ബംഗാള്‍ സര്‍ക്കാരിനെതിരെ ബിജെപി, അക്രമത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ

പശ്ചിമ ബംഗാളില്‍ വീണ്ടും അക്രമം. കഴിഞ്ഞ ദിവസം രാം നവമി ആഘോഷത്തിനിടെയിൽ ഹൗറയിലാണ് വീണ്ടും അക്രമം ഉണ്ടായത്. രാം നവമി ഘോഷയാത്രയ്ക്കിടെ നടന്ന അക്രമത്തിൽ പൊലീസ് വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ക്ക് തീയിടുകയും കടകള്‍ തകര്‍ക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് ബംഗാള്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി.

രാം നവമി ആഘോഷങ്ങള്‍ക്കിടെ കല്ലേറുണ്ടായിട്ടും സര്‍ക്കാര്‍ കാഴ്ചക്കാരായി നോക്കി നിന്നെന്ന് കേന്ദ്ര മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ ആരോപിച്ചു. അക്രമത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

അതേസമയം, ഒരു സമുദായത്തെ ലക്ഷ്യമിട്ട് ആക്രമിക്കാനാണ് ഘോഷയാത്ര അനുമതിയില്ലാത്ത വഴിയിലൂടെ സഞ്ചരിച്ചതെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. കലാപത്തിന് ഉത്തരവാദി ബിജെപിയാണ്. ബംഗാളിൽ വർഗീയ കലാപമുണ്ടാക്കാൻ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ബിജെപി ഗുണ്ടകളെ എത്തിയ്ക്കുകയാണെന്നും മമത ആരോപിച്ചു. കലാപകാരികൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മമത വ്യക്തമാക്കി.

വര്‍ഗീയ കലാപങ്ങള്‍ സംഘടിപ്പിക്കാന്‍ ബിജെപി സംസ്ഥാനത്തിന് പുറത്ത് നിന്ന് ഗുണ്ടകളെ ഏർപ്പാടാക്കുകയാണെന്നും മമത ആരോപിച്ചു. ആരും അവരുടെ ജാഥകള്‍ തടഞ്ഞിട്ടില്ല.എന്നാൽ വാളുകളും ബുള്‍ഡോസറുകളും ഉപയോഗിച്ച് മാര്‍ച്ച് ചെയ്യാന്‍ ആർക്കും അവകാശമില്ലെന്നും മമത വ്യക്തമാക്കി. തുടര്‍ന്ന്‌ തൃണമൂല്‍ കോണ്‍ഗ്രസ് കള്ളം പറയുകയാണെന്ന് ആരോപിച്ച് ബിജെപിയും തിരിച്ചടിച്ചു. ഹൗറ ഗ്രൗണ്ട് വരെ പോകാന്‍ അനുമതിയുണ്ടായിരുന്നു, അവിടേക്ക് പോകാനുള്ള ഏക വഴി ഇതായിരുന്നെന്നും പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News