
തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിൽ ബിജെപി നേതൃത്വത്തിന് കുരുക്ക് മുറുകുന്നു. സംസ്ഥാന നേതാക്കളെ വെട്ടിലാക്കി നിർണായകമായ പുതിയ ശബ്ദരേഖ പുറത്തുവന്നു. വട്ടിയൂർക്കാവ് മണ്ഡലത്തിൻ്റെ ചുമതലയുള്ള നേതാവ് തുക എഴുതാത്ത ഇൻവോയിസ് വാങ്ങിയെന്നാണ് വെളിപ്പെടുത്തൽ. ഫണ്ട് തട്ടിപ്പിന് ജിഎസ്ടി ഇല്ലാത്ത ബില്ല് നൽകിയെന്നും കരാർ എടുത്ത സ്ഥാപനത്തിന്റെ പ്രതിനിധി തുറന്നു പറയുന്നതിന്റെ നിർണായക ശബ്ദരേഖ കൈരളി ന്യൂസ് പുറത്തുവിട്ടു.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോൾ ഫ്ളക്സും പതാകകളും പ്രിന്റ് ചെയ്തതുമായി ബന്ധപ്പെട്ട അഴിമതി കഥകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇതിനായി കരാർ നൽകിയ സ്ഥാപനം സംസ്ഥാന നേതാവുമായി നടത്തിയ ഇടപാടുകളുടെ വിവരങ്ങളാണ് ശബ്ദരേഖയിൽ പറയുന്നത്.
വട്ടിയൂർക്കാവിൻ്റെ ചുമതലയുള്ള നേതാവ് തുക എഴുതാത്ത ഇൻവോയിസ് വാങ്ങിയെന്നും സ്ഥാപനത്തിന്റെ വെളിപ്പെടുത്തൽ. സംസ്ഥാന കാര്യാലയത്തിൽ വച്ച് പ്ലെയിൻ ഇൻവോയിസ് സോമന് നൽകിയെന്നാണ് ശബ്ദരേഖയിൽ പറയുന്നത്. ദേശീയ നേതൃത്വത്തിന് നൽകിയ പരാതിയിലും കെ സോമനെതിരെ ആരോപണം ഉണ്ടായിരുന്നു.
ഫണ്ട് തട്ടിപ്പിന് ഒപ്പം ബിജെപി ജിഎസ്ടി വെട്ടിപ്പും നടത്തിയതായാണ് ശബ്ദരേഖയിലൂടെ വ്യക്തമാകുന്നത്. ജിഎസ്ടി ഉള്ളതും ഇല്ലാത്തതുമായ ബില്ലുകളും കൈമാറിയതായി സ്ഥാപനത്തിന്റെ പ്രതിനിധി തുറന്നുപറയുന്നു. അതേസമയം ഇൻവോയ്സുമായി ബന്ധപ്പെട്ട ഒരു ഇടപാടിലും താൻ പങ്കാളി അല്ലെന്നും ഏകപക്ഷീയമായ ശബ്ദരേഖ മുഖവിലയ്ക്കെടുക്കുന്നില്ല ബിജെപി സംസ്ഥാന സെക്രട്ടറി കെ സോമൻ പ്രതികരിച്ചു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

