വാദിയെ പ്രതിയാക്കി; ചരിത്രത്തിലെ ആദ്യ മാനനഷ്ടകേസ് നേരിടാൻ ചാറ്റ് ജിപിടി

ആർട്ടിഫിഷ്യൽ ഇന്റ്ലിജൻസ് ചാറ്റ്ബോട്ടായ ചാറ്റ് ജിപിടിക്കെതിരെ കേസ് നൽകാനൊരുങ്ങി ഓസ്ട്രേലിയയിലെ ഹെപ്ബേൺ മേയറായ ബ്രയാൻ ഹുഡ്. തനിക്കെതിരെ നടത്തിയ തെറ്റായ അവകാശവാദങ്ങൾ പിൻവലിച്ച് തിരുത്തിയില്ലെങ്കിൽ ചാറ്റ് ജിപിടിയുടെ സൂതധാരകരായ ഓപൺഎ.ഐ-ക്കെതിരെ കോടതി കയറ്റുമെന്നാണ് ഹൂഡ് പറയുന്നത്.

കൈക്കൂലി കേസിൽ മേയർ ജയിലിൽ കിടന്നിട്ടുണ്ടെന്നാണ് ചാറ്റ്ജിപിടി അവകാശപ്പെട്ടത്. കഴിഞ്ഞ നവംബറിലാണ് ഹെപ്‌ബേൺ ഷയറിന്റെ മേയറായി ബ്രയാൻ ഹുഡ് തിരഞ്ഞെടുക്കപ്പെട്ടത്. 2000ത്തിന്റെ തുടക്കത്തിൽ റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയയുടെ അനുബന്ധ സ്ഥാപനം ഉൾപ്പെട്ട ഒരു വിദേശ കൈക്കൂലി അഴിമതിയിൽ ബ്രയാൻ ഹുഡിനെ ചാറ്റ് ജിപിടി തെറ്റായി പ്രതിചേർക്കുകയായിരുന്നു. ചില ജനപ്രതിനിധികൾ അത് മേയറുടെ ശ്രദ്ധയിൽ  പെടുത്തിയതോടെയാണ് നിയമനടപടിയിലേക്ക് പോകാൻ മേയർ തീരുമാനിച്ചിരിക്കുന്നത്.

തനിക്ക് അപമാനം സൃഷ്ടിക്കുന്ന തരത്തിൽ തെറ്റായ ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് ചാറ്റ് ജിപിടിയുടെ ഉടമകളായ ഓപൺഎ.ഐ-ക്കെതിരെ മാനനഷ്ടകേസ് നൽകുമെന്നാണ് ഹുഡ് പറയുന്നത്. 2023 മാർച്ച് 21ന് ഓപൺ എഐക്ക് തങ്ങളുടെ ആശങ്കയറിയിച്ച് കൊണ്ട് ഒരു കത്ത് അയച്ചതായി ഹുഡിൻ്റെ അഭിഭാഷകർ അറിയിച്ചു. മേയറെ കുറിച്ച് ചാറ്റ്ജിപടിയിൽ വന്ന പിശകുകൾ പരിഹരിക്കാൻ ഓപ്പൺ എഐക്ക് 28 ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്. പിശകുകൾ പരിഹരിക്കാൻ തയ്യാറായില്ലെങ്കിൽ മാനനഷ്ടക്കേസ് നേരിടാൻ തയ്യാറാകണമെന്നും കത്തിലൂടെ ഓപ്പൺ എഐയെ അറിയിച്ചിട്ടുണ്ട്.

അതേ സമയം സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഓപൺഎഐ ഇതുവരെ ഹുഡിന്റെ കത്തിനോട് പ്രതികരിച്ചിട്ടില്ല. ബ്രയാൻ ഹുഡ് കേസ് കൊടുക്കകയാണെങ്കിൽ ഉള്ളടക്കത്തിന്റെ പേരിൽ ചാറ്റ്ജിപിടി നേരിടുന്ന ആദ്യത്തെ മാനനഷ്ട കേസായിരിക്കുമത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here