
ഭാര്യയെ കൊന്ന ശേഷം വെട്ടിയെടുത്ത തലയുമായി സ്‌കൂട്ടറില്‍ പോയ യുവാവ് പിടിയിൽ. ചന്ദപുരയ്ക്കടുത്തുള്ള ഹീലാലിഗെ ഗ്രാമത്തിലാണ് സംഭവം. ഹെബ്ബഗോഡി നിവാസിയായ മാനസയെ (26) ആണ് ഹെന്നനഗരയ്ക്കടുത്തുള്ള കാച്ചനക്കനഹള്ളി നിവാസിയായ ശങ്കർ (28) കൊലപ്പെടുത്തിയത്. ഭാര്യയ്ക്ക് അവിഹിതമുണ്ടെന്ന് സംശയിച്ചായിരുന്നു.
ചോരപുരണ്ട വസ്ത്രം ധരിച്ച് സ്കൂട്ടറിൽ സഞ്ചരിക്കുന്ന ഇയാളെ പൊലീസ് ശ്രദ്ധിക്കുകയായിരുന്നു. ഇയാളോട് സ്കൂട്ടർ നിര്‍ത്താന്‍ പോലീസ് ആവശ്യപ്പെട്ടു. സ്കൂട്ടർ നിര്‍ത്തിയപ്പോഴാണ് ഫൂട്ട്‌ബോര്‍ഡില്‍ ഒരു മനുഷ്യന്റെ തല എടുത്തുവച്ചിരിക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ചോദ്യം ചെയ്യലിലാണ് തല തന്റെ ഭാര്യയുടേതാണെന്നും താൻ കൊന്നതാണെന്നും ഇയാള്‍ സമ്മതിച്ചു. ഉടന്‍ തന്നെ പോലീസ് ഇയാളെ കസറ്റഡിയിലെടുക്കുകയായിരുന്നു.
ALSO READ: പറന്നുയർന്ന ഹെലികോപ്റ്റർ റോഡിൽ അടിയന്തരമായി ലാൻഡ് ചെയ്തു; ‘വാൽ’ ഇടിച്ച് കാർ തകർന്നു
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹിതരായ ഇവർക്ക് മൂന്ന് വയസ്സുള്ള ഒരു കുട്ടിയുണ്ട്. ഇരുവരും സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരാണ്. മാനസ മറ്റൊരു യുവാവുമായി പ്രണയത്തിലാണെന്ന് സംശയം തോന്നിയ ശങ്കര്‍ ഇവരെ അയാള്‍ക്കൊപ്പം വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. മാനസ ഒരു ഹോസ്റ്റലിലേക്ക് താമസം മാറുകയും ചെയ്തു.
കുട്ടിയുടെ ഭാവി ആലോചിക്കണമെന്നും പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നും പറഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് മാനസ ശങ്കര്‍ താമസിക്കുന്ന വാടകവീട്ടിലേക്ക് മടങ്ങിയെത്തിയത്. അതിനിടെ ഇവര്‍ തമ്മിലുള്ള വഴക്ക് രൂക്ഷമാവുകയും ശനിയാഴ്ച ഉച്ചയോടെ ഒരു കോടാലി ഉപയോഗിച്ച് മാനസയെ വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു. അതിന് ശേഷം അറുത്തെടുത്ത തലയുമായി ഇയാള്‍ ബൈക്കില്‍ കടന്നുകളഞ്ഞപ്പോഴാണ് പോലീസിന്റെ പിടിയിലാകുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

