ഇന്ത്യക്ക് വേണ്ടി നരേന്ദ്രമോദി എന്ത് ചെയ്തു? ചോദ്യത്തില്‍ ഗൂഢാലോചന ആരോപിച്ച് ബിജെപി

അമേരിക്കയില്‍ നരേന്ദ്രമോദിക്ക് നേരെ ഉയര്‍ന്ന ചോദ്യത്തില്‍ ഗൂഢാലോചന ആരോപിച്ച് ബിജെപി. വാള്‍ സ്ട്രീറ്റ് ജേണലിലെ റിപ്പോര്‍ട്ടര്‍ സബ്രീന സിദ്ദിഖി പാക്കിസ്ഥാന്‍ അനുകൂലിയെന്നും സംഘപരിവാര്‍ ട്വിറ്റര്‍ ഹാന്‍ഡിലുകള്‍. എന്നാല്‍ മോദിയുടെ ശനതമായ മറുപടി ടൂള്‍കിറ്റ് ഗാങ്ങിന് കനത്ത പ്രഹരമായെന്നാണ് ബിജെപി ഐടി സെല്ലിന്റെ വ്യാഖ്യാനം.

ഇന്ത്യയിലെ ന്യൂനപക്ഷ സംരക്ഷണത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും വേണ്ടി മോദി എന്തു ചെയ്തുവെന്ന ചോദ്യം ചോദിച്ചതിന് വാള്‍ സ്ട്രീറ്റ് ജേണലിലെ റിപ്പോര്‍ട്ടറെ വേട്ടയാടാന്‍ ഒരുങ്ങുകയാണ് സംഘപരിവാര്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍. ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചര്‍ച്ചയാക്കിയ സബ്രീന സിദ്ദിഖിയുടെ ചോദ്യത്തിന് കടുത്ത ന്യായീകരണം ഉയര്‍ത്തിയായിരുന്നു നരേന്ദ്രമോദിയുടെ മറുപടി. മതത്തിന്റെയോ ജാതിയുടെയോ പേരില്‍ ഇന്ത്യയില്‍ വിവേചനം ഇല്ലെന്നും ജനാധിപത്യമാണ് ഇന്ത്യയുടെ ഡിഎന്‍എ എന്നുമായിരുന്നു മോദിയുടെ വാദം. മാധ്യമസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവുമാണ് ജനാധിപത്യത്തിന്റെ നട്ടെല്ല് എന്നാണ് ബൈഡന്‍ പ്രതികരിച്ചത്.

Also Read: യൂണിടാക് അഴിമതി ആരോപണത്തില്‍ ഇഡിക്ക് കോടതിയുടെ വിമര്‍ശനം

ചോദ്യം ഉയര്‍ത്തിയ റിപ്പോര്‍ട്ടര്‍ പാക്കിസ്ഥാന്‍ അനുകൂലി ആണെന്നും മോദി സര്‍ക്കാരിനെ താറടിക്കാനുള്ള ബാഹ്യസമ്മര്‍ദ്ദമാണ് ചോദ്യത്തിലൂടെ പുറത്തുവന്നത് എന്നും ആരോപിക്കുകയാണ് സംഘപരിവാര്‍. മോദി നല്‍കിയ ശാന്തമായ മറുപടി കുറിക്ക് കൊള്ളുന്നതായിരുന്നു എന്നും ടൂള്‍കിറ്റ് ഗ്യാങ്ങിന് കനത്ത പ്രഹരമായി മാറിയെന്നും വ്യാഖ്യാനം നല്‍കുകയാണ് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ. എന്നാല്‍ ഇന്ത്യന്‍ യാഥാര്‍ത്ഥ്യം ചര്‍ച്ച ചെയ്യുന്ന ഒരു ചോദ്യത്തെ പോലും മോദി ഭയക്കുകയാണെന്നും ഇരുവശങ്ങളിലും ടെലിപ്രോംപ്റ്റര്‍ വച്ചായിരുന്നു മോദി വാര്‍ത്താസമ്മേളനം പോലും നടത്തിയതെന്ന വിമര്‍ശനം ഉയര്‍ത്തുകയാണ് മറുപക്ഷം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here