യുഡിഎഫ് അട്ടിമറിച്ച ‘സ്വതന്ത്ര സോഫ്റ്റ്‌വെയര്‍’; പോരാട്ടത്തിലൂടെ വി എസ് നടപ്പാക്കിയ ഇടതുനയം

സഖാവ് വി എസ് അച്യതാനന്ദന്‍… പത്ത് പതിറ്റാണ്ട് നീണ്ട ജീവിതത്തില്‍ എട്ട് പതിറ്റാണ്ടുകളും തൊ‍ഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച സമര പോരാളി.. ഇത്രയും നീളുന്ന കാലങ്ങള്‍ സഹജീവികള്‍ക്കായി ഉ‍ഴിഞ്ഞുവെയ്ക്കാന്‍ ക‍ഴിഞ്ഞ നേതാക്കള്‍ ലോകത്ത് തന്നെ ചുരുക്കമാണ്.

1940 കളില്‍ ആലപ്പുഴയിലെ തൊഴിലാളികള്‍ക്ക് വേണ്ടി സമര പോരാട്ടങ്ങളിലേക്ക് വി എസ് കാലെടുത്തു വെയ്ക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ന്ന് വന്‍മരമാകുമെന്നോ അധികാരത്തിലെത്തുമെന്നോ താന്‍ മുഖ്യമന്ത്രി പദം അലങ്കരിക്കുമെന്നോ അദ്ദേഹം സ്വപ്നം പോലും കണ്ടിട്ടില്ല.. നീതിക്കും സമത്വത്തിനും തൊ‍ഴിലാളി വര്‍ഗത്തിനും വേണ്ടി പോരാട്ടമാരംഭിച്ച അദ്ദേഹം അതൊരു ചര്യയായി തുടര്‍ന്നു. അധികാരത്തിന്‍റെ തണലുള്ളപ്പോ‍ഴും ഇല്ലാത്തപ്പോ‍ഴും പോരാട്ടം തുടര്‍ന്നുകൊണ്ടേയിരുന്നു.

ഏ‍ഴാം ക്ലാസില്‍ പഠനം നിര്‍ത്തി സമര ജീവിതം ആരംഭിച്ച അദ്ദേഹം പക്ഷെ അക്കാദമിക മേഖലയ്ക്ക് സമ്മാനിച്ചത് വിപ്ലവകരമായ സംഭാവനയായിരുന്നു.

കൊച്ചുകുട്ടികള്‍ പോലും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ഈ കാലത്തെ പോലെയായിരുന്നില്ല രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള കാലഘട്ടം. കമ്പ്യൂട്ടറും കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറും ലോകത്ത് വ്യാപകമായി തുടങ്ങിയ സമയം. ഇവയെല്ലാം മൈക്രോസോഫ്റ്റിന്‍റെ കുത്തകയായിരിക്കുന്ന ഘട്ടം.

റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ എന്നൊരാള്‍ ഗ്നു ലിനക്‌സ് എന്ന സ്വതന്ത്ര സോഫ്റ്റ് വെയര്‍ അവതരിപ്പിച്ചതും കേരളത്തില്‍ ഇടതുപക്ഷം ‘വിജ്ഞാനത്തിന്റെ സ്വാതന്ത്ര്യം’ എന്ന വിശാലമായ ആശയം രൂപീകരിച്ചതും ഇക്കാലയളവില്‍ തന്നെ..

വലിയവനെന്നോ ചെറിയവനെന്നോ വേര്‍തിരിവില്ലാതെ  അറിവ് നേടുന്നത് പൗരരുടെ അവകാശമാണെന്നതാണ് ‘വിജ്ഞാനത്തിന്റെ സ്വാതന്ത്ര്യം’ എന്ന ആശയത്തിന്‍റെ പൊരുള്‍.

ALSO READ: വിപ്ലവം… പോരാട്ടം…നിതാന്തസമരം; സമരയൗവ്വനം @100

സ്റ്റാള്‍മാന്‍ അവതരിപ്പിച്ച സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ തകര്‍ക്കാന്‍ മൈക്രോസ്ഫ്റ്റ് പുതിയ പദ്ധതി കൊണ്ടുവന്നു. ഇന്‍റല്‍ എന്ന കമ്പനിയുമായി ചേര്‍ന്ന് Intel Teach To The Future എന്ന പേരില്‍, വിവിധ രാജ്യങ്ങളിലെ കുട്ടികളെ, കമ്പ്യൂട്ടറില്‍ മൈക്രോസോഫ്റ്റ് ഉപയോഗിക്കാന്‍ പഠിപ്പിക്കുന്ന ഒരു പാഠ്യപദ്ധതിക്ക്  രൂപം നല്‍കി.  ഇന്ത്യയിലും അവര്‍ ഈ പദ്ധതി നടപ്പിലാക്കാനാരംഭിച്ചു. അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കുക, പരിശീലനം ലഭിച്ച അദ്ധ്യാപകരെക്കൊണ്ട് മറ്റ് അദ്ധ്യാപകരെ പരിശീലിപ്പിക്കുക, ഇതിനെല്ലാം കനത്ത പ്രതിഫലം നല്‍കുക എന്നതായിരുന്നു അവരുടെ പരിപാടി.

