കോടിയേരിക്ക് കരുത്ത് നൽകിയ ഇന്നസെൻ്റ്; ആദരാഞ്ജലി അർപ്പിച്ച് ബിനീഷ് കോടിയേരി

അന്തരിച്ച ചലച്ചിത്ര നടനും മുൻ ലോക്സഭാ എംപിയുമായ ഇന്നസെൻ്റിന് ആദരാഞ്ജലി അർപ്പിച്ച് ബിനീഷ് കോടിയേരി. സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും ഇന്നസെൻ്റും തമ്മിലുള്ള ആത്മബന്ധം വിശദമാക്കിയാണ് അദ്ദേഹം ഫേസ് ബുക്കിൽ അനുശോചനക്കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കോടിയേരിയും ഇന്നസെൻ്റും ഒന്നിച്ചുള്ള ചിത്രവും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം

ചിരി മായുന്നില്ല… എനിക്ക് ഏറ്റവും കൂടുതൽ അടുപ്പം ഉണ്ടായിരുന്ന ഒരാൾ, സിനിമാരംഗത്ത് അടുപ്പമുള്ള വ്യക്തി എന്നതിൽ ഉപരി എന്തെങ്കിലും ഒരു പ്രശ്നം വന്നാൽ തോളത്ത് തട്ടി തമാശരൂപേണ നമ്മുടെ കൂടെനിൽക്കുന്ന ഒരാളുടെ വിയോഗമാണ് സംഭവിച്ചിട്ടുള്ളത്.

അച്ഛനുമായി ഏറ്റവും അടുപ്പം സൂക്ഷിച്ചിരുന്ന ഒരു സിനിമാ നടനും അതിലുപരി ഒരു സഖാവുമായിരുന്നു ഇന്നസെന്റ് ചേട്ടൻ. ഇന്നസെന്റ് ചേട്ടന്റെ കുടുംബവുമായി വലിയ അടുപ്പം ഞങ്ങൾക്കുണ്ടായിരുന്നു. അച്ഛന് അസുഖമാണെന്നറിഞ്ഞപ്പോൾ മുതൽ അച്ഛനെ വന്ന് കണ്ട് ആശ്വസിപ്പിക്കുകയും ഈ അസുഖത്തെ നമ്മൾ എങ്ങനെയാണ് നേരിടേണ്ടതെന്ന് ഒരു തമാശ രൂപേണ അച്ഛനോട് പറയുകയും, അച്ഛന് അസുഖമായിരുന്ന മൂന്ന് വർഷവും അച്ഛന്റെ ചികിൽസാ കാര്യങ്ങൾ നിരന്തരം ചോദിച്ച് അറിയുകയും അച്ഛനുമായി നിരന്തരം സമ്പർക്കം പുലർത്തുകയും ചെയ്തിരുന്ന ഒരാളായിരുന്നു ഇന്നസെന്റ് ചേട്ടൻ. ഇന്നസെന്റ് ചേട്ടനൊപ്പം നിരവധിതവണ നേരിട്ട് സംസാരിക്കുവാനും ഇന്നസെന്റേട്ടൻ സംസാരിക്കുന്ന കൂട്ടത്തിലും ഇരിക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ട് .സംസാരിക്കുമ്പോൾ എല്ലാം തന്റെ കഠിനമായ ജീവിത അനുഭവങ്ങളെ ബന്ധിപിച്ചു വളരെ സരസമായി ആണ് കാര്യങ്ങൾ അവതരിപ്പിക്കുക , ഏറ്റവും കഠിനമായ ഒരു കാര്യം പറഞ്ഞാലും ഇന്നസെന്റ് ചേട്ടൻ അത് സ്വന്തം അനുഭവത്തോട് ഉപമിച്ച് വളരെ ലഘുകരിച്ച് നമ്മളോട് സംസാരിക്കുമായിരുന്നു. അതൊക്കെ ജീവിതത്തിൽ വലിയ പ്രയാസങ്ങളും പ്രതിസന്ധികളും വന്നപ്പോൾ പതറാതെ മുന്നോട്ട് പോകാൻ സാധിച്ചതിന് ഒരു കാരണവും എന്ന് ഞാൻ വിശ്വസിക്കുന്നു. എന്ത് കാര്യവും കൃത്യമായി ചോദിക്കാനും പറയാനും ആർജ്ജവത്തോടെ മറുപടി പറയുവാനും ഇന്നസെന്റ് ചേട്ടനേപ്പോലെ മറ്റൊരു സിനിമ നടന് പറ്റുമോ എന്ന് സംശയമാണ്.

