിൽ
പിണറായി വിജയൻ മുഖ്യമന്ത്രി സർക്കാർ നടപ്പിലാക്കുന്ന വികസന ക്ഷേമ പ്രവർത്തനങ്ങൾ മറച്ചുവെക്കാൻ ശ്രമിക്കുന്ന ആ വൻകിട മാധ്യമങ്ങളിൽ ഒന്നാണ് ഏഷ്യാനെറ്റ്. സൂചിത വിമർശനത്തിന്റെ ഭാഗമായി കുറ്റബോധം കൊണ്ട് കുനിഞ്ഞുപോയ ശിരസൊന്നുയർത്താനാണ് മുഖ്യമന്ത്രിയുടെ സദുദ്ദേശപരവും പോസിറ്റീവുമായ സാമൂഹിക മാധ്യമ കാഴ്ചപ്പാടിനെ സിപിഐഎം സൈബർ ടീമിനോടുള്ള അതൃപ്തി എന്ന നിലയിൽ ദുർവ്യാഖ്യാനം ചെയ്യാൻ ഏഷ്യാനെറ്റ് കഥ മെനഞ്ഞത്.
ഉണ്ടുകൊണ്ടിരുന്ന ഏഷ്യാനെറ്റിന് ഉൾക്കിടിലമുണ്ടാകാൻ കാരണം മറ്റൊന്നുകൂടിയുണ്ട്. അത് സാമൂഹിക മാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുത്ത ഒരു വെബ് സൈറ്റിന്റെ രംഗ പ്രവേശമാണ്. ‘ മറക്കാമോ ആ ‘ഇരുണ്ടകാലം’ എന്ന സന്ദേശമുയർത്തി 2011 – 16 കാലയളവിലെ യുഡിഎഫിന്റെ ദുർഭരണം ഓർമപ്പെടുത്തുന്ന ഉള്ളടക്കത്തോടെ വൈറലായ irundakalam.com ആണത്. ‘തിരിച്ചു വരല്ലേ ‘ എന്ന ടൈറ്റിലിൽ യുഡിഎഫ് കാലയളവിലെ അഴിമതി, ധൂർത്ത്, വികസന വിരുദ്ധത, അധാർമ്മികമായ കൂട്ടുകെട്ടുകൾ, മതസൗഹാർദ്ദം തകർക്കും വിധമുള്ള ദ്രുവീകരണ ശ്രമങ്ങൾ തുടങ്ങിയവയെല്ലാം വീഡിയോ ഫോർമാറ്റിൽ ഷോക്കേസ് ചെയ്യുന്ന മികച്ച ആർക്കൈവ് ആണിത്. യുഡിഎഫ് പോലും മറന്നുപോയ തങ്ങളുടെ ഇരുളൻ ഭൂതകാലത്തെ ഓർത്തെടുക്കാനൊരു ‘വിസ്മയകരമായ’ അവസരം….
Also read: ജാമ്യ വ്യവസ്ഥ ലംഘനം ; രാഹുൽ മാങ്കൂട്ടത്തിലിന് കോടതിയുടെ നോട്ടീസ്
ഒറ്റ ക്ലിക്കിൽ ഇതൾ വിരിയുമൊരു കുളിരാത്ത ‘ ഭൂത’ കോലം. മറ്റൊന്ന് സതീശന്റെ നുണകൾ എന്ന പേരിൽ ട്രെൻഡിങ് ആയ ഫേസ് ബുക്ക് പേജാണ് (https://www.facebook.com/SatheeshnteNunakal). 89 കെ ഫോളോവേഴ്സാണ് നിലവിൽ പ്രസ്തുത പേജിനുള്ളത്. പ്രതിപക്ഷ നേതാവ് ഇതപര്യന്തം പറഞ്ഞതും പറഞ്ഞുകൊണ്ടിരിക്കുന്നതുമായ ഉളുപ്പില്ലാത്ത നുണകളെ തുറന്നുകാട്ടുന്ന ഒരിക്കൽ യൂറോപ്പിനെ വേട്ടയാടിയ അതേ ‘ഭൂത’ മാതൃകയാണത്.