ഈ കാലത്ത് കേരളത്തിലെ മുഖ്യമന്ത്രി നായനാര്‍ പുതിയ സാങ്കേതിക വിദ്യകള്‍ നമ്മുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ പ്രൊഫസര്‍ യു ആര്‍ റാവു അദ്ധ്യക്ഷനായ ഒരു ടാസ്ക് ഫോ‍ഴ്സിനെ ചുമതലപ്പെടുത്തി. ഒട്ടും താമസിക്കാതെ യു ആര്‍ റാവു അതില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. IT in Education – Vision 2010 എന്ന ആ രേഖയുടെ ആമുഖത്തില്‍ത്തന്നെ ഒരു കാര്യം വ്യക്തമാക്കിയിരുന്നു. ‘ഐടി എന്നത് ഒരു പഠനവിഷയമാക്കുകയല്ല വേണ്ടത്, മറിച്ച് ഫലപ്രദമായ കരിക്കുലം    വിനിമയത്തിനും അദ്ധ്യാപക ശാക്തീകരണത്തിനും  ഉപാധിയാക്കുകയാണ്’ വേണ്ടത് എന്നതായിരുന്നു റിപ്പോര്‍ട്ടിന്‍റെ കാതല്‍. ഈ പദ്ധതി നടപ്പാക്കുന്നതിനു വേണ്ടി രൂപംകൊടുത്ത പ്രോജക്റ്റായിരുന്നു ഐടി അറ്റ് സ്‌കൂള്‍.

എന്നാല്‍ 2001 ല്‍ അധികാരത്തിലെത്തിയ യുഡിഎഫ്,  ഇടതുപക്ഷം രൂപീകരിച്ച നയം കാറ്റില്‍ പറത്തി എട്ടാം ക്ലാസിലേക്ക് ഐടി പാഠപുസ്തകങ്ങള്‍ തയ്യാറാക്കാനാരംഭിച്ചു. കേരളത്തില്‍ പാഠപുസ്തകങ്ങളുണ്ടാക്കുന്ന പ്രക്രിയ എസ് സി ഇ ആര്‍ ടിയുടെ ചുമതലയാണ്. അവരെ സംബന്ധിച്ചിടത്തോളം ഐടി എന്ന വിഷയത്തിന് ഫാക്കള്‍ട്ടിയില്ല. അതിനാല്‍ സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാന്‍ അവര്‍ മൈക്രോസോഫ്റ്റിന്‍റെ പാഠ്യപദ്ധതിയെ ആശ്രയിച്ചു.

കേരളത്തിന്റെ യുവ തലമുറയെ മൈക്രോസോഫ്റ്റ് എന്ന കുത്തകയുടെ അടിമകളാക്കി മാറ്റുന്ന ഈ തീരുമാനത്തിനെതിരെ അന്ന് പ്രതിപക്ഷ നേതാവായിരുന്ന് വി എസ് സമരം ആരംഭിച്ചു. ആ പോരാട്ടത്തിന്‍റെ ഫലമായിട്ടാണ് ഗ്നു ലിനക്സ് എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കേരളത്തില്‍ എത്തുന്നത്. ഗ്നു ലിനക്സിന്‍റെ സ്ഥാപകന്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാനുമായി വി എസ് നേരിട്ട് ചര്‍ച്ച നടത്തി. വിന്‍ഡോസെന്ന കുത്തകയുടെ സഹായമില്ലാതെ കുട്ടികള്‍ സ്വതന്ത്രമായി കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കാനും സ്വന്തമായി പ്രോഗ്രാമുകള്‍ വരെ തയ്യാറാക്കാനും ആരംഭിച്ചു.

യുഡിഎഫ് അട്ടിമറിച്ച സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പദ്ധതി എന്ന ഇടതുപക്ഷ നയം സഖാവ് വി എസ് കേരളത്തില്‍ നടപ്പാക്കി.

സ്ത്രീപക്ഷ, പരിസ്ഥിതി സൗഹൃദ നിലപാടുകള്‍,  പ്രത്യയശാസ്ത്ര ദാര്‍ഢ്യം, സമര പോരാട്ടങ്ങള്‍, എന്നിങ്ങനെ സമൂഹത്തില്‍ ഒരു ശക്തിയായി നിലകൊണ്ട സഖാവ് വി എസ് അച്യതാനന്ദന്‍ സമൂഹത്തിനും വരും തലമുറുകള്‍ക്കും നല്‍കിയ അനേകായിരം സംഭാവനകളില്‍ ഒന്നു മാത്രമാണ് കേരളത്തിലെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍.

കൊടിയ ദുഷ് പ്രഭുത്വത്തിന് മുമ്പിലും തല കുനിക്കാത്ത, ശദാബ്ദി പിന്നിട്ട ആ നിത്യ യൗവ്വനത്തിന് വിപ്ലവാഭിവാദ്യങ്ങള്‍.

ALSO READ:പോരാട്ടത്തിന്‍റെ നൂറ്റാണ്ട്; നൂറില്‍ വി എസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News