ഈ കോൺഗ്രസിനെ എങ്ങനെ വിശ്വസിക്കും? ഈ രാജ്യത്ത് ബി.ജെ.പിയെ വളർത്തിയത് ഇവരല്ലേ…

congress bjp deal

ബിജെപി ഡീൽ ആണല്ലോ ഇപ്പോൾ പ്രധാന ചർച്ചാ വിഷയം. ഇടതുമുന്നണി കഴിഞ്ഞ പത്തുവർഷം നടപ്പാക്കിയ വികസനം ചർച്ചയാക്കി വോട്ട് പിടിക്കുമ്പോൾ, വർഗീയതയും വിവാദങ്ങളുമാണ് യു.ഡി.എഫ് ആയുധമാക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ശബരിമലയുടെ പേരിൽ വ്യാജപ്രചാരണം നടത്തിയവർ ഇപ്പോൾ ബിജെപി ഡീൽ എന്ന പച്ചനുണ ആരോപിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാൽ എന്താണ് യാഥാർഥ്യം? കഴിഞ്ഞ കാലങ്ങളിൽ ഈ രാജ്യത്ത് ബിജെപി വളർന്നത് കോൺഗ്രസിൽനിന്നുള്ള നേതാക്കളെ അടർത്തിയെടുത്തല്ലേ? എന്തിന് ഈ കേരളത്തിൽ പോലും കോൺഗ്രസ് ശോഷിച്ചല്ലേ ബിജെപി വളരുന്നത്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി 12 ൽ അധികം മുൻ മുഖ്യമന്ത്രിമാരാണ് കോൺഗ്രസിൽനിന്ന് ബിജെപിയിൽ എത്തിയത്. 112 ൽ അധികം പാർലിമെന്റ് അംഗങ്ങൾ, നൂറിലധികം മുൻ പാർലിമെന്റ് അംഗങ്ങൾ, 85 ൽ അധികം, എംഎൽഎമാർ, 126 ൽ അധികം മുൻ എംഎൽഎമാർ എന്നിവരൊക്കെ, കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു.

മൂന്ന് ടേമായി രാജ്യം ഭരിക്കുകയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ. ഈ ബിജെപിയിൽ ഇപ്പോഴുള്ള 70 ശതമാനം നേതാക്കളും കോൺഗ്രസ് വിട്ടവരാണ്. കോൺഗ്രസ് മുഖ്യമന്ത്രിമാർ, പിസിസി അധ്യക്ഷൻമാർ, എഐസിസി നേതാക്കൾ, ഇവരുടെ മക്കൾ, ഭാര്യമാർ, അടുത്ത ബന്ധുക്കൾ എന്നിവരൊക്കെ ബിജെപി നേതാക്കളും മുഖ്യമന്ത്രിമാരും, എംപിമാരും എംഎൽഎമാരും ആയി മാറി. എന്തിനേറെ പറയുന്നു തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ച ഗോവ, കർണാടകം പോലെയുള്ള സംസ്ഥാനങ്ങളിൽ പോലും ഭരണം ബിജെപിക്ക് സമ്മാനിച്ചവരാണ് കോൺഗ്രസുകാർ. തമ്മിലടിച്ച് ഭരണമില്ലാതായ മധ്യപ്രദേശ് പോലെയുള്ള സംസ്ഥാനങ്ങളും നമുക്ക് മുന്നിലുണ്ട്.

ഇനി കേരളത്തിലേക്ക് വന്നാൽ എന്താണ് സ്ഥിതി? കോൺഗ്രസും ആർഎസ്എസും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രവും കോലിബി സഖ്യത്തെക്കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനങ്ങളിലും പ്രചാരണയോഗങ്ങളിലും വിശദമായി പറയുന്നുണ്ട്. എന്നാൽ വർത്തമാനകാല രാഷ്ട്രീയത്തിലേക്ക് വന്നാൽ നമ്മുടെ കൺമുന്നിൽ ഉണ്ടല്ലോ വസ്തുതകൾ. മുൻ മുഖ്യമന്ത്രിമാരായ ആന്റണിയുടെ മകനും കരുണാകരൻന്റെ മകളും ഇന്ന് എവിടെയാണ്? കേരളത്തിലെ ബിജെപിയുടെ സുപ്രധാന ചുമതലകളിൽ അല്ലേ അവർ ഇരുവരുമുള്ളത്. ഈ തെരഞ്ഞെടുപ്പിൽ പത്മജ വേണുഗോപാൽ തൃശൂരിലെ സ്ഥാനാർഥിയാണ്, അനിൽ ആന്‍റണി ബിജെപിയുടെ സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് ചുക്കാൻപിടിക്കുന്നു.

Also Read- ഡീൽ ആരോപണം: എന്ത് നുണയും പറയാമെന്ന അവസ്ഥ, ആർഎസ്എസുമായി ആർക്കാണ് ബന്ധമെന്ന് ചരിത്രം പരിശോധിച്ചാൽ വ്യക്തമാകും’; മുഖ്യമന്ത്രി

കേരളത്തിലെ മറ്റ് പ്രധാന കോൺഗ്രസ് നേതാക്കളായ വി.ഡി സതീശൻ, കെ.സി വേണുഗോപാൽ, കെ. സുധാകരൻ, വി.എസ് ശിവകുമാർ എന്നിവരൊക്കെ ഒളിഞ്ഞും തെളിഞ്ഞും ബിജെപി ബന്ധമുണ്ടെന്ന ആരോപണം നേരിടുന്നവരാണ്. സതീശൻ ഗോൾവാൾക്കർ ജന്മശതാബ്ദിയിൽ പങ്കെടുത്ത ചിത്രവും ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിന്നിട്ടുണ്ടെന്ന കെ സുധാകരന്‍റെ പ്രസംഗവുമൊക്കെ പൊതുസമൂഹത്തിന് മുന്നിലുണ്ട്. വേണുഗോപാൽ രാജസ്ഥാനിലെ രാജ്യസഭാ സീറ്റ് ബിജെപിക്ക് സമ്മാനിച്ചുവെന്ന ആരോപണം നേരിടുന്നുണ്ട്. കഴിഞ്ഞ യുഡിഎഫ് സർക്കാർ കാലത്ത് വിവിധ അഴിമതി കേസുകളിൽ ഉൾപ്പെടുകയും ആരോപണവിധേയരാകുകയും പാർട്ടി ഫണ്ട് തിരിമറിയും വെട്ടിപ്പും നടത്തിയിട്ടുമുള്ള കോൺഗ്രസ് നേതാക്കളെ ഇ.ഡിയെയും സിബിഐയെയും കാണിച്ച് പെട്ടെന്ന് വരുതിയിലാക്കാൻ ബിജെപിക്ക് സാധിക്കുന്നുണ്ട്. വസ്തുത ഇതായിരിക്കെ ബിജെപി ഡീലും വർഗീയ പ്രചാരണങ്ങളും ഉയർത്തി തെരഞ്ഞെടുപ്പ് ജയിക്കാനുള്ള കുതന്ത്രമാണ് കോൺഗ്രസ് നേതൃത്വവും കനഗോലു സംഘവും ശ്രമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News