കണ്ണിലെണ്ണയൊഴിച്ചെന്ന പോലെ തികഞ്ഞ രാഷ്ട്രീയ ജാഗ്രതയിൽ ചരിത്രത്തിന്റെ ഡി എൻ എ ഇഴപിരിച്ച് ‘ നവകേരള’ത്തിന്റെ വർത്തമാനത്തിനും ഭാവിക്കും വേണ്ടി തികഞ്ഞ ഗവേഷണബുദ്ധിയോടെ ഉള്ളടക്ക നിർമ്മാണങ്ങളിൽ വ്യാപൃതരായവർ. തങ്ങളുടെ അറിവ് വിജ്ഞാനം, സ്രോതസ്, പ്രതിഭ തുങ്ങിയവയെല്ലാം നവകേരളത്തിനും അതിനു നേതൃത്വമാകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും സിപിഐഎമ്മിനുമായി സ്വരുക്കൂട്ടുന്നവർ. പ്രൊഫഷണലായ നിലയിലെ സിപിഐഎം സോഷ്യൽ മീഡിയ എഞ്ചിനിയറിങ്ങിന്റെ ക്രഡിറ്റ് കൂട്ടായ പ്രവർത്തനങ്ങളുടേതാണ്. പൊടുന്നനവേ എംവി നികേഷ് കുമാർ ടാർഗറ്റ് ആകുന്നത് ഇരുണ്ട കാലവും കള്ളികൾ പൊളിഞ്ഞു വീഴുന്നതിലെ വി ഡി സതീഷിന്റെ ആത്മരോഷവും അടക്കാനാകാത്ത തേങ്ങലുകളും കൊണ്ടല്ലാതെ മറ്റൊന്നല്ല.
എം വി നികേഷ് കുമാർ, കെ വി സുധാകരൻ, കെ എം മോഹൻദാസ്, ഇ എസ് സുഭാഷ് എന്നിവരെ പ്രശ്നവത്ക്കരിച്ച് തട്ടുപൊളിപ്പൻ നുണ പ്രചരിപ്പിച്ച ഏഷ്യാനെറ്റ് അടക്കമുള്ള കനുഗോലു സ്കൂൾ ഓഫ് മീഡിയ നിശ്ചയമായും ബന്ധപ്പെട്ടവരോട് എണീറ്റു നിന്ന് ഖേദപ്രകടനം നടത്തേണ്ടതുണ്ട്. അവരിലേയ്ക്ക് മുഖ്യമന്ത്രിയേയും പാർട്ടി സെക്രട്ടറിയേയും തഞ്ചത്തിൽ ഘടിപ്പിച്ച ഏഷ്യാനെറ്റിലെ ആ ബുദ്ധിശാലിയുടെ സത്യാനന്തര രാഷ്ട്രീയ ശൈലിക്കും കെ എം മോഹൻദാസിന്റെ തെറ്റിച്ചെഴുതിയ കെ മാത്രമായ ഇനിഷ്യൽ ഒന്ന് തിരുത്തുകപോലും ചെയ്യാതെ അതുപോലെ കോപ്പി പേസ്റ്റ് ചെയ്ത സഹ കനുഗോലുസ്റ്റിക്കുകൾക്കും മുന്തിയ ഇൻസെന്റീവ് ഉറപ്പ്.
Also read: പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ച് സംസ്ഥാന സർക്കാർ
ഇടതുവിരുദ്ധ രാഷ്ട്രീയം തട്ടിമൂളിക്കാൻ കോർപ്പറേറ്റ് ഫണ്ടിങ്ങിലൂടെ വീർത്തു ചീർക്കുന്ന ഏഷ്യാനെറ്റ് അടക്കമുള്ള രാഷ്ട്രീയ വലതുപക്ഷ മാധ്യമ സിണ്ടിക്കേറ്റിന്റെ സത്യാനന്തര രാഷ്ട്രീയ വലക്കണ്ണികളെ സത്യം പറഞ്ഞും പ്രചരിപ്പിച്ചും പരാജയപ്പെടുത്തുന്ന ഇടത് – സിപിഐഎം കേഡർമാർ ബന്ധപ്പെട്ടവരുടേയും അവർക്ക് നേതൃത്വം നൽകുന്നവരുടേയും മൂലധനതാത്പര്യങ്ങൾക്ക് മേൽ നടത്തുന്ന സ്റ്റീം റോളർ പ്രയോഗം ചെറുതല്ല.
ജനവിധി അട്ടിമറിക്കാൻ തെരഞ്ഞെടുപ്പ് ലാക്കാക്കി കോടികൾ നിക്ഷേപിച്ച് മാധ്യമങ്ങളെ വിലക്കുവാങ്ങി പൊതുബോധത്തെ വിലയ്ക്കുവാങ്ങാൻ കോൺഗ്രസ്സും ബിജെപിയും നടത്തുന്ന അധാർമ്മിക നീക്കങ്ങൾക്കുമേലാണ് പ്രത്യയശാസ്ത്ര പ്രതിബദ്ധതയും പാർട്ടിക്കൂറും രാഷ്ട്രീയ ബോധ്യവും മാത്രം കൈമുതലായ ഇടത് സിപിഐഎം കേഡർമാർ സ്വയം മാധ്യമങ്ങളായി നുണകളെ സധീരം നേരിടുന്നത്.
അതുകൊണ്ട് നുണ തുടർന്നാട്ടെ… അവരത് വെടുപ്പിന് പൊളിച്ചടുക്കിക്കൊള്ളും.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

