
കള്ളപ്പരാതിയിൽ നിരപരാധിയെ ക്രൂരമായി മർദ്ദിച്ച കൂടൽ സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ കർക്കശ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. നിലവിൽ ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റുക എന്ന വളരെ ലഘുമായ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. കേരളത്തെ ഞെട്ടിച്ച പൈശാചികമായ മർദ്ദനമുറകളാണ് നടത്തിയത്.
ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും വകവയ്ക്കാതെ ക്രൂരമായ മർദ്ദനം അഴിച്ചു വിടുകയായിരുന്നു. അത് ചെയ്ത പൊലീസുകാർക്കെതിരെ കേസെടുത്ത് ശിക്ഷ ഉറപ്പാക്കണം. പൊലീസ് സേനയിൽ തുടരാൻ അർഹതയില്ലാത്ത വിധമാണ് പ്രവർത്തിച്ചത്. കസ്റ്റഡിയിലെടുത്ത വിദ്യാർഥികളായ കുട്ടികളുടെ സ്ഥിതിയും മറിച്ചല്ല. വളരെ ചെറിയ പ്രായത്തിൽ അവർക്കുണ്ടായ മാനസികാഘാതം വളരെ വലുതാണ്.അതിൽനിന്ന് ആ കുട്ടികൾ ഇനിയും മോചിതരായിട്ടില്ല. യുഡിഎഫ് വന്നതോടെ പൊലീസ് സ്റ്റേഷനുകളിൽ ഗരുഡൻ തൂക്കം തിരിച്ചു വരികയാണ്. അതിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ശക്തമായി പ്രതിഷേധിക്കണമെന്നും രാജു ഏബ്രഹാം ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

