തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ; ആറാം കിരീടം ചൂടി കങ്കാരുപ്പട

ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്ക് മുന്നില്‍ വീണ്ടും മുട്ടു മടക്കി ഇന്ത്യ. 2003 ലെ ചരിത്രം ആവര്‍ത്തിച്ച് കങ്കാരുപ്പട കപ്പുമായി സ്വന്തം  മണ്ണിലേക്ക്. ഫൈനലില്‍ ഓസിസ് ഇന്ത്യയെ തോല്‍പ്പിച്ചത് 6 വിക്കറ്റിന്. ഇന്ത്യയുടെ തോല്‍വി ആ ലോകകപ്പില്‍ തുടര്‍ച്ചയായ 10 വിജയങ്ങള്‍ക്കു ശേഷം. ഫൈനലില്‍ രണ്ടാം തവണയാണി ഇന്ത്യ തോല്‍വി ഏറ്റുവാങ്ങുന്നത്.

തുടര്‍ച്ചയായ പത്തു വിജയങ്ങള്‍. അതും പത്തരമാറ്റുളള വിജയങ്ങള്‍. എന്നിട്ടും ഫൈനലില്‍ തോല്‍വി. കുന്നോളം ഉയര്‍ത്തിക്കൊണ്ടു വന്നിട്ട് നേരെ കുഴിയിലേക്ക്. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ ഇന്ത്യ കിരീടം ഉയര്‍ത്തുമെന്ന് പ്രതീക്ഷിച്ചവരേറെ. എന്നാല്‍ കിരീടം ഓസ്‌ട്രേലിയയുടെ കയ്യില്‍ ഭദ്രമായി ഏല്‍പ്പിച്ച് ഇന്ത്യ മടങ്ങി. 2003 ലെ കണക്കു തീര്‍ക്കാന്‍ ഇറങ്ങിയ ഇന്ത്യക്ക് അതിന് കഴിഞ്ഞില്ല. ആ കണക്ക് ഇനി കാലങ്ങള്‍ക്കപ്പുറത്തേക്ക് ബാക്കി വയയ്ക്കാം. ട്രവിസ് ഹെഡ് ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ മുന്നോട്ടുളള യാത്രയില്‍ വില്ലനായി മാറി. 240 റണ്‍സ് എന്ന താരതമ്മ്യേന ചെറിയ സ്‌കോര്‍ കുറിച്ചപ്പോള്‍ തന്നെ ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷ 50 ശതമാനം അസ്തമിച്ചിരുന്നു. എന്നാല്‍ അപ്പോഴും ബാക്കി നിന്നത് ഉജ്വല ഫോമില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ബൗളര്‍മാരിലുളള പ്രതീക്ഷയായിരുന്നു.

Also Read: ഇന്ത്യ ജയിച്ചാൽ നഗ്നയായി ബീച്ചിലൂടെ ഓടും; രേഖ ഭോജിനെ ട്രോളി സോഷ്യൽ മീഡിയ

ഷമിയും സിറാജും ബുമ്രയും കുല്‍ദീപുമെല്ലാം ജ്വലിച്ചു നില്‍ക്കുമ്പോള്‍ നമ്മളെങ്ങനെ തോല്‍ക്കാനെന്ന് നമ്മള്‍ സ്വയം വിശ്വസിപ്പിച്ചു. അഥവാ സ്വയം ആശ്വസിപ്പിച്ചു. ആ വിശ്വാസത്തെ ബലപ്പെടുത്തുന്നതായിരുന്നു തുടക്കത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം.47 റണ്‍സെടുക്കുന്നതിനിടെ ഓസ്‌ട്രേലിയയുടെ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആ പ്രതീക്ഷകള്‍ കടലോളം കരകവിഞ്ഞു. എന്നാല്‍ സ്വപ്നങ്ങളെയെല്ലാം പാതിവഴിയില്‍ ഇറക്കി വച്ച് രോഹിത്തും കൂട്ടരും കളിമറന്നപ്പോള്‍ ആ കാത്തിരിപ്പും വെറുതെയായി. പേരുകേട്ട ഇന്ത്യന്‍ പേസ് നിരയും സ്പിന്നര്‍മാരുമെല്ലാം പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ട്രെവിസ് ഹെഡ് എന്ന ഒറ്റയാന്‍ മഹാമേരു പോലെ നിറഞ്ഞു നിന്നപ്പോള്‍ ഇന്ത്യയുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം പൊലിഞ്ഞു പോയി. മൂന്നു വിക്കറ്റിന് 47 റണ്‍സ് എന്ന അവസ്ഥയില്‍ നിന്ന് ട്രെവിസ് ഹെഡും ലബൂഷെയ്‌നും ഓസീസിനെ 239 റണ്‍സ് വരെയെത്തിച്ചു. നാലാമത്തെ വിക്കറ്റ് വീണപ്പോഴേക്കും വൈകിപ്പോയിരുന്നു. ഓസീസിന് അപ്പോള്‍ കപ്പിലേക്ക് ഒരു കൈവിരല്‍ ദൂരം മാത്രമേ ഉണ്ടായിരുന്നുളളൂ. ഇന്ത്യക്കാകട്ടെ ഒരു കടല്‍ ദൂരവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News