
ഷാര്‍ജയില്‍ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി യുവതി അതുല്യ സതീഷ് നേരിട്ടത് കൊടിയ പീഡനം. ഇതു തെളിയിക്കുന്ന കൂടുതൽ വിവരങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു. അതുല്യ സതീഷ് സുഹ്യത്തിനയച്ച ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. ഭർത്താവ് തന്നെ ചവിട്ടിക്കൂട്ടിയെന്ന് യുവതി സുഹൃത്തിന് അയച്ച ശബ്ദസന്ദേശത്തിൽ പറയുന്നു. ആത്മഹത്യ ചെയ്യാൻ ധൈര്യമില്ലെന്നും അതുല്യ സന്ദേശത്തിൽ പറയുന്നു.
“ഫോണിൽ അമ്മയുമായി സംസാരിച്ചതിന് ഉറങ്ങാൻ ബുദ്ധിമുട്ടെന്ന് പറഞ്ഞ് ചവിട്ടി കൂട്ടി. പുതപ്പ് മൂടിയാണ് അമ്മയുമായി ഫോണിൽ സംസാരിച്ചത്. അതിന് ഉറങ്ങാൻ ബുദ്ധിമുട്ടെന്ന് പറഞ്ഞ് ചവിട്ടി കൂട്ടി. എനിക്ക് വയ്യ. വയറിനെല്ലാം ചവിട്ടി. ഇത്രയൊക്കെ കാണിച്ചിട്ടും അയാളുടെ കൂടെ ഓരേ റൂമിൽ കഴിയേണ്ടി വരുന്നത് എന്തൊരു അവസ്ഥയാണ്. ആത്മഹത്യ ചെയ്യാൻ പോലുമുള്ള ധൈര്യമില്ല,” എന്ന് പുറത്തുവന്ന സന്ദേശത്തിൽ പറയുന്നു. സംസാരിക്കുമ്പോൾ അതുല്യ കരയുന്നതും ഓഡിയോയിൽ കേൾക്കാം. ഇതടക്കമുള്ള ഡിജിറ്റൽ തെളിവുകൾ പൊലീസിന് കൈമാറി.
ലഹരിക്ക് അടിമയായ ഭർത്താവ് സതീഷ് മകളെ നിരന്തരം ആക്രമിക്കുമായിരുന്നുവെന്ന് പിതാവ് പറഞ്ഞു. സതീഷ് മർദിക്കുന്നതിൻ്റെയും അതുല്യക്ക് പരുക്കുകൾ ഏറ്റതിൻ്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതുല്യ ബന്ധുക്കൾക്ക് അയച്ച വീഡിയോകളും ഫോട്ടോകളുമാണ് പുറത്തുവന്നത്.
Also Read- ഷാര്‍ജയില്‍ മലയാളി യുവതി തൂങ്ങിമരിച്ച നിലയില്‍; ഭര്‍ത്താവ് നിരന്തരം ദേഹോപദ്രവം ഏൽപിച്ചതായി കുടുംബം
കൊല്ലം കോയിവിള സ്വദേശിനി അതുല്യ സതീഷിനെയാണ് ഷാർജ റോളയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. താന്‍ പീഡനത്തിന് ഇരയാവുന്നതിന്റെ ദൃശ്യങ്ങള്‍ അമ്മ തുളസീഭായിക്ക് പുലര്‍ച്ചെ 2.30-ന് അതുല്യ അയച്ചിരുന്നു. ഭര്‍ത്താവ് സതീഷ് അതുല്യയുടെ മുഖത്തടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
മകള്‍ ജീവനൊടുക്കില്ലെന്നും മരണത്തില്‍ ദുരൂഹത ഉണ്ടെന്നും പിതാവ് രാജശേഖരന്‍ പിള്ള പറഞ്ഞു. മുമ്പും പീഡനത്തെ തുടര്‍ന്ന് ഇരുവരും പിണങ്ങുകയും ബന്ധം വേര്‍പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നും മൊഴിയുണ്ട്. അതുല്യയുടെ രക്ഷിതാക്കളുടെ പരാതിയില്‍ ചവറ തെക്കുംഭാഗം പൊലീസ് കേസെടുത്തു. താന്‍ പുറത്ത് പോയി മടങ്ങി വന്നപ്പോള്‍ അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെന്നാണ് ഭര്‍ത്താവ് സതീഷിന്റെ അവകാശവാദം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

