
വാഹനപ്രേമികളുടെ ഇടയിൽ ഇലോൺ മസ്‌കും ടെസ്‌ലയുമാണിപ്പോൾ ചർച്ചാ വിഷയം. ടെസ്‌ല പുതുതായി അവതരിപ്പിച്ച മോഡലുകളായ വൈ സ്റ്റാൻഡേർഡ്, മോഡൽ 3 സ്റ്റാൻഡേർഡ് എന്നിവയുമായി ബന്ധപ്പെട്ട വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
സാധാരണക്കാർക്കും വാങ്ങാനാകുന്ന തരത്തിലുള്ള വിലയുമായാണ് പുതിയ വണ്ടി ഇറക്കിയിരിക്കുന്നത്. ‘മോസ്റ്റ് അഫോർഡബിൾ’ എന്ന ടാഗ് ലൈനോടെയായിരുന്നു വണ്ടി അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ കാർ അത്ര പോരാ എന്നാണ് പൊതുവിൽ ഉയരുന്ന അഭിപ്രായം.
15.4 ടച്ച് സ്‌ക്രീൻ, ഗ്രോക്ക് എഐ, ഹീറ്റഡ് സീറ്റുകൾ, ടെസ്‌ല ആപ്പ്, സൂപ്പർ ചാർജർ തുടങ്ങിയ ആകർഷകമായ ഫീച്ചറുകളോടെയാണ് കാർ എത്തിയിരിക്കുന്നത്. മോഡൽ വൈ, മോഡൽ 3 എന്നിവയുടെ സ്റ്റാൻഡേർഡ് മോഡലുകൾക്ക് ഏകദേശം 39990 ഡോളറാണ് (35 ലക്ഷം രൂപയ്ക്കും മുകളിൽ) വില.
എന്നാൽ ഈ ‘സ്റ്റാൻഡേർഡ്’ മോഡലുകളേക്കാൾ നല്ലത് പ്രീമിയം മോഡലിന്റെ സെക്കന്റ് ഹാൻഡ് വാങ്ങുകയാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്ന അഭിപ്രായം. പ്രീമിയം കാറുകളുടെ വില കുറഞ്ഞ മോഡൽ ഇറക്കാതെ, കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനാകുന്ന പുതിയ മോഡലുകൾ രൂപകൽപന ചെയ്യുകയാണ് വേണ്ടതെന്നാണ് വാഹനപ്രേമികൾ അഭിപ്രായപ്പെടുന്നത്.
ടെസ്‌ലയുടെ എതിരാളികളായ ബിവൈഡിയുമായി താരതമ്യം ചെയ്തും നിരവധി പേർ വരുന്നുണ്ട്. ‘മാർക്കറ്റിന്റെ അവസാന ശ്രേണിയിൽ നിൽക്കുന്നവരെ പരിഗണിക്കാൻ ടെസ്‌ല ശ്രമിക്കുന്നേയില്ല. ടെസ്‌ലയുടെ ഈ സ്റ്റാൻഡേർഡ് മോഡലിന്റെ പകുതി പൈസയ്ക്ക് എനിക്ക് നല്ലൊരു ബിവൈഡി ന്യൂസിലാൻഡിൽ വാങ്ങാൻ കഴിയും. അൽപം വില കുറഞ്ഞ വൈ മോഡൽ അവതരിപ്പിക്കാൻ നിൽക്കാതെ, പുതിയ സീരിസ് ഇറക്കുകയാണ് ടെസ്‌ല ചെയ്യേണ്ടത്,’ എന്നാണ് ന്യൂസിലാൻഡുകാരനായ ഒരു വാഹനപ്രേമിയുടെ കമന്റ്.
ALSO READ: വഴിയില്‍ വെച്ച് കാറിന്റെ ബാറ്ററി പണിമുടക്കിയോ? ഇക്കാര്യങ്ങള്‍ അറിഞ്ഞാല്‍ റോഡില്‍ പെട്ടുപോവില്ല
അതേസമയം ഇലോൺ മസ്‌കിന്റെ മുൻ പ്രസ്താവനയെ ഓർമിപ്പിച്ചും വിമർശനങ്ങൾ വരുന്നുണ്ട്. നേരത്തെ 25000 ഡോളർ വില വരുന്ന കാറുകൾ പുറത്തിറക്കുമെന്ന് മസ്‌ക് പറഞ്ഞിരുന്നു. എന്നാൽ ഇതുവരെയും ആ വാഗ്ദാനം പൂർത്തിയായിട്ടില്ല.
‘25000 ഡോളറിനുള്ള കാറുകൾ നിർമിക്കുന്ന കാര്യം ടെസ്‌ല ആലോചിച്ചിട്ട് പോലുമില്ലെന്നാണ് എനിക്ക് തോന്നുന്നത്. പ്രീമിയം മോഡലുകളെ വെട്ടിച്ചുരുക്കി ഇറക്കുക എന്നത് മാത്രമാണ് അവരുടെ പ്ലാനിൽ ഉള്ളത്. അപ്പോൾ പിന്നെ നേരത്തെ പറഞ്ഞ വില കുറഞ്ഞ കാറുകളെ പറ്റി ആരും ചോദിക്കില്ലല്ലോ,’ എന്നാണ് എക്‌സിൽ വന്ന ഒരു കമന്റ്.
ഏതായാലും മസ്‌ക് നും ടെസ്‌ലയ്ക്കും എതിരെ സോഷ്യൽ മീഡിയ മുഴുവൻ ട്രോൾ മഴയാണ്. എന്നാൽ ഇതിനെതിരെ മസ്‌കോ ടെസ്ലയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

