
ഓസ്ട്രേലിയൻ പാര്‍ലമെൻ്റ് തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് ജയം. രാജ്യത്തെ ഫെഡറൽ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ആന്റണി ആൽബനീസിന്റെ ലേബർ പാർട്ടി വിജയിച്ചുവെന്ന് നിരവധി എബിസി ന്യൂസ് അടക്കമുള്ള ഓസ്‌ട്രേലിയൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പരാജയം സമ്മതിച്ച് പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടൺ അല്‍പ്പം മുൻപ് രംഗത്ത് വന്നിട്ടുണ്ട്.

പ്രതിപക്ഷ നേതാവായ പീറ്റർ ഡട്ടൺ ബ്രിസ്ബേനിലെ തന്റെ സ്വന്തം സീറ്റായ ഡിക്‌സണില്‍ പിന്നിലാണെന്നാണ് വിവരം.അഞ്ച് ആഴ്ചത്തെ പ്രചാരണത്തിനിടെ ഡട്ടണെ മറികടന്ന് ഭൂരിപക്ഷ സർക്കാർ നിലനിർത്താമെന്ന ശുഭാപ്തിവിശ്വാസത്തോടെയാണ് ആൽബനീസ് പോളിംഗ് ദിവസത്തിലേക്ക് കടന്നത്.
ആരാണ് ആന്റണി അൽബനീസ് ?
മധ്യ-ഇടതുപക്ഷ പാര്‍ട്ടിയായ ലേബർ പാർട്ടിയുടെ നേതാവാണ് ആൻ്റണി ആല്‍ബനീസ്. 62 കാരനായ അദ്ദേഹം 2022ലാണ് ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്. കൂടാതെ 30 വർഷത്തിലേറെയായി ന്യൂ സൗത്ത് വെയിൽസ് ഗ്രേൻഡ്‌ലർ ഡിവിഷനെ അദ്ദേഹമാണ് പ്രതിനിധീകരിക്കുന്നത്.
തൻ്റെ കുടുംബത്തില്‍ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആദ്യ വ്യക്തിയാണ് അദ്ദേഹം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം സിഡ്‌നി സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ആല്‍ബനീസ് ബിരുദം നേടിയിട്ടുണ്ട്. പഠനകാലത്ത് തന്നെ രാഷ്ട്രീയത്തിലും ലേബർ പാർട്ടിയിലും അദ്ദേഹത്തിന് താൽപ്പര്യമുണ്ടായിരുന്നു.
എൽജിബിടിക്യു അവകാശങ്ങൾ, കാലാവസ്ഥാ വ്യതിയാനം, സാമൂഹിക ക്ഷേമം, പലസ്തീൻ ജനതയുടെ അവകാശം തുടങ്ങിയ സാമൂഹികമായി പുരോഗമന ലക്ഷ്യങ്ങളെ അൽബനീസ് പിന്തുണച്ചിട്ടുണ്ട്.പ്രചാരണ കാലയളവിൽ, ഓസ്‌ട്രേലിയയുടെ ജീവിതച്ചെലവ് പ്രതിസന്ധി പരിഹരിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുക്കുകയും കൂടുതൽ സൗജന്യ ആരോഗ്യ സംരക്ഷണം നൽകാനും വിദ്യാർത്ഥികളുടെ കടം കുറയ്ക്കാനും ചെറിയ നികുതി ഇളവുകൾ നൽകാനുമുള്ള പദ്ധതികൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു.
( ചിത്രം കടപ്പാട്; ദ ഗാര്‍ഡിയന്‍ )

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here