പകരക്കാരനില്ലാത്ത മലയാളത്തിൻ്റെ ബഷീർ

മലയാള സാഹിത്യ രംഗത്തെ സുൽത്താന്റെ 29 ആം ചരമവാർഷികമാണ് ഇന്ന്. എഴുത്തിലെ ലാളിത്യവും തന്റേതായ ശൈലിയും കൊണ്ട് അമരത്വം നേടിയ ഈ പ്രതിഭയെ ഓർക്കാതെ ഓരോ മലയാളികൾക്കും ഈ ദിനം കടന്നു പോകാൻ ആകില്ല

വൈക്കം മുഹമ്മദ് ബഷീർ….. ജനനം വൈക്കത്തെ തലയോലപ്പറമ്പിൽ ആണെങ്കിലും, പേരിനൊപ്പം ജന്മനാടായ വൈക്കം ചേർത്തുവെങ്കിലും, കർമ്മഭൂമിയായി തിരഞ്ഞെടുത്തത് കോഴിക്കോട്ടെ ബേപ്പൂരായിരുന്നു. പിന്നീട് “ബേപ്പൂർ സുൽത്താൻ” എന്ന വിശേഷണം ഈ പ്രതിഭയ്ക്ക് ചാർത്തി കൊടുത്തതും കാലം സാക്ഷിയായി.

കുട്ടിക്കാലത്ത് റസ്ലേറാവണം എന്നായിരുന്നു ബഷീറിൻ്റെ ആഗ്രഹം. എന്നാൽ എഴുത്തിന്റെ ലോകത്തേക്ക് ബഷീർ കുട്ടിക്കാലത്ത് തന്നെ ആകൃഷ്ടനായി. മാതാപിതാക്കൾ വിദ്യാലയത്തിൽ അയച്ചു ഇംഗ്ലീഷും, മലയാളവും പഠിപ്പിച്ചു. അന്ധവിശ്വാസത്തിൽ തളച്ചിട്ടിരുന്ന സമൂഹത്തിൽ അന്നത് വിപ്ലവമായിരുന്നു എന്ന് ബഷീർ പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. കുട്ടിക്കാലത്ത് വായിച്ച കൃതികളിൽ ഭൂരിപക്ഷം നീച കഥാപാത്രങ്ങളും തന്റെ സമുദായത്തിൽ ആയിരുന്നു എന്നത് ബഷീറിന് ചൊടിപ്പിച്ചിരുന്നു.

Also Read: സംസ്ഥാനത്ത് മഴ ശക്തം; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബഷീറിനെ സ്വാതന്ത്ര്യസമരസേനാനിയായും അടയാളപ്പെടുത്തേണ്ടതുണ്ട്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ വൈക്കത്ത് എത്തിയ ഗാന്ധിജിയുടെ വലതു കൈയിൽ തൊടാൻ കാണിച്ച ആവേശത്തോടെ തന്നെയാണ്, കോഴിക്കോട് കടപ്പുറത്ത് ഉപ്പ് കുറുക്കി ബഷീർ നിയമം ലംഘിച്ചത്. കണ്ണൂർ ജയിലിൽ ദേശീയ പതാക നാട്ടി പൊലീസിന്റെ മർദ്ദനം ഏറ്റുവാങ്ങിയതും, ഭഗത് സിംഗിന്റെ അനുയായികൾ സ്നേഹിതരായതും പിന്നീട് എഴുത്തിൽ വിപ്ലവ ബോധം നിറയ്ക്കാൻ ബഷീറിനെ പ്രേരിപ്പിച്ചു. സർ സി പി ക്കെതിരെ നാടകം എഴുതി തിരുവിതാംകൂർ സെൻട്രൽ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട് ബഷീർ. പത്തുവർഷം ഇന്ത്യ ചുറ്റിക്കറങ്ങിയതും വിവിധ ഇടങ്ങളിലെ ആളുകളെയും സംസ്കാരത്തെയും അടുത്തറിയാൻ കഴിഞ്ഞതും എഴുത്തിൽ കരുത്തായി.

എഴുത്തെന്നാൽ എഴുത്തുകാരന്റെ ഭാഷ വൈവിദ്ധ്യവും വ്യാകരണ നിയമങ്ങൾ പ്രദർശിപ്പിക്കാനുള്ള വേദിയാണെന്ന ധാരണയെ, ബഷീർ ലളിതമായ ഭാഷ കൊണ്ടും “ഈ വെളിച്ചത്തിനെന്തു വെളിച്ചം” തുടങ്ങിയ ശൈലികൾ കൊണ്ടും ചവറ്റുകുട്ടയിലാക്കി

ആദ്യ കൃതിയായ “എൻ്റെ തങ്കം” എന്ന കൃതിക്ക് മുക്കാൽ രൂപയെ ലഭിച്ചുവെങ്കിലും, പിന്നീട് അത് ആയിരങ്ങളായത് ബഷീർ എന്ന സാഹിത്യകാരന്റെ സ്വീകാര്യതയെ കൃത്യമായി അടയാളപ്പെടുത്തുന്നു.

Also Read: മയ്യഴി മോന്താൽകടവിൽ യുവാവിനെ കാണാതായി

സമൂഹത്തിൽനിന്ന് അവഗണിക്കപ്പെട്ടവരുടെ വികാരവിചാരങ്ങൾ കൃത്യമായി ബഷീർ അടയാളപ്പെടുത്തി. ഭാഷാ പാണ്ഡിത്യമല്ല ജീവിതാനുഭവങ്ങൾ ഉള്ളവർക്കും മികച്ച എഴുത്തുകാരനാവാമെന്ന് ബഷീർ തെളിയിച്ചു. ഇന്റർമീഡിയറ്റ് വിദ്യാഭ്യാസം മാത്രമുള്ള ഈ പ്രതിഭയുടെ കൃതികൾ ഗവേഷണ വിഷയമായി എടുത്ത് പി എച്ച് ഡി നേടിയവരുടെ എണ്ണം മാത്രം മതി ബഷീറിലെ പ്രതിഭയിലെ ആഴം മനസിലാക്കാൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News