
അയോധ്യ രാമക്ഷേത്ര തട്ടിപ്പിൽ ഒടുവിൽ നടപടിയെടുക്കാൻ നീക്കം. 8 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. തട്ടിപ്പിൽ ബിജെപിക്കും യോഗി സർക്കാരിനെതിരെ വിമർശനം ശക്തമാകുമ്പോൾ മുഖം രക്ഷിക്കൽ നടപടികളുമായി നേതൃത്വം മുന്നോട്ട് വരികെയാണ്. ക്ഷേത്ര ട്രസ്റ്റ് പുനഃസംഘടിപ്പിക്കാൻ എസ്ഐടിയുടെ ശുപാർശ ചെയ്യുമ്പോഴും ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായിക്കെതിരെ നടപടികൾ ഇല്ല. അതേസമയം സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു.
ട്രസ്റ്റ് ഭാരവാഹികളെ ഉൾപ്പെടെ പ്രത്യേകിച്ച് വി എച്ച് പി നേതാവ് ചമ്പത്ത് റായിയെ സംരക്ഷിക്കുന്ന ബിജെപി നേതൃത്വത്തിനെതിരെ വ്യാപക വിമർശനം ഉയരുന്ന സാഹചര്യത്തിൽ ആണ് മുഖം രക്ഷിക്കൽ നടപടികൾ. തട്ടിപ്പിൽ 17 പേരെ പ്രതികളാക്കിയേക്കുമെന്നണ് സൂചന. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായിയെ സംരക്ഷിക്കുന്ന ബിജെപി നിലപാടിൽ പ്രതിഷേധം കടുക്കുന്നതോടെയാണ് ഭാരവാഹികൾക്കും അന്വേഷണം വ്യാപിപ്പിക്കാൻ എസ് ഐ ടി നിർബന്ധിതരാകുന്നത്.
വിഎച്ച്പി നേതാവ് കൂടിയായ ചമ്പത് റായിയെ എസ്ഐടി വരും ദിവസങ്ങളിൽ ചോദ്യം ചെയ്‌തേക്കുമെന്നാണ് റിപ്പോർട്ടുകൾ. ക്ഷേത്ര നിർമാണത്തിന് സംഭാവന നൽകിയവരുടെയും മൊഴി രേഖപ്പെടുത്തും. കാണാതായ 60 കിലോ വെള്ളിക്കെട്ടി സംഭാവന നൽകിയ അനുരാഗ് രസ്തോഗിയുടെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തുക. ക്ഷേത്ര നിർമ്മാണത്തിനായി ഭൂമി വാങ്ങിയതിലും വൻ അഴിമതി നടന്നിട്ടുണ്ട് എന്നാണ് കണ്ടെത്തൽ. ഇതും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്..അതെ സമയം സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ അടിയന്തരമായി ഇടപെടാൻ സുപ്രിംകോടതി വിസമ്മതിച്ചു. ഹർജി ലിസ്റ്റ് ചെയ്തിലെങ്കിൽ തിങ്കളാഴ്ച വീണ്ടും പരാമർശിക്കാനും സുപ്രീംകോടതി നിർദേശം നൽകിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

