ഡിസംബർ 6, ഇന്ത്യ അപമാനിക്കപ്പെട്ട ദിനം; ബാബ്‌റി മസ്ജിദ് തകർത്തിട്ട് ഇന്ന് 31 ആണ്ട്

ഇന്ത്യ അപമാനിക്കപ്പെട്ട ബാബ്‌റി മസ്ജിദ് തകർക്കലിന് ഇന്ന് 31 ആണ്ട്. 1992 ഡിസംബർ 6ന് സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ഇരച്ചെത്തിയ കർസേവകർ മിനാരങ്ങളും ചുറ്റുമതിലുമടക്കം തകർത്ത് പള്ളിക്ക് സാരമായ കേടുപാടുകൾ വരുത്തി. ആർഎസ്സ്എസും ഹിന്ദുമഹാസഭയും നേതൃത്വം നൽകിയ തീവ്ര ഹിന്ദുത്വവാദികൾ 1949ൽ തുടങ്ങിയ ശ്രമങ്ങളാണ് അന്ന് ഫലപ്രാപ്തിയിലെത്തിയത്. ബാബറി മസ്ജിദ് പൊളിക്കുന്നതിന് മുന്നോടിയായിട്ടും അതിന് പിന്നാലെയും നടന്ന വർഗീയ സംഘർഷങ്ങളിൽ അനേകായിരങ്ങൾ കൊല്ലപ്പെട്ടു.

ALSO READ: ശക്തി കുറഞ്ഞു മിഗ്‌ജോ; ആന്ധ്രയിൽ കനത്ത മഴയും കാറ്റും

കേന്ദ്രസർക്കാരിന്റെ കുറ്റകരമായ അനാസ്ഥ മൂലമാണ് ബാബറി മസ്ജിദിന് അന്ന് വേണ്ട രീതിയിൽ സംരക്ഷണം ലഭിക്കാഞ്ഞതും കർസേവകർക്ക് പള്ളി പൊളിക്കാനുമായത്. വേണ്ട വിധത്തിൽ കേസന്വേഷിച്ച് ബാബറി മസ്ജിദ് തകർത്ത മുതിർന്ന ബിജെപി നേതാക്കളുൾപ്പെടെയുള്ള അക്രമിസംഘത്തിന് ശിക്ഷ വാങ്ങി കൊടുക്കുന്നതിലും കേന്ദ്രസർക്കാർ സംവിധാനങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടു. മസ്ജിദ് തകർത്തതിനുശേഷമുള്ള മൂന്ന് പതിറ്റാണ്ടിനിടയിൽ ഇന്ത്യൻ രാഷ്‌ട്രീയത്തോടൊപ്പം സാമൂഹ്യാവസ്ഥയിലും അടിസ്ഥാന മാറ്റങ്ങൾ ഉണ്ടായി.

മതവിശ്വാസത്തെ രാഷ്ട്രീയവത്കരിക്കുന്നതിന്റെ അപകടങ്ങൾ മനസ്സിലാക്കുന്നതിൽ ബാബറി മസ്ജിദിന്റെ ചരിത്രത്തിനേക്കാൾ നല്ലൊരു ഉദാഹരണം വേറെയില്ല. വിഭജനത്തിന് ശേഷം ഇന്ത്യകണ്ട ഏറ്റവും വലിയ വർഗീയ ചേരിതിരിവിന് വഴിമരുന്നിട്ട ചരിത്രത്തിലെ ഏറ്റവും നൃശംസമായ സംഭവമായിരുന്നു ബാബറി മസ്ജിദ് തകർക്കൽ. ന്യൂനപക്ഷങ്ങളെ ഉത്കണ്ഠയുടെയും ഭീതിയുടെയും നിഴലിൽ നിർത്താനാണ് ഇത് കാരണമായത്.

ALSO READ: നവി മുംബൈയിൽ 24 മണിക്കൂറിനുള്ളിൽ 6 കുട്ടികളെ കാണാതായി

1949ൽ പള്ളി സംരക്ഷിക്കണമെന്ന് നിർദ്ദേശിച്ച പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്രുവിനെ അന്നത്തെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി ഗോബിന്ദ് വല്ലഭ് പന്ത് അവഗണിച്ചു. 1989ൽ രാമക്ഷേത്ര നിർമ്മാണത്തിനായുള്ള കല്ലിടലിന്‌ അനുവാദം കൊടുത്ത പ്രധാനമന്ത്രി രാജീവ് ഗാന്ധി, ദേശീയ തെരഞ്ഞെടുപ്പിനായുള്ള കോൺഗ്രസിന്റെ പ്രചാരണപരിപാടി അയോദ്ധ്യയിൽ വച്ച് ഉദ്ഘാടനം ചെയ്തു. 1992ൽ ബാബറി മസ്ജിദ് തകർക്കുന്ന സമയത്ത് കേന്ദ്രസേനയെ പള്ളി പരിസരത്ത് വിന്യസിക്കാതെ കർസേവകർക്ക് ഒത്താശ ചെയ്ത കോൺഗ്രസ് പ്രധാനമന്ത്രി നരസിംഹ റാവുവും ഇപ്പോൾ അയോദ്ധ്യയിൽ തുടങ്ങിവച്ച രാമക്ഷേത്ര നിർമ്മാണത്തിനായി സകലവിധ സഹായങ്ങളും വാഗ്ദാനം ചെയ്യുന്ന രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ദിഗ്‌വിജയ് സിങ് ഉൾപ്പെടെയുള്ള നേതാക്കളും വർഗീയ രാഷ്ട്രീയത്തിന് കുട പിടിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തിന്റെ തുടർച്ചക്കാരാണ്. ഇന്ന് ബാബ്‌റി മസ്ജിദ് നിന്ന സ്ഥലത്ത് രാമക്ഷേത്രനിർമാണത്തിന് നേതൃത്വം കൊടുക്കുന്നതും സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരാണെന്നത് മതേതര ജനാധിപത്യ ഇന്ത്യയുടെ ശവപ്പെട്ടിയിലടിക്കുന്ന ആണിയായേ നമുക്ക് മനസിലാക്കാനാകൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News