
ഫിഫ ലോകകപ്പ് 2026 ഗ്രൂപ് ഡി മത്സരത്തിൽ തുർക്കിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഓസ്ട്രേലിയ. കളിയിലുടനീളം ആധിപത്യം പാലിച്ചെങ്കിലും തുർക്കിക്ക് ഗോൾ കണ്ടെത്താൻ സാധിച്ചില്ല. പന്ത് കൈവശം വെക്കുകയും നിരന്തരം ഓസ്ട്രേലയിൻ ഗോൾമുഖത്തേക്ക് ആക്രമണങ്ങൾ നടത്താനും തുർക്കി പടയ്ക്ക് സാധിച്ചെങ്കിലും അവയെല്ലാം ഓസ്ട്രേലിയ ഒരുക്കിയ പ്രതിരോധ കോട്ടയിൽ തട്ടി തകരുകയായിരുന്നു.
കളിയുടെ ഇരുപത്തിയാറാം മിനിറ്റിൽ തകർപ്പനൊരു കണ്ടർ അറ്റാക്ക് ഗോളാക്കി മാറ്റി ഇരങ്കുണ്ടയാണ് ഓസ്ട്രേലിയക്കായി ആദ്യം വല ചലിപ്പിച്ചത്. ഇതോടെ ലോകകപ്പിൽ ഓസ്ട്രേലിയക്കായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോർഡും ഇരുപതുകാരനായ ഇരങ്കുണ്ട സ്വന്തമാക്കി.
രണ്ടാം പകുതിയിൽ സമനില ഗോളിനു വേണ്ടി തുർക്കി ശക്തമായി പൊരുതിയെങ്കിലും ഓസ്ട്രേലിയയുടെ ഗോൾകീപ്പർ പാട്രിക് ബീച്ചിനെ മറികടക്കാൻ സാധിച്ചില്ല. ഹകൻ ചൽഹാനോഗ്ലുവിന്റെ ഫ്രീ കിക്ക് അടക്കം പോസ്റ്റിലേക്ക് എത്തിയ മാരകമായ പല ഷോട്ടുകളും പാട്രിക് ബീച്ച് തട്ടിയകറ്റി. മുഴുവനായി 28 ഷോട്ടുകളും ലക്ഷ്യത്തിലേക്ക് 7 ഷോട്ടുകളുമാണ് തുർക്കി പായിച്ചത്. മത്സരത്തിന്റെ 63% പന്തടക്കം തുർക്കിക്കായിരുന്നു. 679 പാസുകളും മത്സരത്തിൽ ടീം നടത്തുകയുണ്ടായി.
തുർക്കിക്കെതിരായ ജയത്തോടെ ഗ്രൂപ്പ് ഡിയിൽ രണ്ടാമതെത്താനും ഓസ്ട്രേലിയക്ക് സാധിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

