
കൊയ്ത്തിന് ദിവസങ്ങൾ ശേഷിക്കെ പടർന്ന് പിടിച്ച രോഗത്തിൽ വലഞ്ഞ് നെൽ കർഷകർ. വടകര ചെരണ്ടത്തൂർ ചിറയിലെ മുന്നൂറോളം ഏക്കർ സ്ഥലത്തെ കൃഷിയാണ് പ്രതിസന്ധിയിലായത്. ബ്ലാസ്റ്റ് എന്ന ഫംഗസ് ബാധയാണ്, നെൽച്ചെടികളെ ബാധിച്ചത്.
രണ്ടാഴ്ച മുമ്പാണ് രോഗബാധ കൃഷിയിടത്തിൽ കണ്ടുതുടങ്ങിയത്. വളരെ വേഗം പടർന്നു പിടിച്ചതോടെ കനത്ത വിള നാശത്തിലാണ് കർഷകർ. പുൽവർഗ ചെടികളെ ബാധിച്ച് അതിവേഗം പടരുന്ന രോഗമാണ് ബ്ലാസ്റ്റ്. തുടക്കത്തിൽ നെൽച്ചെടിയിൽ പലയിടത്തായി പൊള്ളലേറ്റ പോലെയാണ് കാണപ്പെടുക. തുടർന്ന് ചെടി ഉണങ്ങുകയും നെന്മണികൾ നശിക്കുകയും ചെയ്യുന്നു. ഇതിന് പുറമെ നെന്മണികളെ നശിപ്പിക്കുന്ന കൊമ്പൻ പാറ്റ ശല്യവും ഇവിടെ രൂക്ഷമാണ്.
മുന്നൂറോളം ഏക്കർ സ്ഥലത്താണ് നെൽകൃഷിയുള്ളത്. ഇതിൽ അറുപത് ശതമാനവും രോഗബാധയിലായത് ആശങ്ക വർധിപ്പിക്കുന്നു. ഒരു കാലത്ത് കർഷകർ കൃഷിയിൽ നിന്ന് വിട്ടു നിന്ന ചെരണ്ടത്തൂർ ചിറ , കർഷക കൂട്ടായ്മകളുടെയും അധികൃതരുടെയും പിന്തുണയിലാണ് സജീവമായത്. രോഗം ബാധിച്ചതിലൂടെ ഉണ്ടായ നഷ്ടം നികത്താൻ കൃഷിവകുപ്പിൻ്റെ സഹായം ആവശ്യമാണെന്ന് കൃഷിക്കാർ ആവശ്യപ്പെടുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here