
നാടൊന്നിച്ചതോടെ അവൾ ഇനി ചിരിക്കും. സ്പൈനൽ മസ്കുലർ അട്രോഫി ടൈപ് 1 എന്ന അപൂർവരോഗം സ്ഥിരീകരിച്ച ജിനു ജോർജ് – നിമ്മി ജോഷി ദമ്പതികളുടെ മകൾ മിയ മരിയയ്ക്കായി 16.5 കോടി രൂപ സമാഹരിച്ചു. കുരുന്നിന്റെ ചികിത്സയ്ക്കായി ആരംഭിച്ച ധനസമാഹരണ ക്യാംപെയ്ൻ ആണ് ഫലം കണ്ടത്. ഇതുവഴി പതിനാറര കോടി രൂപയാണ് സമാഹരിച്ചത്. സേവ് ബേബി മിയ ക്യാംപെയ്നുവേണ്ടി രൂപീകരിച്ച സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെയാണ് ഈ സന്തോഷ വിവരവും പുറത്തുവന്നത്.
വിദേശത്തുനിന്ന് പതിനാറര കോടിയുടെ മരുന്നെത്തിച്ച് ജീൻ തെറാപ്പി നൽകിയാൽ മാത്രമേ ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ കാക്കാൻ സാധിക്കൂ. ഈ സാഹചര്യത്തിലാണ് ബേബി മിയയ്ക്കായി ക്യാമ്പെയിൻ ആരംഭിച്ചത്. സേവ് ബേബി മിയ കാമ്പെയ്‌നിനൊപ്പം നിന്ന എല്ലാവർക്കും അതിയായ കടപ്പാടോടെ നന്ദി അറിയിക്കുന്നു എന്ന് പേജിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
നിങ്ങളുടെ സംഭാവനകൾ, പ്രാർത്ഥനകൾ, പ്രോത്സാഹനങ്ങൾ എന്നിവ ഞങ്ങളുടെ ധനസമാഹരണം വിജയകരമായി ലക്ഷ്യം വരിക്കാൻ സഹായിച്ചു. ഈ വിജയം നിങ്ങളിൽ ഓരോരുത്തർക്കും അവകാശപ്പെട്ടതാണ്. മിയയോടും അവളുടെ കുടുംബത്തോടും നിങ്ങൾ കാണിച്ച ഐക്യദാർഢ്യത്തിനും ഒരുമിച്ച് നമുക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് കാണിച്ചുതന്നതിനും നന്ദി എന്നാണ് കുറിപ്പിൽ പറയുന്നത്.
മിയയുടെ സന്ദേശമായും ഒരു കുറിപ്പുണ്ട്. പോരാടാനും സുഖം പ്രാപിക്കാനും ഒരു നല്ല ഭാവിയെക്കുറിച്ച് സ്വപ്നം കാണാനും അവസരം നൽകിയതിന് നന്ദി. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി, ഞാൻ പ്രതീക്ഷയോടെ ഈ പുതിയ അധ്യായം ആരംഭിക്കാൻ പോകുന്നു.-എന്നാണ് കുറിച്ചത്. നിങ്ങളുടെ പ്രാർത്ഥനകളിലും അനുഗ്രഹങ്ങളിലും തന്നെ എപ്പോഴും ഓർക്കണമെന്ന് താഴ്മയോടെ അഭ്യർത്ഥിക്കുന്നുവെന്നും ചികിത്സ നല്ല രീതിയിൽ നടക്കാനും പൂർണ്ണമായി സുഖം പ്രാപിക്കാനും ആരോഗ്യത്തോടെ വളർന്ന് എല്ലാവരെയും അഭിമാനം കൊള്ളിക്കാനും പ്രാർത്ഥിക്കണമെന്നും ഇതിനൊപ്പമുണ്ട്. മിയയ്ക്കായി രൂപീകരിച്ച അക്കൗണ്ട് നമ്പറിലേക്ക് പണമയക്കുന്നത് ഉടനടി നിർത്തണമെന്നും മറ്റൊരു പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

