
രാഷ്ട്രീയത്തിലെ കുഴപ്പിക്കുന്ന ചോദ്യങ്ങളിൽ നിന്ന് എങ്ങനെ ഊരിപ്പോകാമെന്നതിന് പുതിയൊരു ‘നയതന്ത്രം’ പുറത്തെടുത്തിരിക്കുകയാണ് മന്ത്രി ബിന്ദു കൃഷ്ണ. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ കൂർത്ത ചോദ്യങ്ങളെയാണ് ബിന്ദു കൃഷ്ണ ‘ക്ഷീരദിന ആശംസ’ നൽകി പ്രതിരോധിച്ചത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വെള്ളാപ്പള്ളി നടേശനോടുള്ള സമീപനത്തെ കോൺഗ്രസ് വലിയ രീതിയിൽ വിമർശിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ബിന്ദു കൃഷ്ണയുടെ ഇപ്പോഴത്തെ സന്ദർശനം എന്തിന്റെ അടിസ്ഥാനത്തിലാണെന്നായിരുന്നു മാധ്യമപ്രവർത്തകർ ചോദിച്ചത്. എന്നാൽ ചോദ്യത്തിന്റെ ഗൗരവം ഉൾക്കൊള്ളുന്നതിന് പകരം, “എല്ലാവർക്കും ലോക ക്ഷീരദിന ആശംസകൾ” എന്ന് പറഞ്ഞ് ഒരു പുഞ്ചിരിയോടെ തടി തപ്പുന്ന മന്ത്രിയെ ആണ് അവിടെ കാണാൻ കഴിഞ്ഞത്.
രാഷ്ട്രീയ വിശദീകരണം പ്രതീക്ഷിച്ചിരുന്ന മാധ്യമപ്രവർത്തകർ ബിന്ദു കൃഷ്ണയുടെ ഈ അപ്രതീക്ഷിത മറുപടി കേട്ട് അമ്പരന്നു കാണും. എന്നാൽ ചോദ്യം വ്യക്തമായി കേട്ടിട്ടും ക മാ ന് രണ്ടക്ഷരം മിണ്ടാത്ത മുഖ്യമന്ത്രിയെ പോലെ ആയില്ലല്ലോ എന്നും സോഷ്യൽ മീഡിയ പറയുന്നു. ഗൗരവമേറിയ രാഷ്ട്രീയ ചോദ്യങ്ങളെ ഇത്തരത്തിൽ നിസ്സാരമായി തള്ളിക്കളയുന്ന ‘ക്ഷീര നയതന്ത്രം’ സോഷ്യൽ മീഡിയയിലും ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.
ബിന്ദു കൃഷ്ണയുടെ വെള്ളാപ്പള്ളി സന്ദർശനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ മുതിർന്ന കോണ്‍ഗ്രസ് നേതാക്കൾ അടക്കം ചേരിതിരിഞ്ഞുള്ള തർക്കം രൂക്ഷമാകുന്ന കാഴ്ചയും നമ്മൾ കണ്ടു. വർഗീയ പരാമർശം നടത്തിയ വെള്ളാപ്പള്ളിയെ കാണാൻ മന്ത്രി പോയത് ശരിയായില്ലെന്നാണ് കോൺഗ്രസിനകത്ത് നിന്നുംതന്നെ വിമർശനം ഉയരുന്നത്. എന്തായാലും ഈ പ്രതികരണം വരും ദിവസങ്ങളിലും വലിയ പരിഹാസങ്ങൾക്ക് ഇടയാക്കുമെന്ന് ഉറപ്പാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

