
ബിജെപി ഫണ്ട് തട്ടിപ്പിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ മുന്നിൽ പരാതി പ്രവാഹം. സംസ്ഥാന അധ്യക്ഷൻ്റെ ഇ-മെയിലിലേക്ക് വിവിധ ജില്ലകളിൽ നിന്നുള്ള നേതാക്കൾ അടക്കം പരാതി അയച്ചു. വിഷയത്തിൽ തിരുവനന്തപുരത്തെ ചുമതലക്കാരുടെ അടിയന്തര യോഗവും ചേർന്നു. ബിജെപിയിലെ ഫണ്ട് വിവാദം ഉയർന്ന ഘട്ടത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വിദേശയാത്രയിലായിരുന്നു. കഴിഞ്ഞദിവസം രാത്രിയോടെയാണ് തലസ്ഥാനത്ത് രാജിവ് ചന്ദ്രശേഖർ മടങ്ങിയെത്തിയത്.
ഇതിനിടയിൽ വിവിധ ജില്ലകളിലെ ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ പരാതി പ്രവാഹമാണ് ഫണ്ട് തട്ടിപ്പിൽ ഉയർന്നുവന്നത്. അതേ സമയം സംസ്ഥാന തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റിയുടെ കൺവീനറായിരുന്ന ജനറൽ സെക്രട്ടറി എസ് സുരേഷ്, ജില്ലയുടെ പ്രഭാരി കെ സോമൻ എന്നിവരെ വിളിച്ചുവരുത്തിയാണ് ചുമതലക്കാരുടെ അടിയന്തര യോഗം ചേർന്നത്. മൂന്നു മണിക്കൂർ നീണ്ട യോഗത്തിന്റെ പ്രധാന അജണ്ട ഫണ്ട് വിവാദം തന്നെയായിരുന്നു.
രാജീവ് ചന്ദ്രശേഖർ തിരിച്ചെത്തിയ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ നിന്നുള്ള നേതാക്കളും നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിട്ടുണ്ട്. എന്നാൽ വിവാദത്തിൽ പരസ്യ പ്രതികരണം നടത്താൻ രാജീവ് ചന്ദ്രശേഖർ ഇതുവരെ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസവും മാധ്യമങ്ങൾ വിഷയത്തിൽ പ്രസിഡന്റിന്റെ പ്രതികരണം ആരാഞ്ഞെങ്കിലും പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. ഫണ്ട് വിവാദത്തിലൂടെ ബിജെപിക്കുള്ളിലെ പ്രതിസന്ധിയും മൂർച്ഛിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

