
രാജ്യത്ത് നീതിയുക്തമായി തെരഞ്ഞെടുപ്പ് നടത്താൻ ബാധ്യസ്ഥരായ ഭരണഘടനാ സ്ഥാപനങ്ങൾ ബിജെപിയുടെ പാവകളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ഔദ്യോഗിക കത്തിൽ ബിജെപിയുടെ സീൽ പതിഞ്ഞ സംഭവം തമാശയായി കാണാനാവില്ലെന്നും ഇത് പൊറുക്കാനാകാത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഗുരുതരമായ വീഴ്ചകൾക്ക് ശേഷം ‘കൈപ്പിഴ’ എന്ന് പറഞ്ഞ് നിസ്സാരവൽക്കരിക്കുന്നത് അംഗീകരിക്കാനാവില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്ര സർക്കാരിന്റെ ചട്ടുകമായി മാറുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
സ്ഥാനാർത്ഥികളുടെ സ്വത്ത് വിവരം കൃത്യമായി അറിയുക എന്നത് വോട്ടർമാരുടെ അവകാശമാണെന്ന് ചൂണ്ടിക്കാട്ടിയ ബിനോയ് വിശ്വം, എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ തന്റെ സ്വത്ത് വിവരങ്ങൾ സത്യവാങ്മൂലത്തിൽ മറച്ചുവെച്ചതായും കുറ്റപ്പെടുത്തി. വി.ഡി. സതീശൻ തന്റെയും ഭാര്യയുടെയും സ്വർണ്ണത്തിന്റെ കണക്കുകളിൽ കൃത്രിമം കാട്ടിയിരിക്കുകയാണ്. വരണാധികാരി ഈ പത്രികകൾ സ്വീകരിച്ചിട്ടുണ്ടാകാം, എന്നാൽ ഈ അധ്യായം ഇവിടെ അവസാനിക്കുന്നില്ലെന്നും വരും ദിവസങ്ങളിൽ ഇതിന്റെ ബാക്കിപത്രങ്ങൾ കാണാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
എൽ.ഡി.എഫ് ബിജെപിയുമായി ഡീൽ ഉണ്ടാക്കുന്നുവെന്ന ആരോപണം കെട്ടുകഥയാണെന്ന് ബിനോയ് വിശ്വം പരിഹസിച്ചു. അത് സംഭവിക്കണമെങ്കിൽ ‘കാക്ക മലർന്ന് പറക്കണം’ അല്ലെങ്കിൽ ‘സൂര്യൻ പടിഞ്ഞാറ് ഉദിക്കണം’. യഥാർത്ഥത്തിൽ ഡീൽ ഉണ്ടാക്കുന്നത് യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ്. ഉത്സവപ്പറമ്പിലെ കള്ളൻ ‘കള്ളൻ കള്ളൻ’ എന്ന് വിളിച്ചുപറയുന്നത് പോലെയാണ് കോൺഗ്രസിന്റെ ആരോപണങ്ങൾ. യു.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള അന്തർധാരയെക്കുറിച്ച് കെ.ജി. മാരാർ തന്റെ ആത്മകഥയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

