
ദില്ലി സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച് ബിജെപി സര്‍ക്കാര്‍. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചതെന്ന് പൊലീസ് അറിയിച്ചതായി ഇടവക വികാരി പറഞ്ഞു. ഇതോടെ പളളിയങ്കണത്തിനുളളില്‍ മാത്രം പ്രദക്ഷിണം നടത്താന്‍ ദേവാലയം നിര്‍ബന്ധിതമാകുകയായിരുന്നു.
ഓശാന ഞായറാഴ്ചയോടനുബന്ധിച്ചുളള കുരുത്തോല പ്രദക്ഷിണം നടത്താനായിരുന്നു ദില്ലിയിലെ സേക്രട്ട് ഹാര്‍ട്ട് ദേവാലയം തീരുമാനിച്ചത്. ഓള്‍ഡ് ദില്ലിയിലെ സെന്റ് മേരീസ് പളളി മുതല്‍ സേക്രട്ട് ഹാര്‍ട്ട് വരെ ആറ് കിലോമീറ്റര്‍ ദൂരത്തില്‍ പ്രദക്ഷിണം നടത്താനായിരുന്നു തീരുമാനം. ഇതിനായി പൊലീസില്‍ അനുമതി തേടിയെങ്കിലും നല്‍കാനാവില്ലെന്ന് ഏറെ വൈകി ദേവാലയത്തിന് മറുപടി ലഭിക്കുകയായിരുന്നു. പിന്നീട് ആര്‍ച്ച് ബിഷപ്പ് കത്തീഡ്രലിന്റെ ഔദ്യോഗിക സോഷ്യല്‍ പേജിലൂടെ വിശ്വാസികളോട് ഇക്കാര്യം അറിയിക്കുകയും പളളിയങ്കണത്തിനുളളില്‍ മാത്രമായി പ്രദക്ഷിണം ചുരുക്കുകയുമായിരുന്നു. വ്യക്തമായ കാരണം പൊലീസ് നല്‍കിയിട്ടില്ലെന്ന് ഇടവക വികാരി ഫാ. ഫ്രാന്‍സിസ് സ്വാമിനാഥന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.
Also read: മോഷ്ടിച്ച സ്വർണമിട്ട് യൂട്യൂബ് ഷോർട്സ്; ആറുമാസത്തിന് ശേഷം വീട്ടുജോലിക്കാരി കുടുങ്ങിയത് ഇങ്ങനെ
15 വര്‍ഷമായി കുരുത്തോല പ്രദക്ഷിണം യാതൊരു തടസ്സവും കൂടാതെ നടന്നിരുന്നുവെന്നും ദില്ലിയില്‍ ബിജെപി അധികാരത്തിലേറിയ ശേഷമുളള നടപടി ക്രൈസ്തവരോടുളള വിവേചനമാണെന്നും വിശ്വാസികള്‍. നരേന്ദ്രമോദിയും ജെ പി നദ്ദയും ക്രിസ്മസ് ദിനത്തിലുള്‍പ്പെടെ ക്രൈസ്തവ ആഘോഷങ്ങള്‍ക്ക് എത്തുന്ന ദില്ലിയിലെ പ്രധാന ദേവാലയമാണ് സെക്രട്ട് ഹാര്‍ട്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

