കലുഷിതമായി മണിപ്പൂർ; ഇംഫാലിൽ ബിജെപി എംഎൽഎയെ ജനക്കൂട്ടം ആക്രമിച്ചു

മണിപ്പൂർ സംഘർഷം രൂക്ഷമാകുന്നു. ഇംഫാലിൽ ബിജെപി എംഎൽഎ വുങ്‌സാഗിൻ വാൽട്ടെയെ ജനക്കൂട്ടം ആക്രമിച്ചു. മുഖ്യമന്ത്രി എൻ ബിരേൻ സിംഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് മടങ്ങുന്നതിനിടെയാണ് എംഎൽഎക്ക് നേരെ ജനക്കൂട്ടം ആക്രമണം ഉണ്ടായത്. വാൽട്ടെ ഗുരുതരാവസ്ഥയിൽ ഇംഫാലിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലാണ്.

ഗോത്രവർഗക്കാരും ഭൂരിപക്ഷം വരുന്ന മെതായി സമുദായവും തമ്മിൽ സംസ്ഥാനത്തുടനീളം അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് മണിപ്പൂരിലെ ക്രമസമാധാന നില പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ആക്രമണം ഉണ്ടായത്. ഫെർസാൾ ജില്ലയിലെ തൻലോണിൽ നിന്ന് മൂന്ന് തവണ എംഎൽഎയായ വാൽട്ടെ ഇംഫാലിലെ ഔദ്യോഗിക വസതിയിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം നടന്നത്. എംഎൽഎയെയും ഡ്രൈവറെയും രോഷാകുലരായ ജനക്കൂട്ടം ആക്രമിക്കുന്നതിനിടെ അദ്ദേഹത്തിന്റെ പിഎസ്ഒ രക്ഷപ്പെടുകയായിരുന്നു. കുക്കി സമുദായത്തിൽ നിന്നുള്ളയാളാണ് വാൽട്ടെ. കഴിഞ്ഞ ബിജെപി സർക്കാരിൽ മണിപ്പൂരിലെ ട്രൈബൽ അഫയേഴ്സ് & ഹിൽസ് മന്ത്രിയായിരുന്നു.

അതേസമയം, സംഘർഷം രൂക്ഷമായ മണിപ്പൂരിൽ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഗവര്‍ണറുടെ അനുമതിക്ക് അയച്ച ഉത്തരവിൽ ഗവര്‍ണര്‍ അനുസിയ ഉയ്‌കെ ഒപ്പുവച്ചു.

സംഘര്‍ഷം നിയന്ത്രിക്കാനായി സൈന്യത്തെ രംഗത്തിറക്കിയിരുന്നു. ബുധനാഴ്ച രാത്രി സൈന്യം സംഘര്‍ഷ മേഖലയില്‍ റൂട്ട് മാര്‍ച്ച് നടത്തി. എന്നാല്‍ ഇന്ന് ആക്രമണങ്ങള്‍ വര്‍ധിക്കുകയായിരുന്നു. നിരവധി ജില്ലകളില്‍ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. മണിപ്പൂരിലെ എട്ട് ജില്ലകളില്‍ ബുധനാഴ്ച രാത്രി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 75000ല്‍ അധികം പേരെ ആര്‍മി ക്യാമ്പുകളിലേക്ക് മാറ്റി.

ടോർബംഗിൽ മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്ന ആക്രമണങ്ങളിൽ നിരവധി കടകളും വീടുകളും തകർക്കുകയും തീ ഇട്ട് നശിപ്പിക്കുകയും ചെയ്തു.അക്രമത്തെത്തുടർന്ന് മണിപ്പൂർ സർക്കാർ അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്തുടനീളം മൊബൈൽ ഇന്റർനെറ്റ് താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ബോക്‌സിംഗ് ചാമ്പ്യൻ മേരി കോം തന്റെ സംസ്ഥാനം കത്തിക്കൊണ്ടിരിക്കുകയാണെന്നും സർക്കാരിൽ നിന്നും മാധ്യമ സ്ഥാപനങ്ങളിൽ നിന്നും സഹായം തേടിയെന്നും ട്വിറ്ററിൽ കുറിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News