
ഈഡൻ ഗാർഡനിലെ കൊൽക്കത്ത – പഞ്ചാബ് മത്സരം മഴ മൂലം ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിൽ കൊൽക്കത്ത ഒരു ഓവറിൽ ഏഴു റൺസെടുത്ത് നിൽക്കെയാണ് മഴയെത്തി കളി മുടക്കിയത്. ഇരുടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചു.
ഇരു ടീമുകളും ആരാധകരും ഒരു മണിക്കൂർ കാത്തിരുന്നിട്ടും മഴക്ക് ശമനമില്ലാതെ വന്നതോടെയാണ് മത്സരം പൂർണമായും ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ഒരു റണ്ണുമായി റഹ്മാനുല്ല ഗുർബാസും നാലു റൺസുമായി സുനിൽ നരെയ്നുമായിരുന്നു ക്രീസിലുണ്ടായിരുന്നത്. പ്രഭ്സിംറാൻ സിങ്ങിന്‍റെയും പ്രിയാൻഷു ആര്യയുടെയും അർധ സെഞ്ച്വറി പ്രകടനമാണ് പഞ്ചാബിന്‍റെ സ്കോർ ബോർഡ് 200 കടത്തിയത്.
പ്രഭ്സിംറാൻ 49 പന്തിൽ ആറു സിക്സും ആറു ഫോറുമടക്കം 83 റൺസെടുത്തു. പ്രിയാൻഷ് 35 പന്തിൽ 69 റൺസെടുത്തു. നാലു സിക്സും എട്ടു ഫോറുമടങ്ങുന്നതായിരുന്നു ഇന്നിങ്സ്. ഇരുവരും നൽകിയ മികച്ച തുടക്കമാണ് പഞ്ചാബിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ഒന്നാം വിക്കറ്റിൽ 11.5 ഓവറിൽ 120 റൺസാണ് ഇരുവരും അടിച്ചെടുത്തത്. 16 പന്തിൽ ഒരു ഫോറും ഒരു സിക്സറും സഹിതം 25 റൺസെടുത്ത ശ്രേയസ് അയ്യർ പുറത്താകാതെ നിന്നു.
കൊൽക്കത്ത ബൗളിങ് നിരയിൽ വൈഭവ് അറോറ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ കൊൽക്കത്തയ്ക്കായി സുനിൽ നരെയ്ൻ നാല് റൺസും റഹ്മനുള്ള ഗുർബാസ് ഒരു റൺസുമെടുത്ത് ക്രീസിലുണ്ട്. കൊൽക്കത്തയ്ക്കായി സുനിൽ നരെയ്ൻ ഒരു ബൗണ്ടറി നേടി. പഞ്ചാബിനായി മാർകോ യാൻസൻ ആണ് ആദ്യ ഓവർ എറിഞ്ഞത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here