ജൂലൈ 25, മലയാളത്തിന്‍റെ ആക്ഷന്‍ ഹീറോ ജയന്‍റെ ജന്മവാര്‍ഷികം

ഇന്ന് ഹോളിവുഡ് നടന്‍ ടോം ക്രൂസിനെ ലോക സിനിമാ ആരാധകര്‍ വാ‍ഴ്ത്തുന്നത് താന്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ക്ക് വേണ്ടി ഏത് തരത്തിലുള്ള സാഹസികതയ്ക്കും മുതിരും എന്നതുകൊണ്ടാണ്. അത്തരത്തില്‍  ഒരു ടോം ക്രൂസ് ആയിരുന്നു മലയാളത്തിന്‍റെ സ്വന്തം ജയന്‍.  മലയാള സിനിമയില്‍ ഒരു അഭിനേതാവും ചെയ്യാന്‍ ധൈര്യപ്പെടാത്ത രംഗങ്ങളാണ് അക്കാലത്ത് അദ്ദേഹം ചെയ്ത് വെച്ചിരിക്കുന്നത്. കോളിളക്കം സിനിമയുടെ ക്ലൈമാക്സ് ഷൂട്ടിങിനിടെ ഹെലികോപ്ടറില്‍ നിന്ന് വീണില്ലായിരുന്നവെങ്കില്‍ ഒരുപക്ഷേ ഇന്നും അദ്ദേഹത്തിന്‍റെ സംഭാവനകള്‍ മലയാള ചലച്ചിത്ര ലോകത്തിന് ലഭിച്ചേനെ.

പണ്ട് തീയേറ്ററുകളെ എ, ബി, സി എന്നിങ്ങനെയാണ് തരംതിരിച്ചിരുന്നത്. ജയന്റെ ആദ്യകാല സിനിമകള്‍ ബി ക്‌ളാസ് തിയേറ്ററുകളിലും സി ക്‌ളാസ് തിയേറ്ററുകളിലും വന്‍ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു. ക്രമേണ അത്തരം ചിത്രങ്ങള്‍ എ ക്‌ളാസ്സ് തിയേറ്റര്‍ പ്രേക്ഷകരേയും കീഴടക്കി. ജയന്‍ മിനിമം ഗ്യാരണ്ടിയുള്ള സ്റ്റാര്‍ ആയിരുന്നു. നിര്‍മാതാക്കള്‍ക്ക് ഏറെ പ്രിയപ്പെട്ട താരം.

ALSO READ: ദൈവം ഒരു വരം തന്നിട്ട് ചോദിച്ചാല്‍ ഒരു സംശയവുമില്ലാതെ ഞാനത് തെരഞ്ഞെടുക്കും; അഭയ ഹിരണ്‍മയി

നാവികസേനയിലെ ഉന്നത ഉദ്യോഗത്തില്‍ നിന്നും മലയാള സിനിമയിലെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന താരമായി ജയന്‍ എന്ന കൃഷ്ണന്‍ നായര്‍ മാറി. എഴുപതുകളിലെ യുവത്വത്തിന്റെ പ്രതീകമായിരുന്നു ജയന്‍ എന്ന അതുല്യ പ്രതിഭ. കൊല്ലം ജില്ലയിലെ തേവള്ളിയില്‍ മാധവന്‍പിള്ളയുടേയും ഭാരതിയമ്മയുടേയും മകനായി 1939 ജൂലൈ 25നാണ് അദ്ദേഹത്തിന്റെ ജനനം. 1974-ല്‍ ശാപമോക്ഷം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക്.
അഭിനയത്തിലെ പ്രത്യേക ശൈലികൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാന്‍ ജയന് കഴിഞ്ഞു. ഭാവാഭിനയത്തിനൊപ്പം തന്നെ ശരീരത്തിന്റെ കരുത്തും വഴക്കവും അഭിനയത്തിന് മുതല്‍ക്കൂട്ടായി. അതുകൊണ്ട് അവതരിപ്പിച്ച കഥാപാത്രങ്ങളെ പ്രേക്ഷകര്‍ ആവേശപൂര്‍വ്വം നെഞ്ചിലേറ്റി.

ചെറിയ വില്ലന്‍വേഷങ്ങളില്‍ നിന്നു പ്രധാന വില്ലന്‍വേഷങ്ങളിലേക്കും ഉപനായകവേഷങ്ങളിലേക്കും അവിടെ നിന്ന് നായക വേഷങ്ങളിലേക്കുമുള്ള ജയന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. ഹരിഹരന്‍ സംവിധാനം ചെയ്ത ശരപഞ്ജരമാണ് നായകനായെത്തിയ ആദ്യചിത്രം. അങ്ങാടി ആയിരുന്നു ജയനെ ജനകീയ നടനാക്കിത്തീര്‍ത്ത ചിത്രം. അങ്ങാടിയിലെ ഒരു അഭ്യസ്തവിദ്യനായ ചുമട്ടുതൊഴിലാളിയുടെ വേഷം അദ്ദേഹം തന്മയത്തത്തോടെ കൈകാര്യം ചെയ്തു. ഇംഗ്ലീഷ് ഡയലോഗുകള്‍ പറയുമ്പോള്‍ ഏവരും കോരിത്തരിപ്പോടുകൂടി കയ്യടിച്ചു.
സാങ്കേതിക വിദ്യകള്‍ അത്രകണ്ട് വികാസം പ്രാപിക്കാത്ത മലയാള സിനിമയില്‍ അതിസാഹസിക രംഗങ്ങളില്‍ ആ നടന്‍ കാഴ്ചവെച്ച അത്യസാധാരണമായ തികവായിരുന്നു തിയറ്ററുകളെ പ്രകമ്പനം കൊള്ളിച്ചിരുന്നത്. പ്രത്യേകം പരിശീലനം കിട്ടിയ പകരക്കാരെ വെച്ച് രംഗങ്ങള്‍ ചിത്രീകരിക്കാമെന്നിരിക്കെ അതിന് ഒരുമ്പെടാതെ സ്വയം ചെയ്യുന്നതിലായിരുന്നു ജയന് താല്‍പര്യം.

ALSO READ: ഏട്ടൻ ചുമ്മാ തീ ആണല്ലോ, യൂത്തന്മാരെ ഇങ്ങനെ അപമാനിക്കാമോ? മോഹൻലാലിൻറെ വർക്കൗട്ട് വീഡിയോ ഏറ്റെടുത്തു ആരാധകർ

അത്തരം ഓരോ സീനുകളും കഴിഞ്ഞ് സംവിധായകര്‍ കട്ട് പറയുമ്പോള്‍ ഉയര്‍ന്ന കൈയടികളില്‍ ആ നടന്‍ നിര്‍വൃതി നുണഞ്ഞിരുന്നു. ആ ആനന്ദം ഒടുവില്‍ മരണത്തിലേക്കും സ്വയം എടുത്തെറിഞ്ഞു.കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ 1980 നവംബര്‍ 16ന് ഹെലികോപ്റ്റര്‍ അപകടത്തില്‍ അദ്ദേഹം മരണപ്പെട്ടു. വരച്ചുവെച്ചതുപോലുള്ള മീശയും കത്തുന്ന കണ്ണുകളും ചെരിച്ചു പിടിച്ച തലയുമായി തലയെടുപ്പോടെ ജയനിന്നും ഓര്‍മകളുടെ വെള്ളിത്തിര അടക്കി വാഴുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News