
അസം മുന്‍മുഖ്യമന്ത്രിയുടെ മകള്‍ ഡ്രൈവറെ മര്‍ദിക്കുന്നതിന്റെയും അസഭ്യം പറയുന്നതിന്റെയും ദൃശ്യങ്ങള്‍ വൈറലാകുന്നു. അസം ഗണപരിഷത് നേതാവ് പ്രഫുല്ല കുമാര്‍ മഹന്തയുടെ മകള്‍ പ്രജോയീത കശ്യപിന്റെ വീഡിയോയാണ് വൈറലായി മാറുന്നത്. ഡ്രൈവറെ ചെരുപ്പുകൊണ്ട് മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നതാണ് വീഡിയോയിൽ.
തലസ്ഥാനമായ ഡിസ്പൂർ മേഖലയിലെ ഉയർന്ന സുരക്ഷയുള്ള എംഎൽഎ ഹോസ്റ്റലിന്റെ കാമ്പസിനുള്ളിൽ വച്ചായിരുന്നു സംഭവം. പ്രജോയീതയുടെ മുന്‍പില്‍ ഡ്രൈവര്‍ മുട്ടുകുത്തി നില്‍ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി പ്രജോയീത രംഗത്തെത്തി.
ഡ്രൈവര്‍ മദ്യലഹരിയില്‍ മോശമായി പെരുമാറിയെന്നും അതിനാലാണ് താന്‍ അത്തരത്തില്‍ പെരുമാറിയതെന്നും പ്രജോയീത കൂട്ടിച്ചേര്‍ത്തു. വളരെക്കാലമായി തങ്ങളുടെ കുടുംബത്തിന് വേണ്ടി ജോലി ചെയ്യുന്ന ഡ്രൈവറാണെന്നും എന്നാല്‍ അയാള്‍ എല്ലായ്‌പ്പോഴും മദ്യപിക്കുകയും കമന്റടിക്കുകയും ചെയ്യാറുണ്ടെന്നും പ്രജോയീത പറഞ്ഞു. അദ്ദേഹത്തെ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിക്കുകയും അങ്ങനെ ചെയ്യരുതെന്ന് പറയുകയും ചെയ്തു. എന്നാല്‍, ഇന്ന് എന്റെ വീട്ടുവാതിലില്‍ വന്ന് അടിക്കാന്‍ തുടങ്ങിയതോടെ എല്ലാ പരിധിയും കടന്നുവെന്നും അവർ പറഞ്ഞു.
എന്തുകൊണ്ടാണ് പരാതിയുമായി പോലീസിൽ പോകാത്തതെന്ന് ചോദിച്ചപ്പോൾ, കശ്യപ് നേരിട്ടുള്ള മറുപടിയിൽ നിന്ന് ഒഴിഞ്ഞുമാറി, മിക്ക കേസുകളിലും അത്തരം കേസുകളിൽ സ്ത്രീയെ കുറ്റപ്പെടുത്താറുണ്ടെന്ന് വാദിച്ചു. അതേസമയം, ഡ്രൈവര്‍ സര്‍ക്കാര്‍ ജീവനക്കാരനാണോ അതോ കുടുംബം നിയമിച്ചയാളാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

