കെട്ട്യോളാണെന്റെ മാലാഖയുടെ ക്ലൈമാക്സ് അതായിരുന്നില്ല, അദ്ദേഹത്തിന്റെ കോണ്‍ഫിഡന്‍സ് താന്‍ കണ്ടത് ഈ സിനിമയില്‍ : ആസിഫ് അലി

കെട്ട്യോളാണെന്റെ മാലാഖ സിനിമയുടെ അവസാന സീന്‍ അങ്ങനെയായിരുന്നില്ലെന്നും നിസാം എന്ന സംവിധായകന്റെ കോണ്‍ഫിഡന്‍സ് താന്‍ കണ്ടത് ഈ സിനിമയിലാണെന്നും നടന്‍ ആസിഫ് അലി. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read : ഇത് കലക്കും, തകര്‍ക്കും, തീപാറും..! തലൈവർ 171, ലോകേഷ് കനകരാജും രജനികാന്തും ഒന്നിക്കുന്നു

‘കെട്ട്യോളാണെന്റെ മാലാഖയില്‍ നിസാമിന്റെ കോണ്‍ഫിഡന്‍സ് ഞാന്‍ കണ്ടതാണ്. റിന്‍സിയുടെ അടുത്ത് ലാസ്റ്റ് സ്ലീവാച്ചന്‍ ബെഡില്‍വെച്ച് പറയുന്ന ഡയലോഗ് കഴിഞ്ഞിട്ട് ആ സീനില്‍ ബാക്കി നാല് പേജ് കൂടി ഉണ്ടായിരുന്നു.

അത് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ രാത്രി ഒരു ഒന്നരമണിക്ക് നിസാം എന്നെ വിളിച്ച് ഒരു മിനിറ്റ് വരാമോ എന്ന് ചോദിച്ചു. ഞാന്‍ ചെല്ലുമ്പോള്‍ ഇവന്‍ റഫ് കട്ട് ചെയ്ത് ഇങ്ങനെ ഇരിക്കുകയാണ്. എന്നിട്ട് എന്നോട് പറഞ്ഞു നമ്മള്‍ ഇത്രയല്ലേ പറയാന്‍ ആഗ്രഹിച്ചിട്ടുള്ളൂ, പിന്നെ വലിച്ചു നീട്ടിയിട്ട് എന്ത് ചെയ്യാനാണ്, നമുക്ക് ഇത്രയും മതി എന്ന്.

ഞാനൊരു മിനിട്ട് സ്റ്റക്ക് ആയി നിന്നു. എന്നിട്ട് എടാ നിനക്ക് ഉറക്കം വരുന്നുണ്ടോ ഞാന്‍ അവനോട് ചോദിച്ചു എന്ന്. ഇല്ലടാ എനിക്ക് ഇത്രയും മതി, എനിക്ക് ഇത്രയേ ആവശ്യമുള്ളൂ എന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു ബാക്കി സീന്‍ നമുക്ക് ഷൂട്ട് ചെയ്ത് വെക്കാം. എഡിറ്റ് കഴിഞ്ഞ് ആവശ്യം വന്നാല്‍ കാണിക്കാമല്ലോ എന്ന് ഓര്‍ത്തിട്ട്. അപ്പോള്‍ അവന്‍ പറഞ്ഞു എനിക്കിത് വേണ്ട എന്നെ എന്തിനാ നിര്‍ബന്ധിക്കുന്നേ എന്റെ സിനിമയ്ക്ക് എനിക്ക് ഇത്രയും മതി എന്ന് പറഞ്ഞ് അവന്‍ അവിടെ വച്ച് പാക്കപ്പ് ചെയ്തു,’ ആസിഫ് അലി പറഞ്ഞു.

റോഷാക്കിലേക്ക് നിസാം വിളിച്ചപ്പോള്‍ എന്തെങ്കിലുമൊരു കാര്യമുണ്ടാകുമെന്ന് താന്‍ കരുതിയിരുന്നെന്നും താരം പറഞ്ഞു. ‘നിസാം എന്റെയടുത്തു വന്നിട്ട് വെറുതെ ഒരു കാര്യം പറയില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷെ പിന്നെ പിന്നെ ഇത് എന്റെ മനസ്സില്‍ കിടക്കും. ഇത് കൊള്ളാം ഇതൊന്ന് പരീക്ഷിച്ച് നോക്കാമെന്ന്. അപ്പോഴും എന്റെ മനസ്സിലുണ്ടായിരുന്നത് കുറെ നാള്‍ കഴിഞ്ഞ് ഇതിന്റെ അണിയറ പ്രവര്‍ത്തകന്‍ മുഖം മൂടിയിട്ടത് ആസിഫ് അലിയാണെന്ന് റിവീല്‍ ചെയ്യുമെന്നാണ് കരുതിയത്. പക്ഷെ എന്റെ കണ്ണ് കണ്ടിട്ട് മലയാളികള്‍ എന്നെ മനസ്സിലാക്കി എന്ന് പറയുന്നത്, ഇത് വരെയുള്ള എന്റെ സിനിമ ജീവിതത്തിലെ വലിയൊരു കാര്യമാണ്,’ ആസിഫ് അലി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here