ഇന്നസെന്റ് ചേട്ടന്റെ വാക്കുകൾ അസുഖത്തെ നേരിടാൻ അച്ഛന് കരുത്ത് നൽകിയിട്ടുണ്ടെന്ന കാര്യം അച്ഛൻ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ളതാണ്. അസുഖബാധിതരായിരുന്ന സമയത്ത് രണ്ടുപേരുടേയും വാക്കുകൾ കാൻസർ രോഗികളായ മനുഷ്യർക്ക് രോഗത്തെ നേരിടുവാനും ജീവിതത്തിൽ മുന്നോട്ട് പോകുവാനും ഉള്ള ഊർജ്ജമായിരുന്നു .

ഏറ്റവും കനത്ത ദുഃഖത്തോട് കൂടിയാണ് ഈ പോസ്റ്റ് എഴുതുന്നത്. കാരണം, അച്ഛൻ മരണപ്പെട്ടതിന് ശേഷവും അദ്ദേഹത്തിന്റെ അവശതകൾ മറച്ച് വെച്ചു കൊണ്ട് ഒത്തിരി ആശ്വാസ വാക്കുകളുമായി ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഒരാളായിരുന്നു ഇന്നസെന്റ് ചേട്ടൻ. ഇന്നസെന്റ് ചേട്ടന്റെ മരണം അച്ഛന്റെ മരണത്തിനു ശേഷം എന്നെ ഒരു വലിയ ദുഃഖത്തിലാഴ്ത്തിയ നിമിഷങ്ങളാണ് കടന്ന് പോകുന്നത്.

ഇന്നസെന്റ് ചേട്ടനെക്കുറിച്ച് പറയുമ്പോൾ എടുത്ത് പറയേണ്ട ഒന്ന് സിനിമാരംഗത്ത് ഇത്രയും സജീവമല്ലായിരുന്നില്ലെങ്കിൽ വൈക്കം മുഹമ്മദ് ബഷീറിനെ പോലയോ വി.കെ. എന്നിനെ പോലയോ മലയാള സാഹിത്യത്തിൽ മനുഷ്യരുടെ കഥകളുമായി അല്ലെങ്കിൽ സ്വന്തം കഥകളുമായി എഴുത്ത് സംഭാവന ചെയ്യേണ്ടിരുന്ന ഒരാളായിരുന്നു ഇന്നസെന്റ് ചേട്ടൻ .

ഇന്നസെന്റ് ചേട്ടൻ അഭിനയിച്ച മുഹൂർത്തങ്ങളോ തമാശകളോ ഓർക്കാതെയോ പറയാതെയോ 30 വയസ്സിന് മുകളിലുള്ള ഒരു മലയാളിക്കും അവരുടെ ഒരു ദിവസം കടന്ന് പോകാൻ കഴിയില്ല എന്നത് ഒരു സത്യമാണ്. ഇന്നസെന്റ് ചേട്ടനെക്കുറിച്ച് ആലോചിക്കുമ്പോൾ എല്ലാ മലയാളിക്കും ആ ചിരിച്ച മുഖമായിരിക്കും മനസ്സിൽ തെളിയുക ആ മുഖം എപ്പോഴും അങ്ങനെ തന്നെയായിരിക്കും.

നല്ലൊരു രാഷ്ട്രീയ നേതാവ് കൂടിയായിരുന്നു. ഇന്നസെന്റ് ചേട്ടൻ. രണ്ടാമത് മത്സരിക്കണമെന്ന പാർട്ടി തീരുമാനം അച്ഛൻ പറയുമ്പോൾ ഞാനും അവിടെ ഉണ്ടായിരുന്നു, അസുഖമാണെങ്കിലും പാർട്ടി പറഞ്ഞാൽ ഞാൻ മത്സരിക്കുമെന്ന് ഇന്നസെന്റ് ചേട്ടൻ അന്ന് പറഞ്ഞ വാക്കുകൾ ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. പാർട്ടി ഏൽപിച്ച ഉത്തരവാദിത്തം അസുഖത്തിന്റെ അവശത ഉണ്ടെങ്കിലും ഞാൻ നിറവേറ്റും എന്നാണ് ഇന്നസെന്റേട്ടൻ പറഞ്ഞത് .
നല്ല ഒരു സഖാവായിരുന്നു .

എല്ലാ മലയാളികളേയും പോലെ ഇന്നസെന്റ് ചേട്ടനെ അത്രക്ക് അടുത്ത് അറിയുന്ന എനിക്കും ഒരു തിരാനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. എല്ലാവരെയും കുറിച്ചുള്ള വിയോഗത്തിൽ നാം പറയുന്ന പോലെ ഒന്നല്ല അത് .. ജീവിതത്തിൽ പ്രതിസന്ധികളും രോഗാതുരമായി നിൽക്കുന്നവരുടേയും ഒരു പ്രകാശമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. വിട ഇന്നസെന്റ് ചേട്ടാ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News