
2001ൽ യാത്രക്കൂലി തർക്കത്തെ തുടർന്ന് ഒരു യാത്രക്കാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഓട്ടോറിക്ഷ ഡ്രൈവറുടെ അറസ്റ്റ് മുംബൈ പൊലീസ് രേഖപ്പെടുത്തി. പാൽഘർ ജില്ലയില്‍ നിന്നാണ് 24 വര്‍ഷത്തിന് ശേഷം പ്രതി പിടിയിലാകുന്നത്.
മീര-ഭയന്ദർ വസായ്-വിരാർ പൊലീസിൻ്റെ ക്രൈംബ്രാഞ്ച് യൂണിറ്റ്-III “കോൾഡ് കേസ്” വീണ്ടും അന്വേഷിക്കാൻ തീരുമാനിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച തലസാരിയിൽ നിന്നാണ് പ്രതിയായ ഹാരുൺ അലി മുസ്തകിൻ അലി സയ്യിദിനെ (43) പൊലീസ് കസ്റ്റഡിയിലെടുത്തത്.പിന്നീട് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
2001 ഒക്ടോബർ 14ന് ഓട്ടോ നിരക്കിനെച്ചൊല്ലിയുണ്ടായ വഴക്കിനെത്തുടർന്ന് പ്രതി ആവർത്തിച്ച് കുത്തിയതിനെത്തുടർന്ന് 56കാരനായ മൊഹറാം അലി മുഹമ്മദ് ഇബ്രാഹിം അലി എന്നയാളാണ് മരണപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയ്ക്കായി വ്യാപക തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
അഞ്ച് മാസം മുൻപാണ് കേസില്‍ പൊലീസ് അന്വേഷണം പുനഃരാരംഭിച്ചത്. പിന്നാലെ മരണപ്പെട്ടയാളുടെ ബന്ധുക്കളെയാണ് പൊലീസ് അദ്യം കണ്ടെത്തിയത്. തുടര്‍ന്ന് സാക്ഷികളെ അടക്കം വീണ്ടും കണ്ട് നടത്തിയ വിവരശേഖരണത്തിലൂടെയാണ് പൊലീസ് പ്രതിയിലേക്കെത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

