മയക്കുമരുന്ന് ഉപയോഗിച്ചും വില്‍പനയ്ക്കിടയിലും മരിക്കുന്നവരുടെ മൃതദേഹം സംസ്‌കരിക്കില്ല; തീരുമാനവുമായി അസമിലെ ഖബര്‍സ്ഥാന്‍ കമ്മിറ്റി

മയക്കുമരുന്ന് ഉപയോഗം മൂലമോ നിയമവിരുദ്ധ മയക്കുമരുന്ന് വ്യാപരത്തില്‍ ഏര്‍പ്പെട്ടോ മരണപ്പെടുന്നവരുടെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടുമായി അസമിലെ ഒരു ഖബര്‍സ്ഥാന്‍ കമ്മിറ്റി. മധ്യ അസമിലെ മോറിഗാവ് ജില്ലയിലെ മൊയ്രാബാരി ഖബര്‍സ്ഥാന്‍ കമ്മിറ്റിയാണ് മയക്കുമരുന്ന് വിപത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി നിലപാട് സ്വീകരിച്ചത്. മരിച്ചവരുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനവും മൊയ്രാബാരി ഖബര്‍സ്ഥാന്‍ കമ്മിറ്റി കൈക്കൊണ്ടിട്ടുണ്ട്.

അടുത്തിടെ നടന്ന ഖബര്‍സ്ഥാന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. മയക്കുമരുന്ന് ഭീഷണിയെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാനാണ് ഇത്തരമൊരു തീരുമാനമെന്ന് മൊയ്രാബാരി ടൗണ്‍ ഖബര്‍സ്ഥാന്‍ കമ്മിറ്റി പ്രസിഡന്റ് മെഹബൂബ് മുക്താര്‍ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

മയക്കുമരുന്ന് കഴിച്ച് മരിക്കുന്നവരുടെയോ നിയമവിരുദ്ധ മയക്കുമരുന്ന് വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെയോ മൃതദേഹം ഈ ഖബര്‍സ്ഥാനില്‍ സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്ന് മെഹബൂബ് മുക്താര്‍ പറഞ്ഞു. തങ്ങളുടെ പ്രദേശത്തെ മയക്കുമരുന്ന് ഭീഷണിക്കെതിരെ പോരാടാനാണ് തങ്ങള്‍ ഈ തീരുമാനം എടുത്തിരിക്കുന്നത്. തന്റെ പ്രദേശത്തെ നിരവധി യുവാക്കള്‍ അനധികൃത മയക്കുമരുന്ന് വ്യാപാരത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും നിരവധി കുട്ടികള്‍ മയക്കുമരുന്നിന് അടിമകളായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News