പീഡിപ്പിച്ചെന്ന് കാണിച്ച് ഷിബിലിക്കെതിരെ ഫര്‍ഹാനയുടെ പോക്‌സോ കേസ്, പിന്നീട് സൗഹൃദം; ഇന്ന് കൊലക്കേസില്‍ ഇരുവരും പ്രതിസ്ഥാനത്ത്

കോഴിക്കോട്ട് വ്യാപാരിയെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച സംഭവം നാടിനെ നടുക്കിയിരിക്കുകയാണ്. തിരൂര്‍ ഏഴൂര്‍ മേച്ചേരി സിദ്ധിഖിന്റെ കൊലപാതകമാണ് നാടിനെ നടുക്കിയത്. സിദ്ധിഖിന്റെ റെസ്റ്റോറന്റിലെ മുന്‍ ജീവനക്കാരന്‍ ഷിബിലിയും സുഹൃത്ത് ഫര്‍ഹാനയും ഹോട്ടലിലെ ജീവനക്കാന്‍ ആഷിഖുമാണ് കേസിലെ പ്രതികളെന്നാണ് പൊലീസിന്റെ നിഗമനം. ഇതില്‍ ഷിബിലി പോക്‌സോ കേസിലെ പ്രതിയാണ്. ഷിബിലിക്കെതിരെ പോക്‌സോ കേസ് നല്‍കിയതാകട്ടെ ഫര്‍ഹാനയും. 2021ലാണ് ഈ സംഭവം.

Also Read- ‘അച്ഛൻ വല്ലപ്പോഴുമേ വരൂ, കാണാതായപ്പോൾ ഹോട്ടലുകാർ എന്നെ വിളിച്ചു’; കൊല്ലപ്പെട്ട സിദ്ധിഖിന്റെ മകൻ

2021 ജനുവരിയില്‍ പാലക്കാട് ചെര്‍പ്പുളശ്ശേരി പൊലീസ് സ്റ്റേഷനിലാണ് ഫര്‍ഹാന ഷിബിലിയെ പ്രതിയാക്കി പോക്‌സോ കേസ് ഫയല്‍ ചെയ്തത്. 2018 ല്‍ നെന്മാറയില്‍ വഴിയില്‍വെച്ച് ഷിബിലി പീഡിപ്പിച്ചു എന്നായിരുന്നു ഫര്‍ഹാനയും കുടുംബവും പൊലീസ് സ്റ്റേഷനില്‍ നല്‍കിയ കേസ്. അന്ന് ഫര്‍ഹാനയ്ക്ക് പതിമൂന്ന് വയസായിരുന്നു പ്രായം. ഇതുമായി ബന്ധപ്പെട്ട് 2021 ജനുവരിയിലാണ് ഫര്‍ഹാനയുടെ കുടുംബം പരാതി നല്‍കിയത്. അന്ന് ഷിബിലിയെ കോടതി പതിനാല് ദിവസം റിമാന്‍ഡ് ചെയ്യുകയും ആലത്തൂര്‍ സബ് ജയിലിലാക്കുകയും ചെയ്തിരുന്നു.
അന്നത്തെ കേസിന് ശേഷമാണ് ഇരുവരും തമ്മില്‍ സൗഹൃദത്തിലായതെന്നാണ് വിവരം. ഷിബിലി വല്ലപ്പുഴ സ്വദേശിയും ഫര്‍ഹാന ചളവറ സ്വദേശിനിയുമാണ്.

Also Read- കോഴിക്കോട് വ്യാപാരിയെ കൊലപ്പെടുത്തിയ സംഭവം; മൃതദേഹം ഉപേക്ഷിച്ച ട്രോളി ബാഗുകൾ കണ്ടെത്തി

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അട്ടപ്പാടിയിലെ കൊക്കയില്‍ നിന്ന് ട്രോളി ബാഗ് കണ്ടെത്തിയത്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇവിടെയെത്തുകയും ട്രോളി ബാഗുകള്‍ കണ്ടെത്തുകയുമായിരുന്നു. ഒരു ബാഗില്‍ അരയ്ക്കു മുകളിലോട്ടുള്ള ഭാഗവും മറ്റേ ബാഗില്‍ അരയ്ക്ക് കീഴ്പോട്ടുള്ള ഭാഗവുമാണ് കണ്ടെത്തിയത്. സിദ്ധിഖിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് എ.ടി.എം വഴിയും ഗൂഗിള്‍ പേ വഴിയും പണം പിന്‍വലിച്ചതാണ് കേസില്‍ തുമ്പായത്. പ്രതികളായ ഫര്‍ഹാനയും ഷിബിലിയും നിലവില്‍ ചെന്നൈയില്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ ട്രെയിന്‍ മാര്‍ഗം തിരൂരില്‍ എത്തിക്കും. ഇവരെ ചോദ്യം ചെയ്തെങ്കില്‍ മാത്രമേ കൊലപാതക കാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

ഈ മാസം 18 നാണ് തിരൂര്‍ സ്വദേശിയായ സിദ്ധിഖ് വീട്ടില്‍ നിന്ന് പോയത്. അന്ന് ഒളവണ്ണയിലെ ഹോട്ടലില്‍ എത്തിയപ്പോള്‍, രണ്ടാഴ്ചയായി ഹോട്ടലില്‍ ജോലി ചെയ്യുന്ന ഷിബിലിയുടെ സ്വഭാവദൂഷ്യം മറ്റുജീവനക്കാര്‍ ചൂണ്ടിക്കാട്ടി. വൈകീട്ട് തന്നെ ഷിബിലിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഈ ദിവസം എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ സിദ്ധിഖും ഷിബിലിയും ഫര്‍ഹാനയും രണ്ടുറൂമുകള്‍ എടുത്തിരുന്നു. ഇവിടെ വെച്ചാണ് ക്രൂരകൃത്യം നടത്തിയതെന്നാണ് വിവരം. വൈകീട്ട് മുതല്‍ സിദ്ധിഖിനെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ മകന്‍ തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സിദ്ധിഖിന്റെ എ.ടി.എം കാര്‍ഡും മൊബൈല്‍ ഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News