‘ഗാന്ധി കുടുംബത്തിന്റെ സ്വത്ത് തട്ടാന്‍ അതീഖ് അഹമ്മദ് ശ്രമിച്ചു; സോണിയ ഗാന്ധി ഇടപെട്ടതോടെ പിന്മാറി’; റിപ്പോര്‍ട്ട്

കൊല്ലപ്പെട്ട സമാജ്‌വാദി പാര്‍ട്ടി മുന്‍ എംപിയും ഗുണ്ടാ നേതാവുമായ അതീഖ് അഹമ്മദ്, ഗാന്ധി കുടുംബത്തിന്റെ സ്വത്ത് തട്ടാന്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്. 2007 ല്‍ ഫുല്‍പുര്‍ എംപിയായിരിക്കെയാണ് അതീഖ് അഹമ്മദ് ഗാന്ധി കുടുംബത്തിന്റെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചത്. അന്ന് കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധി ഇടപെട്ടതിനെ തുടര്‍ന്നാണ് അതീഖ് അഹമ്മദ് ഈ ശ്രമത്തില്‍ നിന്ന് പിന്മാറിയതെന്നും റിപ്പോര്‍ട്ടുണ്ട്. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഗാന്ധി കുടുംബത്തിന്റെ ബന്ധുവായ വീര ഗാന്ധിയുടെ സ്വത്ത് തട്ടിയെടുക്കാനായിരുന്നു അതീഖിന്റെ ശ്രമം. 2007 ല്‍ സമാജ്‌വാദി പാര്‍ട്ടിയായിരുന്നു ഉത്തര്‍പ്രദേശില്‍ അധികാരത്തിലുണ്ടായിരുന്നത്. വീര ഗാന്ധിയുടെ ഉടമസ്ഥതയിലുള്ള ഭൂമി അതീഖ് അഹമ്മദ് ബലപ്രയോഗത്തിലൂടെ സ്വന്തമാക്കാന്‍ ശ്രമിച്ചു എന്നാണ് വാര്‍ത്തകള്‍. പ്രയാഗ്‌രാജിന് സമീപം സിവില്‍ ലൈന്‍സ് പ്രദേശത്തുള്ള ഭൂമിയായിരുന്നു അതീഖ് നോട്ടമിട്ടത്. ഇതേ തുടര്‍ന്ന് അതീഖിനെതിരെ നടപടിയാവശ്യപ്പെട്ട് വീര ഗാന്ധി ജില്ലാഭരണകൂടത്തിനും സംസ്ഥാന സര്‍ക്കാരിനും പരാതി നല്‍കി. എന്നാല്‍ നടപടിയുണ്ടായില്ല. തുടര്‍ന്നാണ് വീര ഗാന്ധി സഹായം അഭ്യര്‍ത്ഥിച്ച് സോണിയ ഗാന്ധിയെ സമീപിച്ചത്.

വീര ഗാന്ധിയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് സോണിയ ഗാന്ധി പ്രശ്‌നത്തില്‍ ഇടപെട്ടു. ഇതോടെ അതീഖ് അഹമ്മദ് ഭൂമി സ്വന്തമാക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. പ്രശ്‌നത്തില്‍ ഇടപെടാന്‍ സോണിയ ഗാന്ധി ആവശ്യപ്പെട്ടിരുന്നതായി അന്ന് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന റീത്ത ബഹുഗുണ ജോഷി സ്ഥിരീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News