
ബി ആർ അംബേദ്കറെ അനാദരിച്ചുവെന്നാരോപിച്ച് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദിന് ബിഹാർ സംസ്ഥാന പട്ടികജാതി കമ്മീഷൻ നോട്ടീസ് അയച്ചു. മറുപടി നൽകാൻ മുൻ മുഖ്യമന്ത്രിക്ക് 15 ദിവസത്തെ സമയവും കമ്മീഷൻ നൽകിയിട്ടുണ്ട്. അതിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ നിയമനടപടികളിലേക്ക് കടക്കുമെന്ന് കമ്മീഷൻ മുന്നറിയിപ്പും നൽകി.
ഈ ആഴ്ച ആദ്യം നടന്ന ലാലു പ്രസാദ് യാദവിന്‍റെ 78-ാം ജന്മദിനാഘോഷ വേളയിൽ എടുത്ത ഒരു വീഡിയോ വൈറലായതിനെ തുടർന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. വീഡിയോയിൽ ലാലുപ്രസാദ് യാദവിന്‍റെ കാലിന് ചുവട്ടിൽ അംബേദ്‌കറിന്‍റെ ഫോട്ടോ കൊണ്ട് വച്ച ഭാഗമാണ് വിവാദം സൃഷ്ടിച്ചത്. സംഭവത്തിൽ വിശദീകരണം തേടി ലാലു പ്രസാദിന് നോട്ടീസ് അയച്ചതായി ബീഹാർ പട്ടികജാതി കമ്മീഷൻ വൈസ് ചെയർമാൻ ദേവേന്ദ്ര കുമാർ പറഞ്ഞു.
ALSO READ; പൂനെയിൽ കനത്ത മഴയെ തുടർന്ന് പാലം തകർന്ന് 6 മരണം; നിരവധി പേരെ കാണാതായി
ഇതിനെ തുടർന്ന് കടുത്ത പ്രതിഷേധമാണ് ലാലു പ്രസാദിനെതിരെ ഉയരുന്നത്. എന്നാൽ ഈ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ചു കൊണ്ട് പ്രതിപക്ഷ നേതാവും ലാലു പ്രസാദിന്റെ മകനുമായ തേജസ്വി യാദവ് രംഗത്തെത്തി. ദളിതർക്കെതിരായ നിരവധി അതിക്രമ കേസുകൾ കമ്മീഷൻ അവഗണിച്ചു. എന്നാൽ ബിജെപിയെ എതിർക്കുന്നതിനാൽ, ഞങ്ങൾക്കെതിരെ മാത്രം അതിവേഗത്തിൽ നടപടിക്ക് ഒരുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നോട്ടീസിന്റെ പകർപ്പ് ഇതുവരെ ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം കമ്മീഷന്റെ നടപടിക്രമങ്ങളെ പരിഹസിക്കുകയും ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here