
അയോധ്യ രാമക്ഷേത്ര കൊള്ളയിൽ സമ്മർദ്ദം ശക്തമായതിന് പിന്നാലെ പ്രതികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന തുടരുന്നു. അവിനാഷ് ശുക്ല താമസിച്ച യോഗ സെന്ററിൽ നിന്ന് ഡോളറും ക്യുആർ കോഡ് പതിപ്പിച്ച സംഭാവനപ്പെട്ടിയും കണ്ടെത്തിയിട്ടുണ്ട്. അവിനാഷ് ശുക്ലയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബിജെപി നേതൃത്വം സംരക്ഷിച്ചു വന്നിരുന്ന അനിൽ മിശ്രയെയും ചോദ്യം ചെയ്യും.
അന്വേഷണസംഘം അവിനാശ് ശുക്ലയുടെ വീട്ടിൽ നിന്ന് 20 ലക്ഷം രൂപയും കരുണേഷ് പാണ്ഡെയുടെ പക്കൽ നിന്ന് 18 ലക്ഷവും പിടിച്ചെടുത്തിട്ടുണ്ട്. കേസിലെ പ്രതികളുടെ വരുമാനത്തിൽ കവിഞ്ഞ സമ്പാദ്യവും അനധികൃത പണം ഭൂമി ഇടപാടുകളും എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചേക്കും. മുൻ ട്രസ്റ്റി അനിൽ മിശ്രക്ക് പുറമെ ട്രസ്റ്റ് അംഗം ഗോപാൽ റായ് എന്നിവർക്കും ക്രമക്കേടിൽ പങ്കുള്ളതായി അന്വേഷണ സംഘത്തിന് മൊഴി ലഭിച്ചിട്ടുണ്ട്.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് പുനഃസംഘടിപ്പിക്കാനുള്ള ചർച്ച പുരോഗമിക്കുകയാണ്. ട്രസ്റ്റ് യോഗത്തിന് ശേഷം പുതിയ ജനറൽ സെക്രട്ടറിയെ പ്രഖ്യാപിക്കും. സിഇഒ സ്ഥാനത്തേക്ക് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിക്കാനാണ് തീരുമാനം. അതേസമയം സംഭാവന ക്രമക്കേട് ഭക്തരുടെ വികാരങ്ങളെയും ക്ഷേത്ര സുരക്ഷയെയും ബാധിക്കുന്ന വിഷയമെന്നാണ് ആര്‍.എസ്.എസ്. വിലയിരുത്തൽ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

