തീവ്രവര്‍ഗീയ പരാമര്‍ശം നടത്തിയ രമേശ് ബിദുരിക്ക് സംരക്ഷണകവചം ഒരുക്കി ബിജെപി

ലോക്‌സഭയില്‍ തീവ്രവര്‍ഗീയ പരാമര്‍ശം നടത്തിയ രമേശ് ബിദുരിക്ക് സംരക്ഷണകവചം ഒരുക്കി ബിജെപി. ബിഎസ്പി അംഗം ഡാനിഷ് അലിയെ മുസ്ലീം തീവ്രവാദിയെന്ന് വിളിച്ച രമേശ് ബിദുരിക്കെതിരെ പരാതി നല്‍കിയിട്ടും സ്പീക്കര്‍ നടപടിയെടുത്തിട്ടില്ല. അതിനിടെ ബിദുരി പൊട്ടിത്തെറിക്കാന്‍ കാരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഡാനിഷ് അലിക്കെതിരെ ബിജെപി എംപി നിഷികാന്ത് ദുബെ സ്പീക്കര്‍ക്ക് കത്ത് നല്‍കി.

Also Read: രണ്ടാം ഏകദിനത്തില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്, ശ്രേയസിനും ഗില്ലിനും സെഞ്ച്വറി

പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ചാന്ദ്രയാന്‍ ദൗത്യ വിജയത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് ഡല്‍ഹിയില്‍നിന്നുള്ള ബിജെപി അംഗം രമേശ് ബിദുരി, ഡാനിഷ് അലിക്കെതിരായി കടുത്ത വര്‍ഗീയ പരാമര്‍ശം നടത്തിയത്. ഡാനിഷ് അലിയെ ‘മുസ്ലീം തീവ്രവാദി’യെന്ന് വിളിച്ച ബിദുരി മോശമായ പല വാക്കുകളും ആവര്‍ത്തിച്ചു. ബിദുരിയുടെ പെരുമാറ്റത്തില്‍ സഭയാകെ സ്തംഭിച്ചു. സഭയിലുണ്ടായിരുന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഖേദപ്രകടനവും നടത്തി. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നേരിട്ട ഈ അവഹേളനം ഹൃദയഭേദകമാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ലോക്സഭാ സ്പീക്കര്‍ക്ക് ഡാനിഷ് അലി പരാതിയും നല്‍കിയെങ്കിലും ഇതുവരെ നടപടി എടുക്കാന്‍ തയ്യാറായിട്ടില്ല.

Also Read: വയനാട്ടിലെ കടുവയെ മയക്കുവെടി വയ്ക്കാനൊരുങ്ങി വനം വകുപ്പ്

അതിനിടെ ബിദുരി പൊട്ടിത്തെറിക്കാന്‍ കാരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ബിജെപിയുടെ മറ്റൊരു എംപി നിഷികാന്ത് ദുബെ ഡാനിഷ് അലിക്കെതിരെ പരാതിയും നല്‍കി. ഇതോടെ ബിദുരിയെ സംരക്ഷിക്കാനുളള ബിജെപിയുടെ ശ്രമവും വ്യക്തമായി കഴിഞ്ഞു. മോദിക്കെതിരെ സംസാരിച്ചുവെന്ന കാരണത്താല്‍ ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയെ സസ്പെന്‍ഡ് ചെയ്ത സംഭവം ഈയിടെയാണ് ലോക്സഭയില്‍ നടന്നത്. എന്നാല്‍ വ്യക്തമായ തെളിവുകളും ബിദുരിയുടെ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് മാറ്റിയിട്ട് പോലും അംഗത്തെ സംരക്ഷിക്കുകയാണ് ബിജെപി. ഭരണഘടനാ സംവിധാനങ്ങളില്‍ പോലും ബിജെപിയുടെ ഇരട്ടത്താപ്പ് നയമാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here