‘ഇന്ത്യാ മുന്നണിയുടെ അനുനയ ചര്‍ച്ചകളുമായി സഹകരിക്കുന്നില്ല’, ബീഹാറില്‍ നിതീഷ് കുമാര്‍ വീണ്ടും എന്‍ഡിഎ സഖ്യത്തിലേക്കെന്ന് സൂചന

ബീഹാറില്‍ നിതീഷ് കുമാര്‍ വീണ്ടും എന്‍ഡിഎ സഖ്യത്തിലേക്കെന്ന് സൂചന. നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കി ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനുളള സാധ്യതകള്‍ സജീവമായി. ഇന്ത്യാ മുന്നണിയുടെ അനുനയ ചര്‍ച്ചകളുമായി നിതീഷ് കുമാര്‍ സഹകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച വരെയുളള പൊതുപരിപാടികള്‍ നിതീഷ് കുമാര്‍ റദ്ദാക്കി.

ALSO READ: ‘ഗവർണറുടേത് നിലവിട്ട പെരുമാറ്റം’, പദവിയുടെ അന്തസ്സിന് ചേരുന്ന തരത്തിലല്ല പ്രവർത്തിച്ചത്: എം വി ഗോവിന്ദൻ മാസ്റ്റർ

ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കെ എത്തിയിരിക്കെ, നിതീഷ് കുമാറിനെയും ജെഡിയുവിനെയും പാളയത്തിലെത്തിക്കാനാണ് ബിജെപിയുടെ നീക്കം. എന്‍ഡിഎയുമായി ചേര്‍ന്ന് നിതീഷ് കുമാര്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീമാക്കിയതായാണ് റിപ്പോര്‍ട്ട്. ഇതോടെ ബിഹാറില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരാനുള്ള സാധ്യതകള്‍ സജീവമായി. നിതീഷ് കുമാറിനെ തന്നെ മുഖ്യമന്ത്രിയാക്കണം എന്ന ആവശ്യമാണ് ജെഡിയു മുന്നോട്ടുവയ്ക്കുന്നത്. രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക് നല്‍കാമെന്നും ഉപാധികള്‍ ജെഡിയു മുന്നോട്ടുവച്ചിട്ടുണ്ട്. ഇവ അംഗീകരിച്ചാല്‍ നിതീഷ് കുമാര്‍ നിലവിലെ മന്ത്രിസഭ പിരിച്ചുവിട്ട് ഞായറാഴ്ച തന്നെ ബിജെപി പിന്തുണയില്‍ പുതിയ സര്‍ക്കാരുണ്ടാക്കും.
ഞായറാഴ്ച വരെയുളള പൊതുപരിപാടികള്‍ നിതീഷ് കുമാര്‍ റദ്ദാക്കിയിട്ടുണ്ട്.

ALSO READ: കേന്ദ്രത്തിനെതിരായ ദില്ലിയിലെ സമരം; ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകും: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

അതേസമയം, നിതീഷ് കുമാറിനെതിരെ എന്‍ഡിഎയിലും അതൃപ്തിയുണ്ട്. നിതീഷ് കുമാറിനെ സ്വീകരിക്കരുതെന്നാണ് എന്‍ഡിഎയിലെ ഒരുവിഭാഗത്തിന്റെ ആവശ്യം. നിതീഷ് വിശ്വസിക്കാന്‍ കൊള്ളാത്ത നേതാവാണെന്ന് ബിഹാറില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പ്രതികരിച്ചിരുന്നു. അതിനിടെ നിതീഷിനെ ഒപ്പം നിര്‍ത്താനുളള ശ്രമം ഇന്ത്യ മുന്നണിയും സജീവമാക്കി. ലാലുപ്രസാദ് യാദവിനെ ഇതിനായി കോണ്‍ഗ്രസ് ചുമതലപ്പെടുത്തി. എന്നാല്‍ ചര്‍ച്ചകളോട് നിതീഷ് കുമാര്‍ സഹകരിക്കുന്നില്ലെന്നാണ് വിവരം. സോണിയഗാന്ധി ഫോണില്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ഒഴിഞ്ഞുമാറിയതായാണ് സൂചന. നിതീഷിന്റെ നീക്കം മുന്‍കൂട്ടി തീരുമാനിച്ചതാണെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ ആരോപിക്കുന്നത്. ജെഡിയു നേതാക്കളുമായി മല്ലികാര്‍ജുന്‍ ഖര്‍ഗെ നടത്തിയ ചര്‍ച്ചകളും ഫലം കണ്ടില്ല. എല്ലാ ജെഡിയു അംഗങ്ങളോടും പട്‌നയില്‍ എത്താന്‍ നേതൃത്വം ആവശ്യപ്പെട്ടു കഴിഞ്ഞു. ബിഹാറിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സാമ്രാട്ട് ചൗധരി ദില്ലിയില്‍ എത്തിയിട്ടുണ്ട്. തിരക്കിട്ട ചര്‍ച്ചകളാണ് രാജ്യതലസ്ഥാനത്തും ബിഹാറിലും നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News