
അതിശക്തമായ കാറ്റിനെത്തുടർന്ന് ഖത്തർ എയർവേസ് വിമാനം ലാൻഡിങിനിടെ ആടിയുലഞ്ഞത് കണ്ട് നിന്നവരെ തെല്ലൊന്നുമല്ല ഭയത്തിലാഴ്ത്തിയത്. ദോഹയിൽ നിന്ന് പുറപ്പെട്ട് യുഎസിലെ അറ്റ്‌ലാന്റയിലെ വിമാനത്താവളത്തില്‍ ഇറങ്ങാൻ ശ്രമിച്ച വിമാനമാണ് കനത്ത കാറ്റിൽ അപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഡിസംബർ 14 നാണ് സംഭവം. കനത്ത കാറ്റിനെത്തുടർന്ന് നിലത്തിറങ്ങാൻ കഴിയാതെ ലാൻഡിങിന് തൊട്ട് മുൻപ് ഗോ എറൗണ്ട് നടത്തുകയായിരുന്നു. (ലാൻഡ് ചെയ്യാൻ കഴിയില്ലെന്ന് മനസിസലായാൽ വീണ്ടും പറന്നുയരുന്നതാണ് ഗോ എറൗണ്ട്) ദോഹയിൽ നിന്ന് ഹാർട്ട്‌സ്‌ഫീൽഡ്–ജാക്സൺ വിമാനത്താവളത്തിലേയ്ക്ക് പോയ ഖത്തർ എയർവേസിന്റെ ക്യുആർ 755 (QR755) എന്ന വിമാനമാണ് ലാൻഡിങ്ങിന് തൊട്ടുമുമ്പ് പറന്നുയർന്നത്.
ലാൻഡിങ് ശ്രമം ഉപേക്ഷിച്ച വിമാനത്തിൻ്റെ വാൽഭാഗം റൺവേയിൽ ഉരയുന്നത് തലനാരിഴയ്ക്കാണ് ഇല്ലാതായത്. ഇതിൻ്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ലാൻഡിങിനിടെ വിമാനം വല്ലാതെ ഉലയുന്നതും തൊട്ട് പിന്നാലെ പറന്നുയരുന്നതും വീഡിയോയിൽ കാണാം.
കാറ്റിന്റെ വേഗത്തിലും ദിശയിലും പെട്ടന്നുണ്ടാകുന്ന മാറ്റമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണം. മുന്നെ ചില അപകടങ്ങൾ ഇതുപോലെ നടന്നതായും റിപ്പോർട്ടുകളുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

